കെ.എല്‍. രാഹുലിനും ഋഷഭ് പന്തിനും സെഞ്ചുറി ; ഇംഗ്ലണ്ടിന് 371 റൺസിന്റെ വിജയ ലക്ഷ്യം
Tuesday, June 24, 2025 12:36 AM IST
ലീഡ്സ്: ഇംഗ്ലണ്ടിന് എതിരായ ലീഡ്സ് ടെസ്റ്റില്‍ റിക്കാര്‍ഡുകളില്‍നിന്നു റിക്കാര്ഡുകളിലേക്ക് ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്തിന്റെ ജൈത്രയാത്ര. ആദ്യ ഇന്നിംഗ്സില്‍ 134 റണ്‍സ് നേടി, ഇന്ത്യക്കായി ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറി (7) സ്വന്തമാക്കുന്ന വിക്കറ്റ് കീപ്പര്‍ എന്നതടക്കമുള്ള റിക്കാര്‍ഡ് പന്ത് സ്വന്തമാക്കിയിരുന്നു.
ഗ്ലൗ അണിഞ്ഞപ്പോള്‍, വിക്കറ്റിനു പിന്നില്‍ 150 ക്യാച്ച് പൂര്‍ത്തിയാക്കുന്ന മൂന്നാമത് ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ എന്ന നേട്ടത്തിലും പന്ത് എത്തി. ഇതിനെല്ലാം പുറമേ ടെസ്റ്റിന്റെ നാലാംദിനമായ ഇന്നലെ രണ്ടാം ഇന്നിംഗ്സിലും ഋഷഭ് പന്ത് സെഞ്ചുറി സ്വന്തമാക്കി. 140 പന്തില്‍ 15 ഫോറും മൂന്നു സിക്സും അടക്കം 118 റണ്‍സാണ് പന്ത് രണ്ടാം ഇന്നിംഗ്സില്‍ നേടിയത്.
രണ്ടാം ഇന്നിംഗ്സില്‍ ഓപ്പണര്‍ കെ.എല്‍. രാഹുലും (137) ഇന്ത്യക്കായി സെഞ്ചുറി നേടി. എന്നാൽ, മറ്റു ബാറ്റർമാർ നിരാശപ്പെടുത്തിയപ്പോൾ ഇന്ത്യയുടെ രണ്ടാം ഇന്നിംഗ്സ് 96 ഓവറിൽ 364 റൺസിൽ അവസാനിച്ചു. ആദ്യ ഇന്നിംഗ്സിലെ ആറ് റൺസ് ലീഡും ചേർത്താൽ, ഇംഗ്ലണ്ടിനു മുന്നിൽ ഇന്ത്യവച്ചത് 371 റൺസിന്റെ വിജയ ലക്ഷ്യം.
രണ്ടാം ഇന്നിംഗ്സിനായി ക്രീസിൽ എത്തിയ ഇംഗ്ലണ്ട് വിക്കറ്റ് നഷ്ടപ്പെടാതെ 21 റണ്‍സ് എടുത്തു നിൽക്കേ നാലാംദിനത്തിലെ മത്സരം അവസാനിച്ചു. 12 റണ്‍സുമായി സാക്ക് ക്രൗളിയും 9 റണ്‍സുമായി ബെൻ ഡക്കറ്റുമാണ് ക്രീസിൽ. അവസാന ദിനമായ ഇന്ന് ഇംഗ്ലണ്ടിന് ജയിക്കാൻ 350 റണ്‍സ് കൂടി വേണം.
ചരിത്ര നേട്ടത്തിൽ പന്ത്
ടെസ്റ്റ് ചരിത്രത്തില്‍ രണ്ട് ഇന്നിംഗ്സിലും സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യന്‍ വിക്കറ്റ് കീപ്പറാണ് ഋഷഭ് പന്ത്. ലോകത്തില്‍ ഈ നേട്ടം സ്വന്തമാക്കുന്ന രണ്ടാമതു വിക്കറ്റ് കീപ്പറും. സിംബാബ്വെയുടെ ആന്‍ഡി ഫ്ളവറാണ് രണ്ട് ഇന്നിംഗ്സിലും സെഞ്ചുറി നേടിയ ആദ്യ വിക്കറ്റ് കീപ്പര്‍. 2001ല്‍ ഹരാരെയില്വച്ച് ദക്ഷിണാഫ്രിക്കയ്ക്കെതിരേ 142, 199 നോട്ടൗട്ട് എന്നതായിരുന്നു ആന്‍ഡി ഫ്ളവറിന്റെ സ്കോറുകള്‍. ഇംഗ്ലണ്ടില്‍ രണ്ട് ഇന്നിംഗ്സിലും സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യക്കാരന് എന്ന നേട്ടവും പന്ത് കുറിച്ചു.
നേരിട്ട 130-ാം പന്തിലായിരുന്നു പന്തിന്റെ എട്ടാം ടെസ്റ്റ് സെഞ്ചുറി. ഇംഗ്ലണ്ടില്‍ പന്തിന്റെ നാലാം സെഞ്ചുറിയാണ്. ഷൊയ്ബ് ബഷീറിന്റെ പന്തില്‍ സാക്ക് ക്രൗളിക്കു ക്യാച്ച് നല്‍കിയാണ് പന്ത് മടങ്ങിയത്.
