സ്പ്രിംഗ്ലര്‍ കരാറിലെ വ്യക്തിവിവര ചോര്‍ച്ച: സര്‍ക്കാരിന്റെ വിശദീകരണം തേടി
Tuesday, June 24, 2025 2:28 AM IST
കൊച്ചി: സ്പ്രിംഗ്ലര്‍ കരാറുമായി ബന്ധപ്പെട്ടു വ്യക്തിവിവര ചോര്‍ച്ച നേരിട്ടവര്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന ആവശ്യത്തില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടി.
രണ്ടാഴ്ചയ്ക്കകം മറുപടി നല്‍കാനാണു ചീഫ് ജസ്റ്റീസ് നിതിന്‍ ജാംദാര്‍, ജസ്റ്റീസ് ബസന്ത് ബാലാജി എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ചിന്റെ നിര്‍ദേശം.
സ്പ്രിംഗ്ലര്‍ കരാര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന് തുടങ്ങിയവര്‍ 2020ല്‍ നല്കിയ പൊതുതാത്പര്യ ഹര്‍ജികൾ പരിഗണിച്ചാണു കോടതി നിര്‍ദേശം.
കോവിഡിന്റെ മറവില്‍ രോഗികളുടെയും നിരീക്ഷണത്തിലുള്ളവരുടെയും വ്യക്തിവിവരങ്ങള്‍ അമേരിക്കന്‍ കമ്പനിയായ സ്പ്രിംഗ്ലര്‍ ചോര്‍ത്തിയെന്നും ടെന്‍ഡറില്ലാത്ത കരാറില്‍ അഴിമതിയുണ്ടെന്നുമാണ് ആരോപണം. എന്നാല്‍ കരാര്‍ കാലാവധി അവസാനിച്ചതിനാല്‍ ഇത്തരം ആവശ്യങ്ങള്‍ക്കു പ്രസക്തിയില്ലെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു.
അനുബന്ധ ആവശ്യങ്ങളുണ്ടെങ്കില്‍ ഹര്‍ജികള്‍ ഭേദഗതി ചെയ്തു നല്കാന് കോടതി നിര്‍ദ്ദേശിച്ചു. തുടര്‍ന്ന് വ്യക്തിവിവര ചോര്‍ച്ച നേരിട്ടവര്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന ആവശ്യമടക്കം ഉന്നയിച്ച് ഹര്‍ജിക്കാര്‍ ഉപഹര്‍ജികള്‍ നല്കി. ഇതിലാണു കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടിയത്.