ജനവിരുദ്ധ നയങ്ങള്‍ക്കെതിരേയുള്ള ജനവിധി: സണ്ണി ജോസഫ്
Tuesday, June 24, 2025 1:03 AM IST
കണ്ണൂർ: പിണറായി സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരേയുള്ള അതിശക്തമായ ജനവിധിയാണ് നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് ഫലമെന്നു കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് കണ്ണൂരിൽ മാധ്യമങ്ങളോടു പറഞ്ഞു.
അതിരൂക്ഷമായ വിലക്കയറ്റം, തൊഴിലില്ലായ്മ, കാര്‍ഷിക മേഖലയുടെ സമ്പൂര്‍ണമായ തകര്‍ച്ച, വന്യമൃഗശല്യം, അഴിമതി, ആശാ പ്രവര്‍ത്തകരുടെ സമരത്തോടുള്ള സര്‍ക്കാരിന്റെ അവഗണനയും അധിക്ഷേപവും, മുഖ്യമന്ത്രിയും സിപിഎം നേതാക്കളും ആവര്‍ത്തിച്ചു മലപ്പുറം ജില്ലയെ അധിക്ഷേപിച്ചു നടത്തിയ പ്രസ്താവനകള്‍ ഇതിനെല്ലാമാണ് ജനം നിലമ്പൂരില്‍ വിധിയെഴുതിയത്.
ഇതു കേവലം നിലമ്പൂര്‍ ജനതയുടെ മാത്രം ജനവിധിയല്ല, കേരള ജനതയ്ക്കുവേണ്ടിയാണ് നിലമ്പൂരിലെ ജനത പോളിംഗ് സ്റ്റേഷനില്‍ വോട്ട് രേഖപ്പെടുത്തിയത്. ഇത് യുഡിഎഫ് തുടക്കം മുതല്‍ പറഞ്ഞതാണ്.
മികച്ച തെരഞ്ഞെടുപ്പ് മുന്നൊരുക്ക പ്രവര്‍ത്തനങ്ങളാണു കോണ്‍ഗ്രസും യുഡിഎഫും നടത്തിയത്. യുഡിഎഫിന്റെ നേതാക്കളും പ്രവര്‍ത്തകരും ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ച തെരഞ്ഞെടുപ്പു കൂടിയാണ് നിലമ്പൂരിലേത്.
എൽഡിഎഫ് രണ്ടു തവണ തുടർച്ചയായി ജയിച്ച മണ്ഡലമാണ്. അവിടെ നല്ലൊരു ഭൂരിപക്ഷത്തിൽ യുഡിഎഫ് വിജയിച്ചിരിക്കുകയാണ്. പ്രതീക്ഷിച്ച വോട്ടിൽനിന്നും ചെറിയ വ്യത്യാസമേ വന്നിട്ടുള്ളൂവെന്നും സണ്ണി ജോസഫ് പറഞ്ഞു.