ക്ലാസിക് രാഹുല്‍
രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 90 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ നാലാംദിനമായ ഇന്നലെ രണ്ടാം ഇന്നിംഗ്സ് ബാറ്റിംഗ് പുനരാരംഭിച്ചത്. 47 റണ്‍സുമായി കെ.എല്‍. രാഹുലും ആറ് റണ്‍സുമായി ശുഭ്മാന്‍ ഗില്ലുമായിരുന്നു ക്രീസില്‍.
സ്കോര്‍ 92ല്‍ നില്ക്കുമ്പോള് ഗില്‍ (8) മടങ്ങി. തുടര്‍ന്ന് ക്രീസിലെത്തിയ ഋഷഭ് പന്തിനൊപ്പം ചേര്‍ന്ന് കെ.എല്‍. രാഹുല്‍ നാലാം വിക്കറ്റില്‍ 195 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി. നേരിട്ട 202-ാം പന്തില്‍ രാഹുല്‍ സെഞ്ചുറിയിലെത്തി. രാഹുലിന്റെ എട്ടാം ടെസ്റ്റ് സെഞ്ചുറി. 247 പന്ത് നേരിട്ട് 18 ഫോറിന്റെ സഹായത്തോടെ 137 റൺസ് നേടിയ രാഹുലിനെ ബ്രൈഡൻ കാഴ്സ് ക്ലീൻ ബൗൾഡാക്കി.
വാലറ്റം തവിടുപൊടി
ആദ്യ ഇന്നിംഗ്സിൽനിന്ന് കാര്യമായ മാറ്റം ഇന്ത്യയുടെ രണ്ടാം ഇന്നിംഗ്സിലും ഇല്ലായിരുന്നു. ആദ്യ ഇന്നിംഗ്സിൽ യശസ്വി ജയ്സ്വാൾ , ശുഭ്മാൻ ഗിൽ, ഋഷഭ് പന്ത് എന്നിവരുടെ സെഞ്ചുറി മാറ്റിനിർത്തിയാൽ രണ്ടക്കം കണ്ടത് കെ.എൽ. രാഹുലും (42), രവീന്ദ്ര ജഡേജയും (11) മാത്രം. രണ്ടാം ഇന്നിംഗ്സിൽ രാഹുൽ (137), പന്ത് (118) എന്നിവർക്കു പുറമേ രണ്ടക്കം കണ്ടത് സായ് സുദർശൻ (30), കരുൺ നായർ (20), രവീന്ദ്ര ജഡേജ (25 നോട്ടൗട്ട് ) എന്നിവർ മാത്രമാണ്. രണ്ടാം ഇന്നിംഗ്സിൽ നാലിന് 333 എന്ന നിലയിൽനിന്ന് 364ന് ഇന്ത്യ പുറത്തായി. 31 റൺസ് എടുക്കുന്നതിനിടെ ഇന്ത്യക്കു നഷ്ടപ്പെട്ടത് ആറ് വിക്കറ്റ്.
അഞ്ച് സെഞ്ചുറി ആദ്യം
ടെസ്റ്റ് ചരിത്രത്തില്‍ ഏതെങ്കിലും ഒരു ടീമിനെതിരേ ഇന്ത്യ ഒരു മത്സരത്തില്‍ അഞ്ച് സെഞ്ചുറി നേടുന്നത് ആദ്യം. ലീഡ്സ് ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്സില്‍ യശസ്വി ജയ്സ്വാള്‍ (101), ശുഭ്മാന്‍ ഗില്‍ (147), ഋഷഭ് പന്ത് (134) എന്നിവരും രണ്ടാം ഇന്നിംഗ്സില്‍ കെ.എല്‍. രാഹുല്‍, ഋഷഭ് പന്ത് എന്നിവരും സെഞ്ചുറി സ്വന്തമാക്കി.
07: ഒരു ടെസ്റ്റിന്റെ രണ്ട് ഇന്നിംഗ്സിലും ഇന്ത്യക്കുവേണ്ടി സെഞ്ചുറി നേടുന്ന ഏഴാമത് താരമാണ് ഋഷഭ് പന്ത്. വിജയ് ഹസാരെ, സുനില്‍ ഗാവസ്കര്‍, രാഹുല്‍ ദ്രാവിഡ്, വിരാട് കോഹ്ലി, അജിങ്ക്യ രഹാനെ, രോഹിത് ശര്‍മ എന്നിവരാണ് മുമ്പ് ഈ നേട്ടത്തിലെത്തിയ ഇന്ത്യന്‍ താരങ്ങള്‍. ഇതില്‍ സുനില്‍ ഗാവസ്കര്‍ മൂന്നു പ്രാവശ്യവും രാഹുല്‍ ദ്രാവിഡ് രണ്ടു പ്രാവശ്യവും ഒരു ടെസ്റ്റിന്റെ രണ്ട് ഇന്നിംഗ്സിലും സെഞ്ചുറി നേടിയിട്ടുണ്ട്.