മന്ത്രവാദ, ആഭിചാര നിരോധനം: നിയമനിര്‍മാണത്തില്‍നിന്നു പിന്മാറിയതായി സര്‍ക്കാര്‍
Wednesday, June 25, 2025 1:42 AM IST
കൊച്ചി: സംസ്ഥാനത്തു മന്ത്രവാദവും ആഭിചാര പ്രവൃത്തികളും നിരോധിക്കാനുള്ള നിയമനിര്‍മാണത്തില്‍നിന്നു പിന്മാറിയതായി സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.
ഇത്തരം പ്രവൃത്തികള്‍ സര്‍ക്കാര്‍ അംഗീകരിക്കുകയാണോയെന്നു ചീഫ് ജസ്റ്റീസ് നിതിന്‍ ജാംദാര്‍, ജസ്റ്റീസ് ബസന്ത് ബാലാജി എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ച് ചോദിച്ചു. മന്ത്രവാദ, ആഭിചാര നിരോധന നിയമനിര്‍മാണത്തിനു നിർദേശം നല്‍കണമെന്നാവശ്യപ്പെട്ട് കേരള യുക്തവാദി സംഘം സമര്‍പ്പിച്ച ഹര്‍ജിയാണു കോടതിയുടെ പരിഗണനയിലുള്ളത്.
ആഭ്യന്തരവകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി സമര്‍പ്പിച്ച വിശദീകരണം തള്ളിയ കോടതി, ഉയര്‍ന്ന ഉദ്യോഗസ്ഥനായ സെക്രട്ടറിതന്നെ വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കണമെന്നും നിര്‍ദേശിച്ചു.
സാമൂഹിക പ്രാധാന്യമുള്ള വിഷയത്തില്‍ ഇത്തരമൊരു സത്യവാങ്മൂലമല്ല പ്രതീക്ഷിക്കുന്നത്. നിയന്ത്രണ നടപടികള്‍ വ്യക്തമാക്കി മൂന്നാഴ്ചയ്ക്കകം സെക്രട്ടറിതന്നെ സത്യവാങ്മൂലം സമര്‍പ്പിക്കാനും കോടതി നിര്‍ദേശിച്ചു.