വര്‍ധിച്ചുവരുന്ന ക്രൈസ്തവ പീഡനങ്ങൾ അപലപനീയം: കെസിബിസി
Wednesday, June 25, 2025 2:37 AM IST
കൊച്ചി: ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ അടുത്തകാലത്തായി വര്‍ധിച്ചുവരുന്ന ക്രൈസ്തവ പീഡനങ്ങൾ അപലപനീയമെന്ന് കെസിബിസി.
ഇത്തരം സംഭവങ്ങളുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് സിറിയന്‍ തലസ്ഥാനമായ ഡമാസ്കസിലെ ഹമാ ഗ്രാമത്തിലെ ഗ്രീക്ക് ഓര്‍ത്തഡോക്സ് പള്ളിയില്‍ വിശുദ്ധ കുര്‍ബാന മധ്യേ നടന്ന ചാവേര്‍ ആക്രമണം.
30 പേര് മരിക്കുകയും സ്ത്രീകളും കുട്ടികളുമടക്കം 60ലേറെ പേര്‍ക്കു മാരകമായി പരിക്കേല്‍ക്കുകയും ചെയ്ത സംഭവം മനുഷ്യമനഃസാക്ഷിയെ ഞെട്ടിക്കുന്നതാണ്.
പശ്ചിമേഷ്യയിലും നൈജീരിയ, സുഡാന്, ബുര്‍ക്കിനാഫാസോ തുടങ്ങിയ ആഫ്രിക്കന്‍ രാജ്യങ്ങളിലും നിര്‍ബാധം തുടര്‍ന്നുകൊണ്ടിരിക്കുന്ന ക്രൈസ്തവ കൂട്ടക്കുരുതിയെ ശക്തമായി അപലപിക്കുന്നു.
മതതീവ്രവാദികള്‍ നടത്തുന്ന മനുഷ്യത്വരഹിതവും ഹീനവുമായ ഇത്തരം പ്രവൃത്തികളെ നിയന്ത്രിക്കാന്‍ ലോകരാഷ്ട്രങ്ങള്‍ ഒറ്റക്കെട്ടായി മുന്നോട്ടുവരണം.
പീഡിപ്പിക്കപ്പെടുന്ന സഹോദരങ്ങളോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുകയും ശാശ്വത സമാധാനത്തിനായി പ്രാര്‍ഥിക്കുകയും ചെയ്യുന്നതായി കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ഫാ. തോമസ് തറയില്‍ പ്രസ്താവനയിൽ പറഞ്ഞു.