“കോളജുകളിലെ ക്രൈസ്തവ പുരോഹിതന്മാരെക്കുറിച്ചും കന്യാസ്ത്രീകളെക്കുറിച്ചും വിവരം ശേഖരിക്കണം”; വിവാദമായി ഡെപ്യൂട്ടി ഡയറക്ടറേറ്റ് നിർദേശം
Thursday, June 26, 2025 1:47 AM IST
തിരുവനന്തപുരം: പൊതു വിദ്യാഭ്യാസ വകുപ്പിൽ മതാടിസ്ഥാനത്തിൽ വിവരശേഖരം നടത്തണമെന്ന സർക്കുലർ അയച്ച സംഭവത്തിൽ നാലു പേരെ വിദ്യാഭ്യാസ വകുപ്പ് സസ്പെൻഡ് ചെയ്ത മാസങ്ങൾക്കുള്ളിൽ ഉന്നത വിദ്യാഭ്യാസ വകുപ്പിലും മതാടിസ്ഥാനത്തിലുള്ള ജീവനക്കാരുടെ വിവര ശേഖരണം.
സ്വകാര്യ വ്യക്തി നല്കിയ വിവരാവകാശ നോട്ടീസിന്റെ പേരിൽ തൃശൂരിലെ കോളീജിയറ്റ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറാണ് ഇത്തരത്തിലൊരു വിവരശേഖരണം നടത്താൻ ഡയറക്ടറേറ്റിന്റെ പരിധിയിൽ വരുന്ന ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സർക്കുലർ നല്കിയത്. തൃശൂർ, പാലക്കാട് ജില്ലകളുടെ പരിധിയിൽ വരുന്ന എയ്ഡഡ് കോളജുകൾക്കാണ് ഇത്തരത്തിലൊരു വിവരശേഖരണത്തിനു നിർദേശം നല്കിയിട്ടുള്ളത്.
തൃശൂർ ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിൽ നിന്ന് ഈ മാസം ആറിനാണ് സർക്കുലർ അയച്ചിരിക്കുന്നത്. കോഴിക്കോട് കാരന്തൂർ പുതുക്കടിയിൽ കെ. അബ്ദുൾ കലാം എന്ന വ്യക്തി നല്കിയ വിവരാവകാശ ചോദ്യത്തിന്റെ അടിസ്ഥാനത്തിലാണ് വിവരശേഖരണം എന്നാണ് കത്തിൽ പറയുന്നത്. ഈ കാര്യാലയത്തിനു കീഴിൽ ജോലി ചെയ്യുന്നവരിൽ പുരോഹിതർ എത്ര പേരുണ്ടെന്നും എത്ര കന്യാസ്ത്രീകളാണ് ജോലി ചെയ്യുന്നതെന്നും ചോദ്യമുണ്ട്.
കൂടാതെ ഈ വിഭാഗങ്ങളിൽ 2020-21 മുതൽ 2024-25 വരെ ഓരോ വർഷവും വരുമാനനികുതി അടച്ചവർ ആരൊക്കെ തുടങ്ങിയ ആറു ചോദ്യങ്ങളാണ് കോളജുകൾക്ക് നല്കിയിട്ടുള്ളത്. ഇതിനുള്ള മറുപടി നിശ്ചിത സമയപരിധിക്കുള്ളിൽ നല്കണമെന്ന നിർദേശവുമാണ് സർക്കുലറിൽ പറയുന്നത്.
ഇപ്പോൾ ഉന്നതവിദ്യാഭ്യാസ വകുപ്പിൽ വിവരാവകാശം നല്കിയ വ്യക്തിക്കെതിരേ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പ് ഡിജിപിക്ക് മുന്പ് പരാതി നല്കിയതാണ്.
‘സർക്കാർ ശന്പളം വാങ്ങി ജോലി ചെയ്യുന്ന ക്രിസ്തുമത വിശ്വാസികളായ ജീവനക്കാർ, ഇൻകം ടാക്സ് നിയമങ്ങളും രാജ്യത്തെ നിലവിലുള്ള മറ്റ് സർക്കാർ നിയമങ്ങളും സർക്കാർ ചട്ടങ്ങളും കാറ്റിൽ പറത്തി ഒരു രൂപ പോലും ഇൻകം ടാക്സ് ഡിപ്പാർട്ട്മെന്റിലേക്ക് ഇൻകം ടാക്സായി അടയ്ക്കാതെ മുങ്ങിനടക്കുന്നു’ എന്ന അടിസ്ഥാനരഹിതമായ ആരോപണത്തിന്റെ പേരിലായിരുന്നു പോലീസിൽ പരാതി നല്കിയത്.
അടിസ്ഥാന രഹിതമായ ആരോപണങ്ങൾ ഉന്നയിക്കുകയും സമൂഹത്തിൽ മതസ്പർധ വളർത്തുന്ന രീതിയിൽ പരാതി നല്കുകയും ചെയ്ത കെ. അബ്ദുൽ കലാമിനെതിരേ ഡിജിപിക്ക് പരാതി നല്കാൻ മന്ത്രി ശിവൻകുട്ടി തന്നെയാണ് പൊതുവിദ്യാഭ്യാസ ഡയറക്ടറോട് നിർദേശിച്ചിരുന്നത്. അതിന്റെ നടപടിക്രമങ്ങൾക്കിടയിലാണ് ഇതേ വ്യക്തിതന്നെ ഉന്നതവിദ്യാഭ്യാസ വകുപ്പിൽ നല്കിയ വിവരാവകാശ അന്വേഷണത്തിൽ ഇപ്പോൾ ഉന്നത വിദ്യാഭ്യാസ വകുപ്പിൽ ഇത്തരത്തിലൊരു വിവര ശേഖരണം.