വീട് സ്വകാര്യയിടം; അസമയത്ത് കടന്നുകയറരുത്: പോലീസിനു ഹൈക്കോടതി നിർദേശം
Tuesday, June 24, 2025 2:28 AM IST
കൊച്ചി: ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ നിരീക്ഷിക്കാനെന്ന പേരില്‍ പോലീസ് ഉദ്യോഗസ്ഥര്‍ അസമയത്ത് വീടുകളില്‍ മുട്ടുന്നതും കടന്നുകയറുന്നതും വിലക്കി ഹൈക്കോടതി. എല്ലാവര്ക്കും അവരുടെ വീട് അമ്പലമോ കൊട്ടാരമോ പോലെയാണെന്നും അതിന്റെ പവിത്രത ഇത്തരം പ്രവൃത്തികളിലൂടെ കളങ്കപ്പെടുത്തരുതെന്നും കോടതി ഓര്‍മിപ്പിച്ചു.
രാത്രിയിൽ വീട്ടില്‍ പരിശോധനയ്ക്കെത്തിയപ്പോള്‍ അധിക്ഷേപിച്ചെന്നും കൃത്യനിര്‍വഹണം തടസപ്പെടുത്തിയെന്നും ആരോപിച്ച് കൊച്ചി മുണ്ടംവേലി സ്വദേശിക്കെതിരേ തോപ്പുംപടി പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കിയാണു ജസ്റ്റീസ് വി.ജി. അരുണിന്റെ ഉത്തരവ്.
ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ വീണ്ടും കുറ്റകൃത്യത്തിലേക്കു നീങ്ങുമെന്നുണ്ടെങ്കില്‍ സൂക്ഷ്മനിരീക്ഷണത്തിന് അനുമതിയുണ്ട്. എന്നാല്‍, വീടുകളില്‍ അസമയത്ത് മുട്ടാനോ കടന്നുകയറാനോ ഒരു അധികാരവും പോലീസിനില്ലെന്നു കോടതി വ്യക്തമാക്കി.
വീട് വ്യക്തികളുടെ സ്വകാര്യ ഇടമാണ്. ജീവിക്കാനുള്ള അവകാശത്തിന്റെ ഭാഗമാണ്. ഇവിടെ ഇത്തരത്തില്‍ കടന്നുകയറുന്നത് വൈകാരികമായും സാമൂഹികമായും ഒരുവനെ ബാധിക്കുന്ന കാര്യമാണെന്നും കോടതി ചൂണ്ടിക്കാട്ടി.
പോക്സോ കേസില്‍ കുറ്റവിമുക്തനായ വ്യക്തിയാണു ഹര്ജിക്കാരന്. കഴിഞ്ഞ ഏപ്രില്‍ മൂന്നിന് അര്‍ധരാത്രിയോടെയാണു തോപ്പുംപടി എസ്ഐയുടെ നേതൃത്വത്തില്‍ ഇയാളുടെ വീട്ടിലെത്തിയത്.
ഹര്ജിക്കാരന് വീട്ടില്ത്തന്നെയുണ്ടോയെന്നു നിരീക്ഷിക്കാനാണു പോയതെന്നും എന്നാൽ സഹകരിക്കാതെ അധിക്ഷേപിച്ച സാഹചര്യത്തിലാണ് കേസെടുത്തതെന്നും പോലീസ് വാദിച്ചു.
കള്ളക്കേസില്‍ കുടുക്കിയെന്നാരോപിച്ചു പോലീസിനെതിരേ കോടതിയെ സമീപിച്ചതിന്റെ വിരോധത്തില്‍ നിരന്തരം ദ്രോഹിക്കുകയാണെന്നാണ് ഹര്ജിക്കാരന് വാദിച്ചത്.