ആധാർ കാർഡ് ഇല്ലാത്ത കുട്ടികൾ സ്കൂൾ പ്രവേശനപട്ടികയിൽ പുറത്ത്
Thursday, June 26, 2025 1:47 AM IST
ബിജു കുര്യൻ
പത്തനംതിട്ട: പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ കണക്കെടുപ്പിന് ആധാർ കാർഡ് നിർബന്ധമാക്കിയതോടെ യുഐഡി നന്പർ നൽകാനാകാത്തവരെ പ്രവേശന പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല.
സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ യുഐഡി നിർബന്ധമാക്കി ആറാം പ്രവൃത്തിദിന കണക്കെടുപ്പ് നടത്തിയത് ഇതാദ്യമായാണ്. ഇതോടെ നിരവധി കുട്ടികളാണ് ഇക്കുറി അഡ്മിഷൻ പട്ടികയിൽ ഉൾപ്പെടാതെ നിൽക്കുന്നത്.
സ്കൂളുകളിലെ തസ്തിക നിർണയത്തിലും പുതിയ ഡിവിഷൻ അനുവദിക്കുന്നതിലും ഇതു തടസമായി മാറും. സ്കൂൾ പ്രവേശനത്തിന് ആധാർ നിർബന്ധമാക്കിയ സർക്കാർ നടപടി ഹൈക്കോടതിയും അംഗീകരിച്ചതോടെ ഇക്കാര്യത്തിൽ ഇനി സർക്കാർ ഇളവും പ്രതീക്ഷിക്കേണ്ടതില്ല.
സ്കൂളുകളിൽ പ്രവൃത്തിദിനം തുടങ്ങി ആറാമത്തെ ദിവസത്തെ കണക്കെടുപ്പിലാണ് യുഐഡി നന്പർകൂടി നൽകേണ്ടിയിരുന്നത്. കുട്ടികളെ സ്കൂളുകളിൽ ചേർക്കാനെത്തിയപ്പോഴാണ് പല രക്ഷിതാക്കളും കുട്ടികൾക്ക് ആധാർ കാർഡിനായി അപേക്ഷ നൽകാൻ പോയത്.
സാങ്കേതിക തകരാറുകളും മറ്റും കാരണം പലർക്കും സമയബന്ധിതമായി യുഐഡി ലഭിച്ചില്ല. പ്രവേശനം നടന്ന് ആറുദിവസം കഴിഞ്ഞിട്ടും യുഐഡി നൽകാത്തവരെ അഡ്മിഷൻ പട്ടികയിൽ ഉൾപ്പെടുത്താനുമായില്ല. സ്കൂളുകളിൽ പുതുതായി പ്രവേശനം നേടിയവരുടെ എണ്ണത്തിലെ കുറവിന് ഇതു കാരണമായിട്ടുണ്ട്.
യുഐഡി ഇല്ലാത്തതിന്റെ പേരിൽ പ്രവേശനപട്ടികയിൽ ഔപചാരികമായി ഉൾപ്പെടാതെ പോയ നിരവധി കുട്ടികൾ പൊതുവിദ്യാലയങ്ങളിലുണ്ട്. കഴിഞ്ഞ വർഷവും യുഐഡി നിർബന്ധമാക്കി സർക്കാർ ഉത്തരവ് നൽകിയെങ്കിലും ചില ഇളവുകൾ നൽകി. ഇക്കുറി ജൂലൈ 15 വരെയെങ്കിലും ഇത്തരത്തിൽ ഇളവു നൽകണമെന്നാവശ്യവുമായി അധ്യാപക സംഘടനകൾ രംഗത്തെത്തിയിട്ടുണ്ട്.
