‘മഞ്ഞുമ്മല്‍ ബോയ്സി’ന്റെ നിര്‍മാതാക്കള്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്നു പോലീസ്
Wednesday, June 25, 2025 1:42 AM IST
കൊച്ചി: ‘മഞ്ഞുമ്മല്‍ ബോയ്സ്’ സിനിമയുടെ നിര്‍മാതാക്കള്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്നു പ്രഥമദൃഷ്ട്യാ ബോധ്യമാണെന്നു പോലീസ് ഹൈക്കോടതിയെ അറിയിച്ചു.
ലാഭവിഹിതത്തില്‍നിന്നു 40 ശതമാനം വാഗ്ദാനം ചെയ്താണ് മരട് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ പരാതിക്കാരനായ സിറാജ് വലിയതുറയില്നിന്നു കരാറടിസ്ഥാനത്തില്‍ ഏഴു കോടി രൂപ വാങ്ങിയത്. 2022 ഫെബ്രുവരി 22ന് റിലീസായ സിനിമ 286 കോടി രൂപയോളം കളക്ഷന്‍ നേടിയിട്ടും ഇക്കാര്യം പരാതിക്കാരനില്‍നിന്നു മറച്ചുവച്ചു.
കരാര്‍പ്രകാരം സിറാജിന് 2022 നവംബര്‍ 30ന് 47 കോടി രൂപ നല്‍കേണ്ടതായിരുന്നു. 22 കോടി രൂപ സിനിമയുടെ നിര്‍മാണത്തിനു ചെലവായെന്നാണ് അവകാശപ്പെടുന്നതെങ്കിലും 18.5 കോടി രൂപ മാത്രമാണു ചെലവായതെന്നാണു മനസിലായതെന്ന് മരട് സിഐ ആര്. രാജേഷ് സമര്‍പ്പിച്ച വിശദീകരണത്തില്‍ പറയുന്നു.
സിനിമാനിര്‍മാണത്തിന് സാമ്പത്തിക സഹായം വാങ്ങി തട്ടിപ്പ് നടത്തിയ കേസില്‍ നിര്‍മാതാക്കളായ പറവ ഫിലിംസിന്റെ പാര്‍ട്ണര്‍മാരായ നടന് സൗബിന് ഷാഹിര്‍, പിതാവ് ബാബു ഷാഹിര്‍, ഷോണ്‍ ആന്റണി എന്നിവര്‍ നല്കിയ മുന്‍കൂര്‍ ജാമ്യഹർജിയിലാണു വിശദീകരണം. വാങ്ങിയ തുകയടക്കം നല്‍കിയില്ലെന്ന പരാതിയിലാണു പോലീസ് കേസെടുത്തതെന്ന് വിശദീകരണത്തില്‍ പറയുന്നു. മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണു കേസെടുത്തിട്ടുള്ളത്.
സിനിമ ഇന്ത്യയില്‍ റിലീസ് ചെയ്തതിന്റെ പണമാണു വിതരണ കമ്പനിയായ ബിഗ് ഡ്രീംസിലൂടെ സമാഹരിച്ചിട്ടുള്ളതെന്ന് പോലീസ് പറഞ്ഞു. ബാക്കി തുക പ്രതികളുടെ അക്കൗണ്ടിലേക്ക് നേരിട്ടാണ് എത്തിയത്. ഫസ്റ്റ് ഷെഡ്യൂള്‍ കഴിഞ്ഞെന്നു പറഞ്ഞാണ് പരാതിക്കാരനില്‍നിന്നു പണം വാങ്ങിയത്.
യഥാര്‍ഥത്തില്‍ പ്രീ പ്രൊഡക്ഷന്‍ ജോലികളേ കഴിഞ്ഞിരുന്നുള്ളൂ. സിനിമ നിര്‍മിക്കാന്‍ ഹര്‍ജിക്കാര്‍ക്കു പണമൊന്നും ചെലവായിട്ടില്ല. ലാഭവിഹിതം കിട്ടാത്തതിനാലാണെന്നു വരുത്തിത്തീര്‍ക്കാന്‍ ആദ്യം 50 ലക്ഷം മാത്രമാണു തിരികെ നല്‍കിയത്.
മാജിക് ഡ്രീംസ് ഉടമ ലിസ്റ്റിൻ സ്റ്റീഫനില്നിന്ന് അമിത പലിശയ്ക്കു വാങ്ങിയെന്നു പറയുന്നതിലും ഗൂഢാലോചനയുണ്ട്. ഇതു തിരികെ നല്‍കുന്നതിനായി 11 കോടി രൂപ ഡ്രീം ബിഗ് ഫിലിംസ് ഉടമ സുജിത്തില്‍നിന്ന് പരാതിക്കാരനെ ഇടപെടുത്തി വാങ്ങിയതിലും വിശദമായ അന്വേഷണം വേണം.
പോലീസ് കേസെടുത്തതിനെത്തുടര്‍ന്നാണ് 5.99 കോടി രൂപയെങ്കിലും പരാതിക്കാരനു കൊടുക്കാന്‍ തയാറായത്. പോലീസിന്റെ നോട്ടീസ് പോലും ഹർജിക്കാര്‍ കൈപ്പറ്റാന്‍ തയാറായില്ല. ഹര്‍ജിക്കാരെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും അതിനാല്‍ മുന്‍കൂര്‍ ജാമ്യം അനുവദിക്കരുതെന്നും പോലീസ് കോടതിയിൽ അറിയിച്ചു.