ഇന്ത്യ x ഇംഗ്ലണ്ട് ഒന്നാം ടെസ്റ്റ് ഉച്ചകഴിഞ്ഞ് 3.30 മുതൽ ലീഡ്സിൽ
Thursday, June 19, 2025 11:55 PM IST
ലണ്ടൻ: ഇന്ത്യൻ ടെസ്റ്റ് ക്രിക്കറ്റിന്റെ ഭാവി നിർണയിക്കുന്ന യുവനിര ഇന്ന് ഇംഗ്ലണ്ടിനെതിരേ അഞ്ച് മത്സര പരന്പരയിലെ ആദ്യ മത്സരത്തിനിറങ്ങും.
റണ്‍മെഷീൻ വിരാട് കോഹ്ലിയും ഹിറ്റ്മാൻ രോഹിത് ശർമയും വിരമിച്ച ശേഷമുള്ള ആദ്യ പരന്പര, ശുഭ്മാൻ ഗില്ലിന്റെ നേതൃത്വത്തിൽ ഇന്ത്യ ഇറങ്ങുന്ന ആദ്യ പരന്പര... അടുത്ത ലോക ടെസ്റ്റ് ചാന്പ്യൻഷിപ്പിനുള്ള തുടക്കം കൂടിയാണിത്. ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ് 3.30നു ലീഡ്സിലെ ഹെഡിംഗ്ലി സ്റ്റേഡിയത്തിൽ മത്സരം ആരംഭിക്കും.
2007ന് ശേഷം ഇംഗ്ലണ്ടിൽ ഇതുവരെ ഒരു പരന്പര നേടാൻ ഇന്ത്യക്കു സാധിച്ചിട്ടില്ല. സീനിയർ താരങ്ങളുടെ അഭാവത്തിൽ ഗില്ലിന്റെ നേതൃത്വത്തിലിറങ്ങുന്ന യുവനിരയുടെ മുന്നിലുള്ള വെല്ലുവിളി പരന്പര നേട്ടമാണ്.
ഫ്രഷ് സ്റ്റാർട്ട്
വൈസ് ക്യാപ്റ്റൻ ഋഷഭ് പന്ത്, കെ.എൽ. രാഹുൽ എന്നിവർക്കാണ് ഇംഗ്ലീഷ് പിച്ചിൽ മുൻപരിചയമുള്ളത്. രണ്ട് ലോക ചാന്പ്യൻഷിപ്പ് ഫൈനൽ അടക്കം ശുഭ്മാൻ ഗിൽ മൂന്ന് മത്സരങ്ങൾ ഇംഗ്ലണ്ടിൽ കളിച്ചെങ്കിലും 14.66 ശരാശരിയിൽ ആകെ നേടിയത് 88 റണ്‍സ്. ഓപ്പണർ യശസ്വി ജയ്സ്വാൾ, കരുണ്‍ നായർ, സായ് സുദർശൻ എന്നിവർ ആദ്യമായാണ് ഇംഗ്ലീഷ് മണ്ണിൽ ഇറങ്ങുന്നത്.
ആഭ്യന്തര ക്രിക്കറ്റിലെ മിന്നും പ്രകടനത്തെത്തുടർന്ന് ടീമിൽ ഇടംനേടിയ കരുണ്‍ നായർക്കും സായ് സുദർശനും സ്ഥിരാംഗമാകാൻ ബാറ്റിംഗ് കരുത്തറയിക്കണം. ഐപിഎൽ ഓറഞ്ച് ക്യാപ് ജേതാവാണ് സുദർശൻ. അതേസമയം, ഏഴ് വർഷത്തെ കാത്തിരിപ്പിനൊടുവിൽ ടീമിലേക്കു തിരിച്ചെത്തിയ കരുണ്‍ നായറിൽ പ്രതിക്ഷയേറെയാണ്.
റെഡ് ബോളിൽ റെഡ് കാർഡ്
റെഡ് ബോൾ ക്രിക്കറ്റിൽ സമീപകാലത്ത് ഇന്ത്യ ഇരുട്ടിൽതപ്പുകയാണ്. അവസാന പരന്പരകളിൽ ഓസീസിനെതിരേയും ന്യൂസിലൻഡിനെതിരേയും വന്പൻ തോൽവി ഏറ്റുവാങ്ങി. രോഹിത്, കോഹ്ലി എന്നിവർ ഈ പരന്പരകളിൽ ഫോമില്ലായ്മയുടെ പേരിൽ വിമർശിക്കപ്പെട്ടു. ഋഷഭ് പന്ത് 43.50, ജയ്സാൾ 31.66, സർഫറാസ് ഖാൻ 28.50 എന്നീ ശരാശരിയിൽ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തിരുന്നു.
