തല മൊട്ടയടിച്ചു, നഗ്നരാക്കി നടത്തി; അടിയന്തരാവസ്ഥയുടെ ഓർമയിൽ പി.എസ്. ജോസഫ്
Wednesday, June 25, 2025 2:37 AM IST
റെനീഷ് മാത്യു
കണ്ണൂർ: 1975 ജൂലൈ 11: സ്ഥലം തളിപ്പറന്പ് സർസയ്യിദ് കോളജ്. ക്ലാസുകൾ ആരംഭിക്കാൻ മണിയടി മുഴങ്ങി. ഇതിനിടെ അടിയന്തരാവസ്ഥയ്ക്കെതിരേ പഠിപ്പ് മുടക്കും മുദ്രാവാക്യം വിളികളുമായി ഒരു കൂട്ടം വിദ്യാർഥികൾ ഓഫീസിന്റെ മുന്നിലേക്ക്. ഇന്ദിരാ ഗാന്ധിക്കെതിരേയും ഭരണകൂടത്തിനെതിരേയും മുദ്രാവാക്യം വിളിക്കുന്ന പ്രതിപക്ഷ വിദ്യാർഥി സംഘടനയിൽപ്പെട്ട 19 പേർ.
മുദ്രാവാക്യം വിളികൾ മുഴങ്ങിക്കൊണ്ടിരിക്കുന്പോൾ തളിപ്പറന്പ് പോലീസ് സ്റ്റേഷനിലെ അന്നത്തെ എസ്ഐ അബൂബക്കറിന്റെ നേതൃത്വത്തിലുള്ള സായുധ പോലീസ്സംഘം കോളജിലെത്തി 19 പേരെയും കസ്റ്റഡിയിൽ എടുത്ത് സ്റ്റേഷനിൽ എത്തിച്ചു.
കേരള കോൺഗ്രസിന്റെ വിദ്യാർഥി വിഭാഗമായ കേരള സ്റ്റുഡന്റ്സ് കോൺഗ്രസിലെ ഏഴുപേർ, എസ്എഫ്ഐ പ്രവർത്തകരായ ആറുപേർ, പരിവർത്തനവാദി കോൺഗ്രസ് വിദ്യാർഥി സംഘനയിൽപ്പെട്ട നാലുപേർ, സോഷ്യലിസ്റ്റ് പാർട്ടിയിലെ വിദ്യാർഥി സംഘടനയിൽപ്പെട്ട രണ്ടുപേർ എന്നിവരായിരുന്നു അറസ്റ്റിലായവർ.
വിദ്യാർഥികൾ സ്റ്റേഷനിൽ എത്തിയ വിവരമറിഞ്ഞ് അന്നത്തെ കണ്ണൂർ ജില്ലാ പോലീസ് മേധാവി ജോസഫ് തോമസ് സ്റ്റേഷനിൽ എത്തുകയും പോലീസുകാർക്ക് ചില നിർദേശങ്ങൾ നല്കുകയും ചെയ്തു. തുടർന്ന് നടന്നത് കിരാത മർദനമായിരുന്നുവെന്ന് അന്നത്തെ മർദനത്തിനിരയായ പി.എസ്. ജോസഫ് പുതുക്കളത്തിൽ പറയുന്നു.
കണ്ണൂർ ചെട്ടിപ്പീടികയ്ക്ക് സമീപം താമസിക്കുന്ന ജോസഫ് ഇപ്പോൾ കേരള കോൺഗ്രസ് -എം ജില്ലാ ജനറൽ സെക്രട്ടറിയാണ്. അന്ന് താൻ സർസയ്യിദ് കോളജിലെ പ്രീഡിഗ്രി രണ്ടാം വർഷ ആർട്സ് ഗ്രൂപ്പ് വിദ്യാർഥിയായിരുന്നുവെന്നും ജോസഫ് പറഞ്ഞു.
എസ്പി പോയതോടെ 19 പേരെയും അടിവസ്ത്രം മാത്രം ധരിപ്പിച്ച് പോലീസ് സ്റ്റേഷന്റെ പിന്നിൽ നിർത്തി. ഇതിനിടെ, ബാർബറെ കൊണ്ടുവന്ന് എല്ലാവരുടെയും മുടി വികൃതമായി മുറിപ്പിച്ചു. ചിലരെ, മൊട്ടയടിച്ചു. എസ്എഫ്ഐ നേതാവ് കെ. ജയരാജൻ, കെഎസ്സി നേതാവ് സക്കറിയ എന്നിവരെ രാജ്യരക്ഷാനിയമ പ്രകാരം ജയിലിൽ അടപ്പിച്ചു.
17 പേരെ പെരുമഴയത്ത് അടിവസ്ത്രം മാത്രം ധരിപ്പിച്ച് രണ്ടുകിലോമീറ്റർ റോഡിലൂടെ കോളജിലേക്ക് നടത്തിപ്പിച്ചു. ആഴ്ചയിൽ ഒരു ദിവസം പോലീസ് സ്റ്റേഷനിൽ വന്ന് ഒപ്പിടണമെന്ന വ്യവസ്ഥയിലാണ് ജാമ്യം.
സംഭവമറിഞ്ഞ് എ.കെ.ജി. ഉൾപ്പെടെയുള്ള കമ്മ്യൂണിസ്റ്റ് നേതാക്കൾ തളിപ്പറന്പിൽ എത്തുകയും മർദനത്തിനും അവഹേളനത്തിനും ഇരയായ എട്ടുപേരുടെ ഫോട്ടോയെടുക്കുകയും ചെയ്തു. ഈ ചിത്രം ലോക്സഭയിൽ എ.കെ.ജി. ഉയർത്തിക്കാട്ടി വലിയ ബഹളത്തിനിടയാക്കി.
തന്നോടൊപ്പം അഡ്വ. പി.കെ. വിജയൻ, രാജൻ തലവിൽ, ജോർജ് ജോസഫ്, കെ.ജെ. ജോൺ, മാത്യു, സി. ജോസ് സെബാസ്റ്റ്യൻ എന്നിവരായിരുന്നു ചിത്രത്തിലുണ്ടായിരുന്നതെന്ന് ജോസഫ് പറയുന്നു. അടിയന്തരാവസ്ഥയിലെ ഇരകളെ ഉൾപ്പെടുത്തി 2019 ൽ തന്റെ വീട്ടിൽ ഒരു സംഗമം നടത്തിയിരുന്നു. എമർജൻസി വിക്ടിംസ് എന്ന പേരിൽ വാട്സാപ്പ് ഗ്രൂപ്പ് രൂപീകരിക്കുകയും ചെയ്തു.