കെസിഎല്‍ 2-ാം സീസണ് ഓഗസ്റ്റില്‍
Wednesday, June 25, 2025 1:43 AM IST
കോട്ടയം: വന്‍വിജയമായിരുന്ന കേരള ക്രിക്കറ്റ് ലീഗിന്റെ (കെസിഎല്‍) രണ്ടാം പതിപ്പ് ഓഗസ്റ്റ് 22 മുതല്‍ സെപ്റ്റംബര്‍ ഏഴുവരെ അരങ്ങേറും. 2024ലെ പ്രഥമ കെസിഎല്‍, ബിസിസിഐയുടെ പ്രശംസ പിടിച്ചുപറ്റിയിരുന്നു. തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലായിരുന്നു കെസിഎല്‍ ട്വന്റി-20യുടെ പ്രഥമ സീസണ്.
2025 സീസണിലേക്കുള്ള കളിക്കാരുടെ ലേലം ജൂലൈ അഞ്ചിനു നടക്കും. കെസിഎല്‍ രണ്ടാം സീസണിനു മുന്നോടിയായി നാളെ തിരുവനന്തപുരത്തു ഫ്രാഞ്ചൈസി മീറ്റ് നടക്കും. ട്രിവാന്‍ഡ്രം റോയല്‍സ്, കൊച്ചി ബ്ലൂ ടൈഗേഴ്സ്, തൃശൂര്‍ ടൈറ്റന്‍സ്, കാലിക്കട്ട് ഗ്ലോബ്സ്റ്റാര്‍സ്, ഏരീസ് കൊല്ലം സെയ്ലേഴ്സ്, ആലപ്പി റിപ്പിള്‍സ് എന്നിവയാണ് കെസിഎല്‍ ടീമുകള്‍.
നടന് മോഹന്‍ലാല്‍ ആണ് കെസിഎല്ലിന്റെ ബ്രാന്‍ഡ് അംബാസഡര്‍. ഫെഡറല്‍ ബാങ്ക് ആണ് ടൈറ്റില്‍ സ്പോണ്സര്. പ്രഥമ സീസണില്‍ ആറ് ടീമുകളിലായി 114 കളിക്കാരായിരുന്നു ഉണ്ടായിരുന്നത്. 168 കളിക്കാരാണ് അന്നു ലേലത്തിനായി രജിസ്റ്റര്‍ ചെയ്തത്. സച്ചിന് ബേബി ക്യാപ്റ്റനായ ഏരീസ് കൊല്ലം സെയ്ലേഴ്സ് ആണ് പ്രഥമ കെസിഎല്‍ ചാമ്പ്യന്മാര്.
ഫൈനലില്‍ കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സിനെ ആറു വിക്കറ്റിന് പരാജയപ്പെടുത്തിയാണ് കൊല്ലം കിരീടം സ്വന്തമാക്കിയത്. കെസിഎല്ലിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് മലപ്പുറം സ്വദേശിയായ വിഘ്നേഷ് പുത്തൂര്‍ ഐപിഎല്‍ ടീമായ മുംബൈ ഇന്ത്യന്‍സില്‍ 2025 സീസണില്‍ കളിച്ചതെന്നതും ശ്രദ്ധേയം.
തിളക്കം കൂട്ടാന്‍ സഞ്ജുവും
രണ്ടാം സീസണ് കെസിഎല്‍ ട്വന്റി-20യില്‍ കേരളത്തിന്റെ സൂപ്പര്‍ താരം സഞ്ജു സാംസണ് ഉണ്ടാകും. ജൂലൈ അഞ്ചിനു നടക്കുന്ന താരലേലത്തില്‍ സഞ്ജു സാംസണ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഐപിഎല്ലില്‍ രാജസ്ഥാന് റോയല്‍സിന്റെ ക്യാപ്റ്റനാണ് വിക്കറ്റ് കീപ്പര്‍ ബാറ്ററായ സഞ്ജു സാംസണ്. കഴിഞ്ഞ കെസിഎല്ലില്‍ സഞ്ജു ഇല്ലായിരുന്നു.
പൂള് എ വിഭാഗത്തിലാണ് സഞ്ജു ലേലത്തില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 39 കളിക്കാരുള്ള പൂള് ഏയില്‍ സഞ്ജുവിനു പുറമേ വിഘ്നേഷ് പുത്തൂര്‍, സച്ചിന് ബേബി തുടങ്ങിയവരും ഉള്‍പ്പെടും.
2025 ലേലത്തിനു മുമ്പ് ടീമുകള്‍ക്കു പരമാവധി നാലു കളിക്കാരെ നിലനിര്‍ത്താം. അതില്‍ പരമാവധി മൂന്നു ക്യാപ്പ്ഡ് കളിക്കാര്‍ മാത്രമേ പറ്റൂ. ജൂൺ 30 ആണ് കളിക്കാരെ നിലനിര്‍ത്താനുള്ള അവസാന തീയതി. ലേലത്തില്‍ ഓരോ ടീമിനും 50 ലക്ഷം രൂപയാണ് മുടക്കാന്‍ സാധിക്കുക.