നന്ദി അറിയിക്കാൻ പാണക്കാട്ടെത്തി ആര്യാടൻ ഷൗക്കത്ത്
Wednesday, June 25, 2025 2:37 AM IST
മലപ്പുറം: നിലന്പൂർ ഉപതെരഞ്ഞെടുപ്പിലെ ഉജ്വല വിജയത്തിനു പിന്നാലെ മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ കാണാനെത്തി നിയുക്ത എംഎൽഎ ആര്യാടൻ ഷൗക്കത്ത്.
നിലന്പൂരിലെ മുസ്ലിം ലീഗ് നേതാക്കൾക്കൊപ്പമാണ് ആര്യാടൻ ഷൗക്കത്ത് ഇന്നലെ രാവിലെ പത്തോടെ പാണക്കാട്ടെത്തിയത്. എംഎൽഎമാരായ പി.കെ. ബഷീറും യു.എ. ലത്തീഫും ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇസ്മായിൽ മൂത്തേടവും കൂടെയുണ്ടായിരുന്നു.
പാണക്കാട്ടെത്തിയ ഷൗക്കത്തിനു സ്നേഹ മധുരുമായി പച്ചലഡു നൽകിയാണു സാദിഖലി തങ്ങൾ സ്വീകരിച്ചത്. വലിയ വിജയത്തിന്റെ ആഹ്ലാദം പങ്കിടുന്നതിനുവേണ്ടിയാണു ഷൗക്കത്ത് എത്തിയതെന്നും വളരെ സന്തോഷമുണ്ടെന്നും ഒറ്റക്കെട്ടായി പ്രവർത്തിച്ചതിന്റെ വിജയമാണിതെന്നും സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു.
ജനങ്ങൾ അവരുടെ അഭിപ്രായങ്ങൾ ഭയപ്പാടുകൂടാതെ രേഖപ്പെടുത്തി. ഭയപ്പാടിനെതിരേ കേരളത്തിന്റെ ജനവികാരമാണ് നിലന്പൂരിൽ കണ്ടത്. കേരളത്തിന്റെ രാഷ്ട്രീയത്തിൽ വളരെയേറെ ആത്മവിശ്വാസം പകരുന്ന കാര്യമാണിത്.
ഒറ്റക്കെട്ടായി മുന്നോട്ടുപോകുമെന്നും കേരളത്തെ വീണ്ടെടുക്കുന്നതിനുള്ള യജ്ഞത്തിന്റെ പ്രയാണമാണു നടത്താൻ കഴിഞ്ഞതെന്നും സാദിഖലി ശിഹാബ് തങ്ങൾ പ്രതികരിച്ചു. ഇതിനു നിയോഗമാകാൻ ഷൗക്കത്തിനു സാധിച്ചു. ഷൗക്കത്തിന് സർവ ആശംസകളും വിജയങ്ങളും നേരുന്നു- അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പ് പ്രചാരണം മുന്നിൽനിന്നു നയിച്ചത് മുസ്ലിം ലീഗാണെന്നും ഒറ്റക്കെട്ടായ പ്രവർത്തനത്തിന്റെ പരിണത ഫലമാണ് യുഡിഎഫിന്റെ തിളക്കമാർന്ന വിജയമെന്നും ആര്യാടൻ ഷൗക്കത്ത് പറഞ്ഞു.
പി.കെ. കുഞ്ഞാലിക്കുട്ടിയും വലിയ പിന്തുണ നൽകി. യുഡിഎഫിൽ ഒരുമിപ്പിക്കുന്ന ദൗത്യം എല്ലാ കാലത്തും നടത്തുന്ന വ്യക്തിയാണു പി.കെ. കുഞ്ഞാലിക്കുട്ടി. മലപ്പുറത്തെ പ്രശ്നങ്ങൾ തീർക്കാൻ കുഞ്ഞാക്കയും കുഞ്ഞാപ്പയും ഒരുമിച്ചിരുന്ന കാലമുണ്ടായിരുന്നു. കുഞ്ഞാക്ക ഇപ്പോഴില്ല. ആ ഉത്തരവാദിത്വം താൻ നിറവേറ്റുമെന്നും മുസ്ലിം ലീഗിനോട് ഏറെ നന്ദിയുണ്ടെന്നും ആര്യാടൻ ഷൗക്കത്ത് പ്രതികരിച്ചു.
യൂത്ത് ലീഗ് ദേശീയ ഓർഗനൈസിംഗ് സെക്രട്ടറി ടി.പി. അഷ്റഫലി, എംഎസ്എഫ് ദേശീയ പ്രസിഡന്റ പി.വി. അഹമ്മദ് സാജു, യുഡിഎഫ് മണ്ഡലം നേതാക്കളായ സി.എച്ച്. ഇഖ്ബാൽ മുണ്ടേരി, എൻ.എ. കരീം, സി.എച്ച്. അബ്ദുൾകരീം, കൊന്പൻ ഷംസുദ്ദീൻ എന്നിവർ സന്നിഹിതരായിരുന്നു.