ബിരുദധാരികൾ തൊഴിൽദാതാക്കളാകണം: ഗവർണർ അർലേക്കർ
Friday, June 27, 2025 2:43 AM IST
തൃശൂർ: സർവകലാശാലാ ബിരുദങ്ങൾ നേടി പുറത്തിറങ്ങുന്നവർ തൊഴിൽദാതാക്കളാകണമെന്ന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ. നാം ആരുടെ യെങ്കിലും കീഴിൽ ജോലിചെയ്യാൻവേണ്ടി ജനിച്ചവരല്ല. വെല്ലുവിളികൾ ഏറ്റെടുക്കാൻ മനസുള്ളവർക്കാണ് അഭിവൃദ്ധിയുണ്ടാകുന്നത്. ചെറുപ്പക്കാരായ ആളുകൾക്കു വെല്ലുവിളികൾ ഏറ്റെടുക്കാൻ കഴിയണം.
നിങ്ങളുടെ കാൻവാസ് വലുതാണ്. കൂടുതൽ വിശാലമായ ചിത്രങ്ങൾ വരയ്ക്കാൻ കഴിയും. പുഴയ്ക്കൽ ഹയാത്ത് റീജൻസിയിൽ കാർഷിക സർവകലാശാലയുടെ ബിരുദദാന ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു ഗവർണർ.
നിങ്ങൾ നേടിയ ബിരുദം മാതാപിതാക്കൾക്കും അധ്യാപകർക്കും നൽകുന്ന സമ്മാനമാണ്. നമ്മുടെ പ്രോ ചാൻസലറും സുഹൃത്തുമായ മന്ത്രി പി. പ്രസാദ് ലണ്ടനിൽനിന്നു മടങ്ങിയെത്തിയതിനു പിന്നാലെയാണു ചടങ്ങിൽ പങ്കെടുക്കാനെത്തിയത്.
ജെറ്റ്ലാഗ് പോലുള്ള ഒഴിവുകഴിവുകൾ പറഞ്ഞ് അദ്ദേഹത്തിനുവേണമെങ്കിൽ ചടങ്ങിൽനിന്നു മാറിനിൽക്കാമായിരുന്നു. നിങ്ങളുടെ നേട്ടങ്ങളുടെ വിലയെന്തെന്ന് അറിയാവുന്നതാണ് അദ്ദേഹത്തിന്റെ മഹത്വം-ഗവർണർ പ്രശംസിച്ചു.
യൂണിവേഴ്സിറ്റി ഓഫ് വെസ്റ്റേണ്‍ ഓസ്ട്രേലിയയിലെ ഹാക്കറ്റ് പ്രഫസറും ഡയറക്ടറുമായ പ്രഫ. ഡോ. കടന്പോട് സിദ്ദിഖ്, ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്ക് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ പോൾ തോമസ് എന്നിവർക്കു"ഹൊണാറിസ് കോസ’ നൽകി ആദരിച്ചു.
കൃഷിമന്ത്രി പി. പ്രസാദ്, യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ. ബി. അശോക്, പ്രഫ. ഡോ. കടന്പോട് സിദ്ദിഖ്, പോൾ തോമസ് എന്നിവർ പ്രസംഗിച്ചു. കൃഷി, എൻജിനിയറിംഗ്, ഫോറസ്ട്രി വിഭാഗങ്ങളിലെ 1039 വിദ്യാർഥികൾ പങ്കെടുത്തു.