പിണറായിസത്തിനെതിരായ വോട്ടുകളാണ് പിടിച്ചതെന്ന് അൻവർ
Tuesday, June 24, 2025 1:03 AM IST
നിലന്പൂർ: യുഡിഎഫിന്റെയല്ല, പിണറായിസത്തിനെതിരായ വോട്ടുകളാണ് താൻ പിടിച്ചതെന്ന് പി.വി. അൻവർ. താൻ പറഞ്ഞത് വസ്തുതയാണെന്ന് ജനങ്ങൾക്ക് ബോധ്യപ്പെട്ടു. അൻവറിന് വോട്ട് ലഭിക്കില്ലെന്ന് പറഞ്ഞവർക്കുള്ള മറുപടിയാണിത്.
തന്റെ രാഷ്ട്രീയം എന്താകുമെന്നതിൽ ഒരു ആശങ്കയുമില്ല. പൊതുപ്രവർത്തനം തുടരും. തന്നെ കൂടെ കൂട്ടിയിരുന്നെങ്കിൽ യുഡിഎഫിന് വോട്ട് വിഹിതം ഉയർത്താമായിരുന്നു. ഷൗക്കത്തിനെ സ്ഥാനാർഥിയായി പ്രഖ്യാപിക്കുന്പോഴെങ്കിലും അസോസിയേറ്റ് മെംബർ ആക്കേണ്ടതായിരുന്നു.-അൻവർ പറഞ്ഞു.
മലയോര മേഖലയിലെ കർഷകരുടെ പ്രശ്നങ്ങൾ പരിഹരിക്കത്തക്ക വിധം യുഡിഎഫിന്റെ ഭാഗത്തുനിന്ന് ശക്തമായ ഇടപെടലുണ്ടായാൽ യുഡിഎഫിനൊപ്പം മുന്നോട്ടുപോകാനുളള സാഹചര്യമുണ്ടെങ്കിൽ സഹകരിച്ച് മുന്നോട്ടുപോകുമെന്നും അല്ലാത്തപക്ഷം ഒരു ജനകീയ മൂന്നാം മുന്നണി കേരളത്തിലുണ്ടാകുമെന്നും പി.വി.അൻവർ നിലന്പൂരിൽ മാധ്യമങ്ങളോട് പറഞ്ഞു.
മലയോര കർഷകരുടെ വിഷയങ്ങൾ പരിഗണിക്കാതെ, അവർ നേരിടുന്ന വന്യജീവി ആക്രമങ്ങൾക്ക് പരിഹാരം കാണാതെ 2026ൽ എളുപ്പത്തിൽ ആർക്കും സർക്കാർ രൂപീകരിക്കാൻ കഴിയില്ല. യുഡിഎഫ് കണ്ണ് തുറന്ന് കാണണം.
കർഷക സംഘടനകളെ എകോപിപ്പിക്കാനുള്ള നടപടികൾ താൻ ഇതിനോടകം തുടങ്ങിക്കഴിഞ്ഞു. പ്രതിപക്ഷ നേതാവിനോട് വ്യക്തിപരമായ വിരോധമില്ല. അദ്ദേഹത്തിന്റെ നിലപാടുകൾ വേദനിപ്പിച്ചു. പിണറായിയുടെ കുടുംബാധിപത്യമാണ് വിഷയം.
സതീശൻ പിണറായിസത്തിന് എതിരായ പോരാട്ടത്തിന്റെ ഭാഗമാണ്. പിണറായിസം അവസാനിപ്പിക്കാൻ ആരുമായും ചർച്ച നടത്താൻ ഒരുക്കമാണ്. പിണറായിസത്തിനെതിരേയുള്ള അടിവേരറക്കാൻ ബേപ്പൂരിൽ മത്സരിക്കാനും താൻ തയാറാണെന്നും പി.വി. അൻവർ വ്യക്തമാക്കി.