ഗവർണർക്കെതിരേ എസ്എഫ്ഐ, കെഎസ്യു പ്രവര്‍ത്തകരുടെ വന്‍ പ്രതിഷേധം
Thursday, June 26, 2025 1:47 AM IST
തിരുവനന്തപുരം: കേരള ഗവര്‍ണര്‍ ആയി ചുമതലയേല്‍ക്കുമ്പോള്‍ ഏറ്റുമുട്ടലിന് ഇല്ലെന്നു പറഞ്ഞതിന്റെ അര്‍ഥം വീട്ടുവീഴ്ച ചെയ്യുമെന്നല്ലെന്നു ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍.
കേരള സര്‍വകലാശാല സെനറ്റ് ഹാളില്‍ ശ്രീ പത്മനാഭ സേവാസമിതി സംഘടിപ്പിച്ച ‘അടിയന്തരാവസ്ഥയുടെ അമ്പതാണ്ടുകള്‍’ എന്ന പരിപാടിയില്‍ പ്രസംഗിക്കുമ്പോഴായിരുന്നു ഗവര്‍ണറുടെ പ്രതികരണം.
സമ്മേളനത്തിൽ, കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രംവച്ചതിനെതിരേ എസ്എഫ്ഐ, കെഎസ്യു പ്രവര്‍ത്തകരുടെ വന്‍ പ്രതിഷേധത്തിനിടെയാണ് ഇന്നലെ ഗവര്‍ണര്‍ സെനറ്റ് ഹാളില്‍ പരിപാടിക്കെത്തിയത്. പരിപാടി റദ്ദാക്കിയെന്ന് സർവകലാശാലാ രജിസ്ട്രാർ അറിയിച്ചിട്ടും ഗവർണർ പരിപാടിക്കെത്തുകയായിരുന്നു.
താന്‍ ആരുടെയും ആദര്‍ശത്തെ എതിര്‍ക്കുന്നില്ലെന്ന് ഗവർണർ പറഞ്ഞു. തനിക്ക് തന്റേതായ വിശ്വാസങ്ങളുണ്ട്. ഗവര്‍ണറെ പരിപാടി നടക്കുന്ന ഹാളില്‍ പ്രവേശിക്കാന്‍ അനുവദിക്കാതിരിക്കുന്നത് ജനാധിപത്യമാണോയെന്നും ഗവര്‍ണര്‍ ചോദിച്ചു. ജാഗ്രത ജനാധിപത്യത്തില്‍ അനിവാര്യ ഘടകമാണെന്നും ഗവര്‍ണര്‍ പറഞ്ഞു.
എസ്എഫ്ഐ, കെഎസ്യു പ്രവര്‍ത്തകരുടെ കടുത്ത പ്രതിഷേധത്തെ തുടർന്ന് 5.30ന് ആരംഭിക്കേണ്ടിയിരുന്ന പരിപാടി ഒരു മണിക്കൂളോളം വൈകിയാണ് ആരംഭിച്ചത്.