എയ്ഡഡ് സ്കൂളുകളിൽ തസ്തികനിർണയം ആറാം പ്രവൃത്തിദിന കണക്കെടുപ്പിന്റെ അടിസ്ഥാനത്തിലായിരിക്കും. ഒന്നോ രണ്ടോ കുട്ടികളുടെ കുറവിൽ തസ്തിക നഷ്ടപ്പെടുന്ന സാഹചര്യം നേരിടുന്ന വിദ്യാലയങ്ങളുണ്ട്. കുട്ടികൾക്ക് ആധാർ ഇല്ലാത്തതാണ് ഇവർക്കു പ്രശ്നമായി മാറുന്നത്.
ഇത്തരം പ്രശ്നങ്ങൾ മാനേജർമാർ ചൂണ്ടിക്കാട്ടിയെങ്കിലും സർക്കാർ ഇളവ് നൽകാൻ തയാറായില്ല. കഴിഞ്ഞ വർഷവും ആധാർ ഇല്ലാത്ത കുട്ടികളെ മാറ്റിനിർത്തിയാണ് തസ്തികനിർണയം നടത്തിയത്. സർക്കാർ സ്കൂളുകളിൽ പുതിയ ഡിവിഷൻ അനുവദിക്കുന്നത് കുട്ടികളുടെ എണ്ണം അടിസ്ഥാനമാക്കിയാണ്. എയഡഡ് മേഖലയിൽ യുഐഡി വിഷയം ഉയർത്തുന്ന രൂക്ഷത സർക്കാർ സ്കൂളുകൾക്കുണ്ടാകാറില്ല.
വിദ്യാർഥിപ്രവേശനത്തിന്റെ കൃത്യത ഉറപ്പാക്കാനാണ് ആധാർ കാർഡ് നിർബന്ധമാക്കിയതെന്ന് സർക്കാർ ഹൈക്കോടതിയിലും വ്യക്തമാക്കിയിരുന്നു. ഇത് കോടതി അംഗീകരിക്കുകയും ചെയ്തു. സംസ്ഥാനത്തെ ആദിവാസി മേഖലകളിലും ഉൾപ്രദേശങ്ങളിലും കുട്ടികളിൽ നല്ലൊരു പങ്കിനും ആധാർ ഇല്ല.
ഇത്തരം കുട്ടികളുടെ ആനുകൂല്യങ്ങൾ നൽകുന്നതുൾപ്പെടെ ആധാർ നന്പർ അടിസ്ഥാനപ്പെടുത്തി ബാങ്ക് അക്കൗണ്ട് മുഖേനയുമൊക്കെ ആക്കിയതോടെ ഇവർക്ക് യുഐഡി ലഭ്യമാക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചതും വൈകിയാണ്.
മുന്പ് ഇത്തരം മേഖലകളിൽ നടന്നുവന്ന ആധാർ ക്യാന്പുകളും മറ്റും ഇപ്പോൾ നടക്കുന്നില്ല. ആധാർ ലഭിക്കുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ കർശനമാക്കിയതും ഇവർക്ക് തടസമായിട്ടുണ്ട്.
ഇതിനിടെ, ആധാർ കാർഡിലെ തിരുത്തലുകൾക്ക് ഗസറ്റ് വിജ്ഞാപനം വേണമെന്ന നിബന്ധനയും കുട്ടികൾക്ക് കുരുക്കായി. ആധാറിലെ ആദ്യപേരിലുണ്ടാകുന്ന പിശകിലാണ് ഗസറ്റ് വിജ്ഞാപനം വേണ്ടിവരുന്നത്.
സ്വാഭാവികമായി കാലതാമസമെടുക്കുന്ന നടപടിയാണിത്. ചെറുപ്രായത്തിലെടുക്കുന്ന ആധാർ കാർഡിലും സ്കൂൾ രേഖകളിലെ പേരുകളിലും അക്ഷരങ്ങൾ മാറുന്നതുമായി ബന്ധപ്പെട്ട് നിരവധി കുട്ടികൾക്ക് പ്രശ്നങ്ങളുണ്ട്.