ഇന്ത്യൻ ജഴ്സിയിൽ വീണ്ടും മലയാളി പെൺകരുത്ത്
Thursday, June 19, 2025 12:47 AM IST
നീലേശ്വരം: കാൽനൂറ്റാണ്ടിന്റെ ഇടവേളയ്ക്കു ശേഷം ദേശീയ സീനിയർ വനിതാ ഫുട്ബോൾ ടീമിൽ ഒരു മലയാളി സാന്നിധ്യം.
കാസർഗോഡ് നീലേശ്വരം ബങ്കളം സ്വദേശിനി പി. മാളവികയാണ് ഏഷ്യൻ കപ്പ് യോഗ്യതാ മത്സരങ്ങൾക്കുള്ള ദേശീയ ടീമിൽ ഇടംപിടിച്ചത്. 1999ൽ ദേശീയ ടീമിൽ അംഗമായിരുന്ന എറണാകുളം സ്വദേശിനി ബെന്റില ഡികോത്തയാണ് ഏറ്റവുമൊടുവിൽ ദേശീയ സീനിയർ വനിതാ ഫുട്ബോൾ ടീമിൽ കളിക്കാനിറങ്ങിയ മലയാളിതാരം.
ഫുട്ബോൾ പരിശീലകനും വെള്ളരിക്കുണ്ട് താലൂക്ക് ഓഫീസ് ഉദ്യോഗസ്ഥനുമായ നിധീഷ് ബങ്കളം സ്ഥാപിച്ച വനിതാ ഫുട്ബോൾ ക്ലിനിക്കിലൂടെയാണ് മാളവിക ആറാം ക്ലാസ് മുതൽ കളി പഠിച്ചുതുടങ്ങിയത്. പ്രോത്സാഹനവുമായി ഒപ്പംവന്ന അച്ഛൻ പ്രസാദ് അകാലത്തിൽ വിടവാങ്ങിയപ്പോഴും അമ്മ മിനി എല്ലാവിധ പിന്തുണയുമായി കൂടെനിന്നു.
2018ലും 2019ലും കേരള സബ്ജൂണിയർ ടീമിൽ ഇടംനേടിയ മാളവിക തുടർന്ന് അണ്ടർ-17 ലോകകപ്പിനുള്ള ഇന്ത്യൻ ക്യാമ്പിലും ഉൾപ്പെട്ടു. മുന്നേറ്റനിരതാരമായ മാളവിക ബംഗളൂരുവിലെ മിസാക യുണൈറ്റഡ്, ട്രാവൻകൂർ എഫ്സി, കെമ്പ് എഫ്സി, കോൽക്കത്തയിലെ റെയിൻബോ അത്ലറ്റിക് ക്ലബ്, കേരള ബ്ലാസ്റ്റേഴ്സ്, തമിഴ്നാട് മധുരയിലെ സേതു എഫ്സി ടീമുകൾക്കായി കളിച്ചു.
ഇന്ത്യൻ വനിതാ ലീഗിന്റെ കഴിഞ്ഞ സീസണിൽ തമിഴ്നാട് ക്ലബ്ബിനായി നടത്തിയ പ്രകടനമാണു ദേശീയ ശ്രദ്ധയാകർഷിച്ചത്. തൊട്ടുപിന്നാലെ കഴിഞ്ഞ സീസണിലെ മികച്ച വനിതാ താരത്തിനുള്ള കേരള ഫുട്ബോൾ അസോസിയേഷന്റെ പുരസ്കാരവും നേടി. ഉസ്ബക്കിസ്ഥാ നെതിരായ സൗഹൃദ മത്സരത്തിൽ ഇന്ത്യക്കായി കളിച്ചു.
ബങ്കളം കക്കാട്ട് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നിന്ന് പ്ലസ്ടു പഠനം പൂർത്തിയാക്കിയ മാളവിക ഇപ്പോൾ തൃശൂർ കാർമൽ കോളജിൽ ബികോം രണ്ടാംവർഷ വിദ്യാർഥിനിയാണ്. സഹോദരൻ സിദ്ധാർഥ് ലണ്ടനിൽ എംബിഎ ചെയ്യുകയാണ്.
തായ്ലൻഡിലാണ് ഏഷ്യൻ കപ്പ് യോഗ്യതാ മത്സരങ്ങൾ നടക്കുന്നത്. ഈ മാസം 23നു മംഗോളിയയുമായാണ് ഇന്ത്യയുടെ ആദ്യ മത്സരം. 29നു തിമോർലെറ്റിനെയും ജൂലൈ രണ്ടിന് ഇറാക്കിനെയും അഞ്ചിന് തായ്ലൻഡിനെയും നേരിടും. ക്രിസ്പിൻ ഛേത്രിയാണ് മുഖ്യ പരിശീലകൻ. സഹപരിശീലകയായ പി.വി. പ്രിയയാണ് ടീമിലെ മറ്റൊരു മലയാളി സാന്നിധ്യം.