നിലന്പൂരിലെ തോൽവി ആഘോഷിക്കുന്നത് സംഘപരിവാറും ജമാ അത്തെ ഇസ്ലാമിയും: എം. സ്വരാജ്
Wednesday, June 25, 2025 2:37 AM IST
എടക്കര: നിലന്പൂരിലെ തന്റെ തോൽവി ആഘോഷിക്കുന്നത് സംഘപരിവാറും ജമാ അത്തെ ഇസ്ലാമിയുമെന്ന് എം. സ്വരാജ്. നിലന്പൂർ ഉപതെരഞ്ഞെടുപ്പിന് ശേഷം സ്വരാജ് സമൂഹമാധ്യമത്തിൽ കുറിച്ച വരികളാണിത്. ‘പരാജയത്തിനിടയിലും ചില ആഹ്ലാദങ്ങൾ’ എന്ന തലക്കെട്ടോടെയാണ് ഫേസ്ബുക്ക് പോസ്റ്റ് ആരംഭിക്കുന്നത്.
തെരഞ്ഞെടുപ്പിലെ എൽഡിഎഫിന്റെ പരാജയത്തിനുശേഷം ശ്രദ്ധയിൽപ്പെട്ട പ്രതികരണങ്ങളിൽ ചിലത് ഏറെ ആഹ്ലാദിപ്പിക്കുന്നതാണ്. എൽഡിഎഫിന്റെ പരാജയത്തിൽ ഏറ്റവും കൂടുതൽ ആഘോഷിക്കുന്നത് സംഘപരിവാറാണ്.
വർഗീയവിഷ വിതരണക്കാരി മുതൽ ആർഎസ്എസിന്റെ കൂലിപ്പണി നിരീക്ഷകർ വരെ സകല വർഗീയവാദികളും ഇക്കൂട്ടത്തിലുണ്ട്. ആർഎസ്എസിന്റെ സ്വന്തം സ്ഥാനാർഥി താമര അടയാളത്തിൽ മത്സരിച്ച് കെട്ടിവച്ച കാശ് നഷ്ടപ്പെട്ടിട്ടും സംഘപരിവാരം ആഘോഷിച്ചു തകർക്കുകയാണ്. ഇക്കാര്യത്തിൽ സംഘപരിവാരത്തിനൊപ്പം ജമാഅത്തെ ഇസ്ലാമിയുമുണ്ട്.
സംഘപരിവാര നിലവാരത്തിൽ ആക്ഷേപവും പരിഹാസവും നുണയും ചേർത്ത് എൽഡിഎഫ് പരാജയം അവരും ആഘോഷിക്കുന്നു. എൽഡിഎഫിന്റെ പരാജയവും യുഡിഎഫിന്റെ വിജയവും തങ്ങൾക്കുകൂടി ആഘോഷിക്കാനുള്ളതാണെന്ന് സംഘപരിവാരവും ഇസ്ലാമിക സംഘപരിവാരവും ഒരുമിച്ച് തെളിയിക്കുന്നു. ഒരു കമ്യൂണിസ്റ്റ് എന്ന നിലയിൽ തെരഞ്ഞെടുപ്പിൽ പരാജയപ്പെടുന്പോഴും ആഹ്ലാദിക്കാൻ ഇതിൽപരം എന്തു വേണം?.
ഒരേ സമയം ഹിന്ദുത്വ താലിബാനും ഇസ്ലാമിക സംഘപരിവാരവും കൈകോർത്തുനിന്ന് അക്രമിക്കുന്നുവെങ്കിൽ, സകല നിറത്തിലുമുള്ള വർഗീയ, ഭീകരവാദികൾ ഒരുമിച്ച് അക്രമിക്കുന്നെങ്കിൽ, അതിനേക്കാൾ വലിയ ആഹ്ലാദവും അഭിമാനവും വേറെയില്ല എന്നാണ് സ്വരാജ് ഫേസ്ബുക്കിൽ കുറിച്ചത്.