സെഞ്ചുറിക്കും മേലെ മാർക്രം
Monday, June 16, 2025 3:00 AM IST
ചരിത്രത്തിൽ ഏഴ് ലോകകപ്പ് സെമി ഫൈനലുകളിലും ഒരു ഫൈനലിലും തോറ്റ ദക്ഷിണാഫ്രിക്ക ഒടുവിൽ കിരീടത്തിൽ മുത്തമിട്ടപ്പോൾ മുന്നിൽനിന്ന് നയിച്ചത് എയ്ഡൻ മാർക്രമായിരുന്നു. ബൗമയ്ക്കൊപ്പം ചേർന്ന് താരം നടത്തിയ സെഞ്ചുറി പ്രകടനം എക്കാലത്തും ഓർമിപ്പിക്കപ്പെടും.
മാര്‍ക്രം മാറി ചിന്തിച്ചു
ഒന്നാം ഇന്നിംഗ്സിൽ ഓപ്പണറായി ഇറങ്ങി ഡക്കായി മടങ്ങിയ മാർക്രമായിരുന്നില്ല രണ്ടാം ഇന്നിംഗ്സിൽ. തുടക്കത്തിൽ അതിവേഗം റണ്‍സടിച്ചെങ്കിലും പിന്നാലെ ക്ഷമയുടെ പര്യായമായി മാറിയ ഇന്നിംഗ്സിലൂടെ അയാൾ ദക്ഷിണാഫ്രിക്കയെ വിജയതീരത്ത് എത്തിച്ചു. 383 മിനിറ്റ് ക്രീസിൽ നിന്ന് 207 പന്തുകൾ നേരിട്ട് 136 റണ്‍സെടുത്ത് ജയിക്കാൻ ആറു റണ്‍സ് മാത്രം വേണ്ട ഘട്ടത്തിൽ മാർക്രം മടങ്ങുന്പോഴേക്കും ദക്ഷിണാഫ്രിക്ക കിരീടം ഉറപ്പിച്ചിരുന്നു.
ലോർഡ്സിൽ നാലാം ഇന്നിംഗ്സിൽ 2009ന് ശേഷമാണ് ഒരു വിദേശ താരം സെഞ്ചുറി നേടുന്നത്. ഒരു ഐസിസി ടൂർണമെന്റ് ഫൈനലിൽ സെഞ്ചുറി നേടുന്ന ആദ്യ ദക്ഷിണാഫ്രിക്കൻ താരമെന്ന റിക്കാർഡുകൂടി സ്വന്തമാക്കിയാണ് മാർക്രം മടങ്ങിയത്.
മാർക്രമായിരുന്നു കളിയിലെ താരവും.