കെട്ടിക്കിടക്കുന്ന ഫയൽ തീർപ്പാക്കാൻ അദാലത്തുകൾ
Thursday, June 26, 2025 1:47 AM IST
തിരുവനന്തപുരം: സർക്കാർ ഓഫീസുകളിൽ കെട്ടിക്കിടക്കുന്ന ഫയലുകളിൽ തീർപ്പാക്കാൻ രണ്ടു മാസം നീളുന്ന ഫയൽ അദാലത്ത് നടത്താൻ മന്ത്രിസഭാ തീരുമാനം.
ഭരണ സിരാകേന്ദ്രമായ സെക്രട്ടേറിയറ്റിലും വകുപ്പു മേധാവിമാരുടെ കാര്യാലയങ്ങളിലും കഴിഞ്ഞ മേയ് 31 വരെ കെട്ടിക്കിടക്കുന്ന ഫയലുകളിലാണു തീർപ്പാക്കുക. ജൂലൈ ഒന്നു മുതൽ ഓഗസ്റ്റ് 31 വരെ നീണ്ടുനിൽക്കുന്ന ഫയൽ അദാലത്തുകളാണു സംഘടിപ്പിക്കുക.
ഓരോ വകുപ്പും ആദ്യഘട്ടത്തിൽ സെക്രട്ടറി, ഡയറക്ടർ, സ്ഥാപന മേധാവികൾ എന്നിവർ സ്റ്റാഫ് മീറ്റിംഗ് വിളിച്ച് അദാലത്തിന്റെ പ്രാധാന്യവും ഉദ്ദേശ്യവും നടപ്പാക്കുന്ന രീതിയും ഉത്തരവാദിത്വവും ജീവനക്കാരോട് വിശദീകരിക്കണം.
ഫയൽ അദാലത്തിന് അധികനിർദേശങ്ങൾ ആവശ്യമെങ്കിൽ സംസ്ഥാന തലത്തിൽ ചീഫ് സെക്രട്ടറിയും വകുപ്പു തലത്തിൽ വകുപ്പ് സെക്രട്ടറിമാരും ഉചിതമായ നിർദേശങ്ങൾ തയാറാക്കി പുറപ്പെടുവിക്കണം.
സംസ്ഥാനത്തെ സർക്കാർ ഓഫീസുകളിൽ 11 ലക്ഷത്തോളം ഫയലുകളാണ് കെട്ടിക്കിടക്കുന്നത്. സെക്രട്ടേറിയറ്റിൽ 1.5 ലക്ഷം ഫയലുകളും തീർപ്പാകാതെ കിടക്കുന്നുണ്ടെന്നാണു കണക്ക്.