എംഎസ്സി നഴ്സിംഗ് കോഴ്സ്; നിര്‍ബന്ധിത അധ്യാപന സേവനത്തിൽ വീഴ്ച വന്നാല്‍ സ്റ്റൈപ്പന്‍ഡ് തുക തിരിച്ചടയ്ക്കണം
Wednesday, June 25, 2025 1:42 AM IST
ബിനു ജോര്‍ജ്
കോഴിക്കോട്: 2024-25 അധ്യയന വര്‍ഷം മുതല്‍ എംഎസ്സി നഴ്സിംഗ് കോഴ്സിനു പ്രവേശനം നേടുന്ന വിദ്യാര്‍ഥികള്‍ക്ക് നിര്‍ബന്ധിത അധ്യാപന സേവനം വ്യവസ്ഥാപിതമാക്കി.
നിര്‍ബന്ധിത അധ്യാപന സേവനം ചെയ്യാതിരിക്കുകയോ നിശ്ചിത കാലയളവ് പൂര്‍ത്തിയാക്കാതെ പിന്മാറുകയോ ചെയ്താല്‍ കോഴ്സ് കാലയളവില്‍ ലഭിച്ച മുഴുവന്‍ സ്റ്റൈപ്പന്‍ഡ് തുകയും സര്‍ക്കാരിലേക്കു തിരിച്ചടയ്ക്കണമെന്നു വ്യവസ്ഥ ചെയ്ത് ആരോഗ്യ കുടുംബക്ഷേമ വകുപ്പ് പുതിയ ഉത്തരവ് പുറത്തിറക്കി.
എംഎസ്സി നഴ്സിംഗ് വിദ്യാര്‍ഥികള്‍ക്കു പ്രതിമാസം 17,500 രൂപ സ്റ്റൈപ്പന്‍ഡ് ലഭിക്കുന്നുണ്ട്. വളരെ കുറഞ്ഞ ഫീസ് നിരക്കിലാണ് സര്‍ക്കാര്‍ നഴ്സിംഗ് കോളജുകളില്‍ പഠനം നടക്കുന്നത്. നിര്‍ബന്ധിത അധ്യാപന സേവന കാലയളവില്‍ പ്രതിമാസം 25,000 രൂപയാണ് വേതനമായി നല്‍കുന്നത്.
2022-23 അധ്യയന വര്‍ഷം മുതല്‍ സര്‍ക്കാര്‍ നഴ്സിംഗ് കോളജുകളില്‍നിന്ന് എംഎസ്സി നഴ്സിംഗ് പ്രവേശനം നേടിയവര്‍ക്ക് കോഴ്സ് പൂര്‍ത്തിയാക്കിയശേഷം ഒരു വര്‍ഷത്തെ നിര്‍ബന്ധിത അധ്യാപന സേവനം ഏര്‍പ്പെടുത്തിയിരുന്നു.
2022-23, 2023-24 വര്‍ഷങ്ങളിലെ എംഎസ്സി നഴ്സിംഗ് പ്രോസ്പെക്ടസിലെ ക്ലോസ് 16.2 (എഫ്), 2024-25 വര്‍ഷത്തെ പ്രോസ്പെക്ടസിലെ ക്ലോസ് 16.3 (എഫ്) എന്നിവ അടിസ്ഥാനമാക്കിയായിരുന്നു നിര്‍ബന്ധിത സേവനം നടപ്പിലാക്കിയത്. ഇതിനെതിരേ വിദ്യാര്‍ഥികള്‍ നല്കിയ ഹര്‍ജിയില്‍ സര്‍ക്കാരിന്റെ നയം ചോദ്യം ചെയ്യാനാകില്ലെന്നാണു ഹൈക്കോടതിയുടെ സിംഗിള്‍ ബെഞ്ച് നിരീക്ഷിച്ചത്.
സിംഗിള്‍ ബെഞ്ച് വിധിക്കെതിരേ നല്കിയ അപ്പീലില്‍, കോഴ്സിന്റെ മധ്യത്തില്‍ നിര്‍ബന്ധിത സേവനം ഏര്‍പ്പെടുത്തുന്നത് ഉചിതമല്ലെന്നും പിഴ സംബന്ധിച്ച് വ്യക്തത വേണമെന്നും നിര്‍ബന്ധിത സേവനം നടപ്പിലാക്കാന്‍ ഒരു വ്യക്തമായ ചട്ടക്കൂട് ആവശ്യമാണെന്നുമായിരുന്നു ഡിവിഷന് ബെഞ്ചിന്റെ നിരീക്ഷണം.
ബോണ്ടുകള്‍ ലംഘിക്കുമ്പോള്‍ അടയ്ക്കേണ്ട തുകയെക്കുറിച്ച് വ്യക്തമായ വിവരങ്ങള്‍ സര്‍ക്കാര്‍ നല്‍കാത്തതും കോടതി ചൂണ്ടിക്കാട്ടി. വിദ്യാര്‍ഥികള്‍ സ്വകാര്യ സ്ഥാപനങ്ങളില്‍ ചേരാനുള്ള സാധ്യത നിലനില്‍ക്കേ പ്രവേശനത്തിനു മുന്‍പ് നിര്‍ബന്ധിത സേവനം സംബന്ധിച്ച ഉദ്ദേശ്യം വെളിപ്പെടുത്താത്തത് ഏകപക്ഷീയവും നീതിയുക്തമല്ലാത്തതുമാണെന്നും കോടതി അഭിപ്രായപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് വിഷയം വിശദമായി പഠിച്ച് സംസ്ഥാന സര്‍ക്കാര്‍ പുതിയ ഉത്തരവ് പുറപ്പെടുവിച്ചത്.