നിലന്പൂരിൽ കാട്ടാനക്കലി; ഒരു ജീവൻകൂടി പൊലിഞ്ഞു
Thursday, June 26, 2025 1:47 AM IST
എടക്കര (മലപ്പുറം): നിലന്പൂരിനടുത്ത് കാട്ടാനയുടെ ആക്രമണത്തിൽ ആദിവാസി കൊല്ലപ്പെട്ടു. മുണ്ടേരി ഉൾവനത്തിൽ വാണിയംപുഴ ഊരിലെ കൊടിഞ്ഞി ബില്ലി (57) യാണ് കാട്ടാനയുടെ ആക്രമണത്തിൽ മരി ച്ചത്.
ഇന്നലെ രാവിലെ ഊരിനു സമീപമുള്ള കുന്തൻതോട് വനത്തിൽ കൂണ് ശേഖരിക്കാൻ പോയതായിരുന്നു ഇയാൾ. വൈകിയിട്ടും കണാതായപ്പോൾ ബില്ലിയുടെ മക്കൾ നടത്തിയ തെരച്ചിലിലാണ് വൈകുന്നേരം മൂന്നരയോടെ കുന്തൻതോട് വനഭാഗത്ത് ആനകൾക്ക് കുടിവെള്ളം ലഭ്യമാക്കാൻ നിർമിച്ച കുളത്തിന്റെ കരയിൽ ബില്ലി മരിച്ചുകിടക്കുന്നത് കണ്ടത്.
ആനകളുടെ കാൽപ്പാടുകളും ഇയാൾ മരിച്ചുകിടക്കുന്നതിന് സമീപം കാണപ്പെട്ടിട്ടുണ്ട്. ബില്ലിയുടെ തലയ്ക്കും നട്ടെല്ലിനുമാണ് പരിക്കേറ്റിട്ടുള്ളത്. വിവരമറിഞ്ഞ് വനപാലകരും ആദിവാസികളും ചേർന്ന് വൈകുന്നേരം ആറോടെ മൃതദേഹം വനത്തിൽനിന്ന് വാണിയംപുഴ ഫോറസ്റ്റ് സ്റ്റേഷനിൽ എത്തിച്ചു.
എന്നാൽ, മൃതദേഹം ചാലിയാർ പുഴ കടത്തി പോസ്റ്റ്മോർട്ടത്തിന് കൊണ്ടുപോകാൻ അഗ്നിരക്ഷാ സേനയ്ക്ക് സാധിച്ചില്ല. ചാലിയാർ പുഴ കടക്കവേ അഗ്നിരക്ഷാ സേനാംഗങ്ങൾ സഞ്ചരിച്ച ഡിങ്കി ബോട്ട് പുഴയിലെ കുത്തൊഴുക്കിൽപ്പെട്ട് ഒലിച്ചുപോയതിനാലാണ് മൃതദേഹം പുറത്തേക്ക് എത്തിക്കാൻ കഴിയാതിരുന്നത്. പിന്നീടെത്തിയ എൻഡിആർഎഫ് സംഘം പുഴയിലെ തുരുത്തിൽ അകപ്പെട്ട അഗ്നിരക്ഷാ സേനാംഗങ്ങളെ രക്ഷപ്പെടുത്താനായി പോകുകയും ചെയ്തു.
വാണിയംപുഴ ഫേറസ്റ്റ് സ്റ്റേഷനിൽ സൂക്ഷിച്ചിട്ടുള്ള മൃതദേഹം ഇന്ന് ഇക്കരയെത്തിച്ച് പോസ്റ്റ്മോർട്ടത്തിനായി കൊണ്ടുപോകും. ഓണത്തിയാണ് ബില്ലിയുടെ ഭാര്യ. മക്കൾ: ബാബു, കുമാർ, സിനി, മിനി. മരുമകൾ: ഷീബ.