അതേസമയം രോഹിത് ശർമ (368 റണ്‍സ്), കെ.എൽ. രാഹുൽ (315), ചേതേശ്വർ പൂജാര (306), രവീന്ദ്ര ജഡേജ (287), കോഹ്ലി (249) എന്നവിരായിരുന്നു കഴിഞ്ഞ ഇംഗ്ലണ്ട് പര്യടനത്തിൽ ഇന്ത്യൻ ബാറ്റിംഗ് കരുത്ത്. രാഹുലും ജഡേജയും മാത്രമാണ് ഇവരിൽ ഇന്നത്തെ ടീമിൽ കളിക്കാനുള്ളത്.
ഗില്ലിലെ നായകൻ
ചുരുങ്ങിയ ടെസ്റ്റ് മത്സരങ്ങൾ മാത്രം കളിച്ചിട്ടുള്ള ശുഭ്മാൻ ഗിൽ ശക്തരായ ഇംഗ്ലണ്ടിനെതിരേ എങ്ങനെ യുവനിരയെ നയിക്കുമെന്നതും ഏവരും ഉറ്റുനോക്കുന്നു. ജയ്സ്വാൾ- സുദർശൻ സഖ്യം ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യാൻ സാധ്യതയുണ്ട്. മൂന്നാം നന്പറിൽ പരിചയസന്പന്നരായ രാഹുൽ അല്ലെങ്കിൽ കരുണ്‍ ഇറങ്ങും. നാലാം നന്പറിൽ ഗില്ലും അഞ്ചാമനായി പന്തും ഇറങ്ങുമെന്നാണ് സൂചന. ബാസ്ബോൾ ബാറ്റിംഗ് പുറത്തെടുക്കുന്ന ഇംഗ്ലണ്ടിനെതിരേ ഗില്ലിന്റെ ക്യാപ്റ്റൻസി പരീക്ഷിക്കപ്പെടും.
ബുംറയ്ക്ക് ഒപ്പം ആരെല്ലാം
ഇന്ത്യൻ പേസാക്രമണത്തിന്റെ കുന്തമുനയായ ജസ്പ്രീത് ബുംറ മൂന്നു മത്സരങ്ങളിൽ മാത്രമേ കളിക്കൂ. അധിക സമ്മർദം കുറയ്ക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം.
പരന്പരയിൽ മുഹമ്മദ് സിറാജ്, അർഷ്ദീപ് സിംഗ്, പ്രസിദ്ധ് കൃഷ്ണ, ആകാശ് ദീപ് എന്നിവർ പരീക്ഷിക്കപ്പെടും. ആർ. അശ്വിന്റെ അഭാവത്തിൽ കുൽദീപ് യാദവ്, വാഷിംഗ്ടണ്‍ സുന്ദർ എന്നിവർക്കും സ്പിന്നിൽ കരുത്തറിയിക്കേണ്ടതുണ്ട്.
ബുംറയ്ക്ക് ഒപ്പം പേസ് ആക്രമണത്തിന് ആരെല്ലാം എന്നതും കണ്ടറിയണം.
ഇംഗ്ലീഷ് വേദികളിലെ ഇന്ത്യന്‍ ചരിത്രം
ടെസ്റ്റ് 1: ലീഡ്സ് (ജൂണ്‍ 20-24), ടെസ്റ്റ് 2: ബിര്‍മിംഗ്ഹാം (ജൂലൈ 2-6)
ലീഡ്സിലെ ഹെഡിംഗ്ലി, ബിര്‍മിംഗ്ഹാമിലെ എഡ്ജ്ബാസ്റ്റണ് മൈതാനങ്ങളില്‍ ഇന്ത്യക്ക് ഇതുവരെ ഒരു ജയം പോലും ഇല്ല. രണ്ടിടത്തുമായി 16 ടെസ്റ്റ് കളിച്ചു, രണ്ടു സമനില, 14 തോല്‍വി.
ടെസ്റ്റ് 3: ലോഡ്സ് (ജൂലൈ 10-14)
ലോഡ്സില്‍ 19 ടെസ്റ്റ് കളിച്ചു. മൂന്ന് എണ്ണത്തില്‍ ജയിക്കാന്‍ സാധിച്ചു.
ടെസ്റ്റ് 4: മാഞ്ചസ്റ്റര്‍ (ജൂലൈ 23-27)
മാഞ്ചസ്റ്ററിലെ ഓള്‍ഡ് ട്രാഫോഡ് മൈതാനത്ത് ഒമ്പത് ടെസ്റ്റ് കളിച്ചു. നാലു തോല്‍വി, അഞ്ച് സമനില.
ടെസ്റ്റ് 5: ഓവല്‍ (ജൂലൈ 31-ഓഗസ്റ്റ് 4)
ദ ഓവലില്‍ ഇന്ത്യ ഇതുവരെ 15 ടെസ്റ്റ് കളിച്ചതില്‍ രണ്ടു ജയം നേടി. ആറ് തോല്‍വിയും ഏഴ് സമനിലയും. 2021ലായിരുന്നു ഓവൽ സ്റ്റേഡിയത്തിൽ ഇന്ത്യയുടെ അവസാന ജയം.