ജി. സുധാകരന് വീണ്ടും സിപിഎം അവഗണന; പരിപാടിയിൽനിന്ന് ഒഴിവാക്കി
Wednesday, June 25, 2025 1:42 AM IST
ആലപ്പുഴ: മുതിര്‍ന്ന നേതാവ് ജി. സുധാകരന് വീണ്ടും സിപിഎം അവഗണന. ആലപ്പുഴയില്‍ സിപിഎം നിയന്ത്രണത്തിലുള്ള സുശീലാ ഗോപാലന് പഠനഗവേഷണ കേന്ദ്രം സംഘടിപ്പിക്കുന്ന അടിയന്തരാവസ്ഥയുടെ അമ്പതാം വാര്‍ഷിക ദിന പരിപാടിയിലും അദ്ദേഹത്തിനു ക്ഷണമില്ല.
അമ്പലപ്പുഴയിലെ ജി. സുധാകരന്റെ വസതിക്കു സമീപം നടക്കുന്ന പരിപാടിയിലാണ് അദ്ദേഹത്തോടുള്ള അവഗണന. സംസ്ഥാന കമ്മിറ്റി അംഗം കെ. അനില്‍കുമാര്‍, ആര്. നാസര്‍, അമ്പലപ്പുഴ എംഎല്‍എ എച്ച്. സലാം എന്നിവര്‍ക്കാണു പരിപാടിയിലേക്കു ക്ഷണമുള്ളത്.
ജയില്‍വാസം അനുഭവിച്ച ജി. സുധാകരനെ ക്ഷണിക്കാതെ പരിപാടി സംഘടിപ്പിക്കുന്നത് സിപിഎം നിയന്ത്രിത സംഘടനയാണ്. പാര്‍ട്ടിയിലെ ഒരുവിഭാഗം സുധാകരനെ പരിപാടിക്കു ക്ഷണിക്കണമെന്ന അഭിപ്രായമുള്ളവരാണ്.
പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കിയ പരാമര്‍ശങ്ങളുടെയും മറ്റും പേരിലാണ് സുധാകരനെ ഒഴിവാക്കിയതെന്നാണു സൂചന. പരിപാടിയിലേക്കു ക്ഷണിക്കാത്തതില്‍ പരോക്ഷ വിമര്‍ശനവുമായി സുധാകരന് രംഗത്തെത്തിയിട്ടുണ്ട്. നേരിട്ട് അറിവില്ലാത്തവര്‍ അടിയന്തരാവസ്ഥയെക്കുറിച്ചു സംസാരിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
ചരിത്രം പുരോഗതിയാണ്. അതിനെക്കുറിച്ചു മനസിലാക്കണം. കുറച്ചു വര്ഷങ്ങള്കൂടി കഴിഞ്ഞാല്‍ അടിയന്തരാവസ്ഥക്കാലത്ത് ജീവിച്ചിരുന്നവര്‍ ഇല്ലാതാകും. ചരിത്രത്തെ പഠിക്കാതെ പൊതുകാര്യം കൈകാര്യം ചെയ്യുന്നവര്‍ക്ക് ആ പ്രസ്ഥാനത്തോടു നീതി പുലര്‍ത്താന്‍ കഴിയില്ല -സുധാകരന് പറഞ്ഞു.