നിലന്പൂർ ഉപതെരഞ്ഞെുപ്പിൽ യുഡിഎഫ്
Tuesday, June 24, 2025 2:28 AM IST
മലപ്പുറം: രാഷ്ട്രീയ കേരളം ഉറ്റുനോക്കിയ നിലന്പൂർ ഉപതെരഞ്ഞെുപ്പിൽ യുഡിഎഫ് കരുത്തു കാട്ടി. ഒന്‍പത് വർഷത്തിനുശേഷം സീറ്റ് തിരിച്ചുപിടിച്ച യുഡിഎഫ് അടുത്ത വർഷം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ആത്മവിശ്വാസം പതിന്മടങ്ങ് വർധിപ്പിച്ചു.
എൽഡിഎഫിന്റെ സിറ്റിംഗ് സീറ്റിൽ യുഡിഎഫിന്റെ ആര്യാടൻ ഷൗക്കത്ത് 11,077 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വിജയം കണ്ടത്. ഷൗക്കത്തിന് 77,737 വോട്ടും എൽഡിഎഫ് സ്ഥാനാർഥി എം. സ്വരാജിന് 66,660 വോട്ടും തൃണമൂൽ കോണ്‍ഗ്രസ് പിന്തുണയ്ക്കുന്ന സ്വതന്ത്ര സ്ഥാനാർഥി പി.വി. അൻവറിന് 19,970 വോട്ടും ലഭിച്ചു.
എൻഡിഎ സ്ഥാനാർഥി മോഹൻ ജോർജ് 8,648 വോട്ടുമായി നാലാം സ്ഥാനത്താണ്. 2021നെ അപേക്ഷിച്ച് എൽഡിഎഫിന് 9.01 ശതമാനവും യുഡിഎഫിന് 1.17 ശതമാനവും വോട്ട് കുറഞ്ഞു. 4.91 ശതമാനം വോട്ടാണ് എൻഡിഎയ്ക്ക് കിട്ടിയത്. കഴിഞ്ഞ തവണയേക്കാൾ 148 വോട്ട് കൂടിയെന്നു മാത്രം.
ഇടതു സ്വതന്ത്രനായിരുന്ന പി.വി. അൻവർ സിപിഎമ്മുമായി കൊന്പുകോർത്ത് രാജിവച്ചതിനെ തുടർന്നാണ് നിലന്പൂരിൽ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. എൽഡിഎഫിന്റെ ശക്തികേന്ദ്രങ്ങളിലടക്കം കടന്നുകയറിയാണ് യുഡിഎഫ് വോട്ടു പിടിച്ചത്. മണ്ഡലത്തിലെ ഏഴ് പഞ്ചായത്തുകളിൽ ആറിടത്തും നിലന്പൂർ നഗരസഭയിലും യുഡിഎഫിന് ലീഡ് ലഭിച്ചു.
കരുളായിയിലാണ് 118 വോട്ടിന് പിന്നിലായത്. സിപിഎം ഭരണം കൈയാളുന്ന നിലന്പൂർ നഗരസഭയിലും അമരന്പലത്തും പോത്തുകല്ലിലും എൽഡിഎഫിന് വൻ തിരിച്ചടിയുണ്ടായി. എൽഡിഎഫ് 2,000 വോട്ടിന്റെ ഭൂരിപക്ഷം പ്രതീക്ഷിച്ചിരുന്ന നിലന്പൂരിൽ യുഡിഎഫ് 3,967 വോട്ടിന് മുന്നിലെത്തി. അമരന്പലം-704, പോത്തുകല്ല്-307, വഴിക്കടവ്-1,829, മൂത്തേടം-2,067, എടക്കര-1,170, ചുങ്കത്തറ-1,287 എന്നിങ്ങനെയാണ് ആര്യാടൻ ഷൗക്കത്തിന്റെ ഭൂരിപക്ഷം.
19 റൗണ്ട് വോട്ടെണ്ണിയപ്പോൾ മൂന്ന് റൗണ്ടിൽ മാത്രമാണ് എം. സ്വരാജിന് ലീഡ് ചെയ്യാനായത്. പോത്തുകല്ലിലെ സ്വന്തം വാർഡിൽ പോലും സ്വരാജ് പിന്നിലായി. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ നാല് പഞ്ചായത്തുകളിലും നിലന്പൂർ നഗരസഭയിലും എൽഡിഎഫിനായിരുന്നു ലീഡ്.
ശക്തമായ ഭരണവിരുദ്ധ വികാരമാണ് നിലന്പൂരിൽ പ്രതിഫലിച്ചതെന്ന് യുഡിഎഫ് നേതാക്കൾ പറഞ്ഞു. പിണറായി സർക്കാരിനെതിരായ കടുത്ത ജനരോഷമാണ് തെരഞ്ഞെടുപ്പിൽ നിഴലിച്ചതെന്ന് ആര്യാടൻ ഷൗക്കത്ത് പറഞ്ഞു.
അതേസമയം, സർക്കാരിനെതിരായ വിധിയെഴുത്തല്ല തെരഞ്ഞെടുപ്പ് ഫലമെന്നാണ് എം. സ്വരാജ് പ്രതികരിച്ചത്. പിണറായിസത്തിനെതിരായ വോട്ടുകളാണ് തനിക്ക് ലഭിച്ചതെന്ന് പി.വി. അൻവർ അവകാശപ്പെട്ടു.
"2026ലേക്കുള്ള ഇന്ധനം'
2026ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ തിരിച്ചുവരവിനുള്ള ഇന്ധനമാണ് നിലമ്പൂരിലെ ജനങ്ങള്‍ നല്‍കിയത്. നൂറിലധികം സീറ്റുകളുമായി അധികാരത്തിലെത്തുമെന്ന വാക്ക് പാലിക്കാന്‍ യുഡിഎഫ് പ്രതിജ്ഞാബദ്ധമാണ്.
കേരള രാഷ്ട്രീയ ചരിത്രത്തിലെ അതിശക്തമായ മുന്നണിയായി യുഡിഎഫ് മാറി എന്നതിന്റെ തെളിവാണിത്. സര്‍ക്കാരിനെ ജനങ്ങള്‍ എത്രത്തോളം വെറുക്കുന്നുവെന്നതിന്റെ ആഴം വ്യക്തമാക്കപ്പെട്ടു.
വന്യജീവി ആക്രമണങ്ങളില്‍നിന്നും രൂക്ഷമായ വിലക്കയറ്റത്തില്‍നിന്നും ജനങ്ങളെ രക്ഷിക്കാനും തകര്‍ന്നുപോയ കേരളത്തെ തിരിച്ചു കൊണ്ടുവരാനും മുന്നണി ഉണ്ടാകുമെന്ന വാക്കാണ് തെരഞ്ഞെടുപ്പില്‍ നല്‍കിയത്. ആ വാക്ക് പാലിക്കാനുള്ള ശ്രമമാകും യുഡിഎഫ് ഇനിമുതല്‍ നടത്തുന്നത്.
-പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