ലീഡ്സ് ടെസ്റ്റിൽ ഇന്ത്യയെ 5 വിക്കറ്റിന് ഇംഗ്ലണ്ട് തോൽപ്പിച്ചു
Wednesday, June 25, 2025 1:43 AM IST
ലീഡ്സ്: കൊട്ടിഘോഷിച്ച ഇന്ത്യയുടെ അഞ്ച് സെഞ്ചുറികൾ കാറ്റിൽപ്പറത്തി ഇംഗ്ലണ്ടിന്റെ ബാസ് ബോൾ ടോട്ടൽ ടീം ജയം. പന്ത് എറിയുന്നവർ ബാറ്റ് പിടിക്കണമെന്നും ബാറ്റെടുക്കുന്നവർ ക്യാച്ച് എടുക്കണമെന്നുമുള്ള പാഠം പഠിക്കാത്തിടത്തോളം ജയവും സമനിലയും കൈവിടുമെന്നതിന്റെ ഒടുവിലത്തെ ഉദാഹരണം.
ഇന്ത്യക്കാർ "കൈവിട്ട' കളിയിൽ ഇംഗ്ലണ്ട് അഞ്ച് വിക്കറ്റ് ജയം സ്വന്തമാക്കിയപ്പോൾ, അഞ്ച് മത്സര ടെസ്റ്റ് ക്രിക്കറ്റ് പരന്പരയിൽ ഇന്ത്യയുടെ ഒന്നാം പാഠം വിലാപമായി. ലീഡ്സ് ടെസ്റ്റിൽ 371 റൺസ് ലക്ഷ്യവുമായി രണ്ടാം ഇന്നിംഗ്സിനു ക്രീസിൽ എത്തിയ ഇംഗ്ലണ്ട് അഞ്ച് വിക്കറ്റ് ജയം സ്വന്തമാക്കി. ആദ്യ ഇന്നിംഗ്സിൽ 62ഉം രണ്ടാം ഇന്നിംഗ്സിൽ 149ഉം റൺസ് നേടിയ ഇംഗ്ലീഷ് ഓപ്പണർ ബെൻ ഡക്കറ്റാണ് പ്ലെയർ ഓഫ് ദ മാച്ച്. സ്കോർ: ഇന്ത്യ 471, 364. ഇംഗ്ലണ്ട് 465, 373/5.
1673 റൺസാണ് നാല് ഇന്നിംഗ്സിലായി ലീഡ്സിൽ ഹെഡിംഗ്ലി സ്റ്റേഡിയത്തിൽ പിറന്നത്. ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ടെസ്റ്റ് ചരിത്രത്തിൽ ഒരു മത്സരത്തിലെ ഏറ്റവും ഉയർന്ന റൺസ്.
ഡക്കറ്റിനു പുറമേ സാക്ക് ക്രൗളി (65), ജോ റൂട്ട് (53 നോട്ടൗട്ട്), ബെൻ സ്റ്റോക്സ് (33), ജാമി സ്മിത്ത് (44 നോട്ടൗട്ട്) എന്നിവരും ഇംഗ്ലണ്ടിന്റെ ബാസ് ബോൾ ടോട്ടൽ ക്രിക്കറ്റിൽ രണ്ടാം ഇന്നിംഗ്സിൽ തിളങ്ങി. ഇന്ത്യയുടെ സ്റ്റാർ പേസർ ജസ്പ്രീത് ബുംറയ്ക്ക് രണ്ടാം ഇന്നിംഗ്സിൽ ഒരു വിക്കറ്റ് പോലും നേടാൻ സാധിച്ചില്ല. പ്രസിദ്ധ് കൃഷ്ണയും ഷാർദുൾ ഠാക്കൂറും രണ്ടു വിക്കറ്റ് വീതം സ്വന്തമാക്കി.
