കാഞ്ഞിരത്തിനാൽ ഭൂമി: അടിയന്തര ജുഡീഷൽ അന്വേഷണത്തിന് ശിപാർശ
Wednesday, June 25, 2025 1:42 AM IST
ടി.എം. ജയിംസ്
കൽപ്പറ്റ: മാനന്തവാടി താലൂക്കിലെ കാഞ്ഞിരങ്ങാട് വില്ലേജിൽ സർവേ നന്പർ 238/1ൽ കാഞ്ഞിരത്തിനാൽ കുടുംബത്തിന്റെ കൈവശമുണ്ടായിരുന്നതിൽ 11.25 ഏക്കർ കൃഷിഭൂമി വനം വകുപ്പ് പിടിച്ചെടുത്ത് നിക്ഷിപ്തവനമായി വിജ്ഞാപനം ചെയ്തതിൽ അടിയന്തര ജുഡീഷൽ അന്വേഷണം ശിപാർശ ചെയ്ത് വയനാട് കളക്ടർ ഡി.ആർ. മേഘശ്രീ.
വനം വകുപ്പ് പിടിച്ചെടുത്തത് വനഭൂമിയാണെന്ന കോഴിക്കോട് ഫോറസ്റ്റ് ട്രൈബ്യൂണലിന്റെ 1985ലെ ഉത്തരവും പിന്നീട് ആധാരം റദ്ദുചെയ്ത സർക്കാർ നടപടിയും അസാധുവാക്കി ഭൂമി തിരികെ ലഭിക്കണമെന്ന് ആവശ്യവുമായി കാഞ്ഞിരത്തിനാൽ പരേതനായ ജോർജിന്റെ മകൾ ട്രീസയുടെ ഭർത്താവ് ജയിംസ് കളക്ടറേറ്റ് പടിക്കൽ നടത്തുന്ന അനിശ്ചിതകാല സത്യഗ്രഹം ഓഗസ്റ്റ് 15ന് 10 വർഷം തികയുന്ന സാഹചര്യത്തിലാണ് കളക്ടറുടെ ശിപാർശ.
കാഞ്ഞിരത്തിനാൽ കുടുംബാംഗങ്ങളെ നേരിൽ കേൾക്കുകയും ഏപ്രിൽ 21നു ഭൂമി സന്ദർശിക്കുകയും ചെയ്ത കളക്ടർ മേയ് 28ന് റവന്യു പ്രിൻസിപ്പൽ സെക്രട്ടറിക്ക് അയച്ച കത്തിലാണ് ജുഡീഷൽ അന്വേഷണം ശിപാർശ ചെയ്തത്.
എഡിജിപിയുടെ (ഇന്റലിജൻസ്) ജനുവരി ഒന്നിലെ ജി 5-179 നന്പർ കത്തും അടിയന്തര ജുഡീഷൽ അന്വേഷണം ശിപാർശ ചെയ്യാൻ ജില്ലാ കളക്ടർക്ക് പ്രേരണയായതായാണ് സൂചന.