എംഎസ്സി എല്‍സ3 കപ്പല്‍ മുങ്ങിയിട്ട് ഒരു മാസം; തുടര്‍നടപടികള്‍ ഇഴയുന്നു; ഇന്ധനം വീണ്ടെടുക്കല്‍ അനിശ്ചിതത്വത്തില്‍
Wednesday, June 25, 2025 1:42 AM IST
കൊച്ചി: അപകടം നടന്ന് ഒരു മാസം പിന്നിടുമ്പോഴും കൊച്ചി പുറംകടലില്‍ മുങ്ങിയ ലൈബീരിയന്‍ ചരക്കുകപ്പലില്‍നിന്ന് ഇന്ധനം വീണ്ടെടുക്കുന്ന നടപടികള്‍ നീളുകയാണ്.
പ്രതികൂലകാലാവസ്ഥ തുടരുന്നതിനിടെ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഷിപ്പിംഗ് (ഡിജിഎസ്) നിര്‍ദേശിച്ച സമയപരിധിക്കുള്ളില്‍ ദൗത്യം പൂര്‍ത്തിയാക്കാന്‍ കഴിയാതെ വന്നതോടെ അമേരിക്കന്‍ സാല്‍വേജ് കമ്പനി ടി ആന്‍ഡ് ടി പിന്മാറിയിരുന്നു.
ഇന്ധന നീക്കത്തിന് പുതിയ സാല്‍വേജ് കമ്പനി സ്മിറ്റ് (എസ്എംഐടി) സാല്‍വേജ് കര്‍മപദ്ധതി തയാറാക്കിവരികയാണ്. കപ്പല്‍ ഉടമകളായ മെഡിറ്ററേനിയന്‍ ഷിപ്പിംഗ് കമ്പനിയോട് ഇന്ധനനീക്കത്തിനും കപ്പല്‍ ഉയര്‍ത്തുന്നതിനുമുള്ള കര്‍മപദ്ധതി അടിയന്തരമായി സമര്‍പ്പിക്കാന്‍ ഡയറക്ടർ ജനറൽ ഓഫ് ഷിപ്പിംഗ് ആവശ്യപ്പെട്ടിട്ടുണ്ട്.
പുതുക്കിയ കര്‍മപദ്ധതി സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിട്ടും മെഡിറ്ററേനിയന്‍ ഷിപ്പിംഗ് കമ്പനി ഇതുവരെ നല്‍കിയിട്ടില്ലെന്ന് ഡിജി ഷിപ്പിംഗ് അറിയിച്ചു. പുതുക്കിയ കര്‍മപദ്ധതിയുടെ അടിസ്ഥാനത്തില്‍ ഇന്ധനനീക്കം വൈകാതെ ആരംഭിക്കാൻ സാധിക്കും.
ഇന്ധനനീക്കത്തിനു സഹായിക്കുന്ന ഗാര്‍ഡ് വെസല്‍ ‘കനറ മേഘ’ 28ന് എത്തിയേക്കും. നിലവില്‍ ‘നന്ദ് സാര്‍ഥി’ ടഗ്ഗാണു സ്ഥലത്തുള്ളത്.
മുങ്ങല്‍ വിദഗ്ധരുടെ സഹായത്തോടെ നടത്തിയ പരിശോധനയില്‍ കപ്പലിലെ ഇന്ധന ടാങ്കുകളില്‍നിന്ന് എണ്ണ ചോരുന്നില്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. നന്ദ് സാര്‍ഥി ടഗ്ഗിന്റെ സഹായത്തോടെ കപ്പല്‍ മുങ്ങിയ സ്ഥലത്തിനു സമീപം കണ്ട നേര്‍ത്ത എണ്ണപ്പാട നീക്കം ചെയ്യുമെന്നാണു സൂചന.
ഇതു കപ്പലിന്റെ ഇന്ധനടാങ്കില്നിന്നുള്ള ചോര്ച്ചയല്ലെന്നാണു പ്രാഥമിക നിരീക്ഷണം. കപ്പലില്‍നിന്നുള്ള പ്ലാസ്റ്റിക് തരികള്‍ കൊല്ലം, വിഴിഞ്ഞം തുറമുഖങ്ങളിലേക്കു മാറ്റാന്‍ ധാരണയായതായി ഡിജി ഷിപ്പിംഗ് അറിയിച്ചു.
തിരുവനന്തപുരത്തെ ബീച്ചുകളില്‍നിന്നു ലഭിച്ച 190 ടണ്‍ പ്ലാസ്റ്റിക് മാലിന്യം തുറമുഖത്തേക്ക് ഉടന്‍ മാറ്റിത്തുടങ്ങും. കസ്റ്റംസിന്റെയും മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെയും മേല്‍നോട്ടത്തിലായിരിക്കും ഇതു നീക്കുക.
