ഫ്രീക്ക് മെസി
Saturday, June 21, 2025 12:27 AM IST
അത്ലാന്റ: ഫിഫ 2025 ക്ലബ് ലോകകപ്പില്‍ ഫ്രീകിക്ക് ഗോളിലൂടെ ഇന്റര്‍ മയാമിക്കു ജയം സമ്മാനിച്ച് അര്‍ജന്റൈന്‍ സൂപ്പര്‍ താരം ലയണല്‍ മെസി.
പോര്‍ച്ചുഗല്‍ ക്ലബ്ബായ എഫ്സി പോര്‍ട്ടോയ്ക്ക് എതിരേ 54-ാം മിനിറ്റിലായിരുന്നു ഫ്രീകിക്ക് ഗോളിലൂടെ മെസി ടീമിനെ 2-1 ജയത്തിലേക്കു കൈപിടിച്ചത്. ഗ്രൂപ്പ് എയിലെ മത്സരത്തിന്റെ എട്ടാം മിനിറ്റില്‍ സാമു അഗെഹോവയുടെ പെനാല്‍റ്റി ഗോളിലൂടെ പോര്‍ട്ടോ ലീഡ് നേടി.
47-ാം മിനിറ്റില്‍ ടെലാസ്കോ സെഗോവിയയുടെ ഗോളിൽ ഇന്റര്‍ മയാമി ഒപ്പമെത്തി. തുടര്‍ന്നായിരുന്നു മെസിയുടെ ഫ്രീകിക്ക് ഗോള്‍. ഡി ബോക്സിനു പുറത്തുവച്ചുള്ള ഫ്രീകിക്ക് മെസി വളച്ച് വലയിലാക്കി. ഒരു യൂറോപ്യന്‍ ക്ലബ്ബിനെ ഒരു ടൂര്‍ണമെന്റില്‍ കീഴടക്കുന്ന ആദ്യ അമേരിക്കന്‍ ടീം എന്ന നേട്ടം ഇതോടെ ഇന്റര്‍ മയാമിക്കു സ്വന്തം.
ഫിഫ ടോപ് സ്കോറര്‍
ഫിഫ മത്സരങ്ങളുടെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ എന്ന റിക്കാര്ഡിലും മെസി എത്തി. 20 വര്‍ഷമായി ഫിഫ പോരാട്ട വേദികളിലുള്ള മെസി 10 ടൂര്‍ണമെന്റിലായി 25 ഗോള്‍ സ്വന്തമാക്കിയാണ് ടോപ് സ്കോറര്‍ സ്ഥാനത്ത് ഇരിപ്പുറപ്പിച്ചത്.
ഇതിനോടകം മൂന്ന് ഫിഫ ക്ലബ് ലോകകപ്പ്, ഒരു ഫിഫ രാജ്യാന്തര ലോകകപ്പ്, ഒരു അണ്ടര്‍ 20 ലോകകപ്പ് കിരീടങ്ങളും മെസി സ്വന്തമാക്കി. രണ്ട് ഫിഫ ലോകകപ്പ് ഗോള്‍ഡന്‍ ബോളും ഈ അര്‍ജന്റൈന്‍ ഇതിഹാസത്തിനുണ്ട്.
1250 ഗോള്‍ കോണ്ട്രിബ്യൂഷന്!
കരിയറില്‍ 1250 ഗോള്‍ കോണ്ട്രിബ്യൂഷനില് (866 ഗോള്‍, 384 അസിസ്റ്റ്) എത്തുന്ന ലോകത്തിലെ ആദ്യ കളിക്കാരനാണ് മെസി. അമേരിക്കന്‍ ക്ലബ്ബായ ഇന്റര്‍ മയാമിക്കുവേണ്ടി 50 ഗോളും മെസി തികച്ചു. 61 മത്സരങ്ങളില്‍നിന്നാണ് മെസിയുടെ ഈ നേട്ടം.
കരിയറില്‍ മെസിയുടെ 68-ാം ഫ്രീകിക്ക് ഗോളാണ് പോര്‍ട്ടോയ്ക്ക് എതിരേ പിറന്നത്. ഫ്രീകിക്കിലൂടെ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയതില്‍ ജുനിഞ്ഞോ (77), പെലെ (70) എന്നിവര്‍ മാത്രമാണ് മെസിക്കു മുന്നിലുള്ളതെന്നതും ശ്രദ്ധേയം.
ഗ്രൂപ്പ് എയിലെ മറ്റൊരു മത്സരത്തില്‍ ബ്രസീല്‍ ക്ലബ് പാല്‍മീറസ് 2-0ന് ഈജിപ്ഷ്യന്‍ ടീമായ അല്‍ അഹ്ലിയെ തോല്‍പ്പിച്ചു. ഇതോടെ ഗ്രൂപ്പില്‍ പാല്മീറസിനും ഇന്റര്‍ മയാമിക്കും നാലു പോയിന്റ് വീതമായി.