ക്രൗളി ഹാഫ്; ഡക്കറ്റ് സെഞ്ചുറി
ഇന്ത്യ മുന്നോട്ടുവച്ച 371 റണ്‍സ് ലക്ഷ്യത്തിനായി രണ്ടാം ഇന്നിംഗ്സ് തുടങ്ങിയ ഇംഗ്ലണ്ട്, വിക്കറ്റ് നഷ്ടപ്പെടാതെ 21 എന്ന നിലയിലാണ് അഞ്ചാംദിനം മത്സരം പുനരാരംഭിച്ചത്. 12 റണ്‍സുമായി സാക്ക് ക്രൗളിയും 9 റണ്‍സുമായി ബെന്‍ ഡക്കറ്റുമായിരുന്നു ക്രീസില്‍. ഓപ്പണിംഗ് വിക്കറ്റില്‍
188 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കിയശേഷമാണ് സാക്ക് ക്രൗളിയും ബെന്‍ ഡക്കറ്റും പിരിഞ്ഞത്. വിക്കറ്റ് നഷ്ടമില്ലാതെ 181 റണ്‍സ് എന്ന നിലയില്‍ ഇംഗ്ലണ്ട് കുതിക്കുമ്പോള്‍ മഴ എത്തി. മഴയ്ക്കുശേഷം ഇംഗ്ലണ്ടിന്റെ ആദ്യ വിക്കറ്റ് വീണു. 126 പന്തില്‍ 65 റണ്‍സ് നേടിയ സാക്ക് ക്രൗളി പുറത്ത്.
ക്രൗളി പുറത്തായതിനു പിന്നാലെ ബെന്‍ ഡക്കറ്റ് സെഞ്ചുറി തികച്ചു. നേരിട്ട 121-ാം പന്തിലായിരുന്നു ഡക്കറ്റിന്റെ സെഞ്ചുറി. 44 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ ഇംഗ്ലണ്ട് 200 തികച്ചു. സ്കോര്‍ 206ല്‍ നില്ക്കുമ്പോള് രണ്ടാം വിക്കറ്റ്. ഒല്ലി പോപ്പിനെ (8) പ്രസിദ്ധ് കൃഷ്ണ ക്ലീന്‍ ബൗള്‍ഡാക്കി.
ഠാക്കൂർ ഡബിൾ
54.2 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 253 റൺസ് എന്ന നിലയിൽ ജയം മുന്നിൽക്കണ്ട് ഇംഗ്ലണ്ട് കുതിക്കുന്പോൾ, ഓൾറൗണ്ടർ ഷാർദുൾ ഠാക്കൂർ ഇരട്ട വിക്കറ്റുമായി ഇന്ത്യയെ മത്സരത്തിലേക്കു തിരികെ കൊണ്ടുവന്നു. ഇന്നിംഗ്സിലെ 55-ാം ഓവർ എറിഞ്ഞ ഷാർദുൾ ഠാക്കൂർ മൂന്നാം പന്തിൽ ബെൻ ഡക്കറ്റിനെ പകരക്കാരൻ ഫീൽഡറായ നിതീഷ് കുമാർ റെഡ്ഡിയുടെ കൈകളിൽ എത്തിച്ചു.
170 പന്തിൽ 21 ഫോറും ഒരു സിക്സും അടക്കം 149 റൺസായിരുന്നു ഡക്കറ്റിന്റെ സന്പാദ്യം. തൊട്ടടുത്ത പന്തിൽ ഹാരി ബ്രൂക്കിനെ (0) വിക്കറ്റിനു പിന്നിൽ ഋഷഭ് പന്തിന്റെ കൈകളിലുമെത്തിച്ചു. അതോടെ ഇംഗ്ലണ്ട് ഞെട്ടി. എന്നാൽ, ജോ റൂട്ട് (53 നോട്ടൗട്ട്), ബെൻ സ്റ്റോക്സ് (33), ജാമി സ്മിത്ത് (44 നോട്ടൗട്ട്) എന്നിവർ ഇംഗ്ലണ്ടിനെ ജയത്തിലേക്കു നയിച്ചു.