ചെരിഞ്ഞത് 24ന്, മുങ്ങിയത് 25ന്
കൊച്ചിയില്‍നിന്നു 38 നോട്ടിക്കല്‍ മൈല്‍ അകലെ (70.3 കിലോമീറ്റര്‍) അറബിക്കടലില്‍ ലൈബീരിയന്‍ ചരക്കുകപ്പല്‍ എംഎസ്സി എല്‍സ3 ചെരിഞ്ഞത് കഴിഞ്ഞ മാസം 24നാണ്. 25ന് കപ്പല്‍ പൂര്‍ണമായും മുങ്ങി.
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തുനിന്ന് മേയ് 23ന് രാവിലെയാണ് എംഎസ്സി എല്‍സ 3 എന്ന ഫീഡര്‍ കപ്പല്‍ നാനൂറിലധികം കണ്ടെയ്നറുകളുമായി കൊച്ചിയിലേക്കു തിരിച്ചത്. 24ന് വൈകുന്നേരം 4.30ഓടെ കൊച്ചി തുറമുഖത്ത് എത്തേണ്ടതായിരുന്നു. എന്നാല്‍ യാത്ര കൊച്ചി തീരത്തേക്ക് അടുക്കവെ ഉച്ചയ്ക്ക് 1.25ഓടെ കപ്പല്‍ അപകടത്തില്‍പ്പെടുകയായിരുന്നു. ഉടന്‍ ക്യാപ്റ്റന്‍ സഹായം തേടി ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡിനും നേവിക്കും വിവരം കൈമാറി.
ഇവരെത്തി ക്യാപ്റ്റനടക്കം 24 ജീവനക്കാരെയും രക്ഷപ്പെടുത്തി. റഷ്യന്‍ പൗരനായ കപ്പല്‍ ക്യാപ്റ്റന്‍ ഇവാനോവ് അലക്സാണ്ടര്‍, 20 ഫിലിപ്പീന്‍സുകാര്‍, രണ്ട് യുക്രെയ്ന് പൗരന്മാര്, ഒരു ജോര്‍ജിയ സ്വദേശി എന്നിവരാണ് കപ്പലില്‍ ഉണ്ടായിരുന്നത്.
കപ്പലിൽ 640 കണ്ടെയ്നറുകൾ
640 കണ്ടെയ്നറുകളാണ് കപ്പലില്‍ ഉണ്ടായിരുന്നത്. ഇതില്‍ 13 കണ്ടെയ്നറുകളിലുള്ളത് കാത്സ്യം കാര്‍ബൈഡ് എന്ന രാസവസ്തുവാണ്. ഈ 13 കണ്ടെയ്നറുകളില്‍ ഏഴെണ്ണം കടലില്‍ വീണു. ബാക്കിയുള്ളവ കപ്പലില്‍ തന്നെയാണുള്ളത്. ‘ക്യാഷ്’ എന്നു രേഖപ്പെടുത്തിയ നാലു കണ്ടെയ്നറുകളുമുണ്ട്. 71 കണ്ടെയ്നറുകള്‍ കാലിയാണ്. 46 എണ്ണത്തില്‍ തേങ്ങയും കശുവണ്ടിയുമുണ്ട്. 87 കണ്ടെയ്നറുകളില്‍ തടിയും 60 കണ്ടെയ്നറുകളില്‍ പോളിമര്‍ അസംസ്കൃത വസ്തുക്കളുമാണ്. 39 കണ്ടെയ്നറുകളില്‍ വസ്ത്രനിര്‍മാണത്തിനുള്ള പഞ്ഞിയാണുള്ളത്.
വിവാദത്തിനു പിന്നാലെ കേസ്
അപകടം നടന്ന് ആദ്യഘട്ടത്തില്‍ കേസെടുക്കില്ലെന്ന നിലപാട് സര്‍ക്കാര്‍ സ്വീകരിച്ചതോടെ പ്രതിഷേധവുമായി മത്സ്യത്തൊഴിലാളി സംഘടനകളും രാഷ്ട്രീയ പാര്‍ട്ടികളും രംഗത്തുവന്നു. ഒടുവില്‍ കഴിഞ്ഞ 11ന് ഫോര്‍ട്ടുകൊച്ചി കോസ്റ്റല്‍ പോലീസ് കേസെടുത്തു.
കപ്പലിന്റെ ഉടമസ്ഥരായ മെഡിറ്ററേനിയന്‍ ഷിപ്പിംഗ് കമ്പനിയാണ് കേസിലെ ഒന്നാം പ്രതി. കപ്പലിന്റെ ക്യാപ്റ്റനായ റഷ്യന്‍ പൗരന് ഇവാനോവ് അലക്സാണ്ടറും ജീവനക്കാരായ 23 പേരുമാണ് കേസിലെ രണ്ടും മൂന്നും പ്രതികള്‍.
സിഐടിയു ആലപ്പുഴ ജില്ലാ സെക്രട്ടറി സി. ഷാംജിയുടെ പരാതിയിലാണു കേസ് രജിസ്റ്റര്‍ ചെയ്തത്. കേസില്‍ ക്യാപ്റ്റന്റെ മൊഴി അന്വേഷണസംഘം രേഖപ്പെടുത്തിയിട്ടുണ്ട്. തുടര്‍നടപടികള്‍ നടന്നുവരികയാണ്.