മൂന്നാറിൽ കനത്ത മഴ
Friday, June 27, 2025 2:43 AM IST
മൂന്നാർ: വ്യാഴാഴ്ച ഒഴികെ മറ്റു ദിവസങ്ങളിൽ പ്രത്യേകമായ മഴ മുന്നറിയിപ്പുകൾ ഒന്നും ഇല്ലായിരുന്നെങ്കിലും മൂന്നാറിലും പരിസര പ്രദേശങ്ങളിലും കഴിഞ്ഞ അഞ്ചു ദിവസങ്ങളായി കാലവർഷം ശക്തമായി തുടരുകയാണ്.
കനത്ത മഴയ്ക്കൊപ്പം ശക്തമായ കാറ്റും പ്രതിസന്ധി ഉയർത്തുകയാണ്. വെള്ളിയാഴ്ച വരെ ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ള സാഹചര്യത്തിൽ ആവശ്യമായ മുൻകരുതലുകൾ എടുത്താണ് ഉദ്യോഗസ്ഥർ മുന്നോട്ടു നീങ്ങുന്നത്.
കഴിഞ്ഞ ദിവസം സംസ്ഥാനത്ത് തന്നെ ഏറ്റവും ശക്തമായി കാറ്റ് വീശിയത് മൂന്നാറിനോട് തൊട്ടു ചേർന്നുള്ള ആനയിറങ്കലിലാണ്. മണിക്കൂറിൽ 59 കിലോമീറ്റർ വേഗമായിരുന്നു ഇവിടെ രേഖപ്പെടുത്തിയത്.
അപകട സാഹചര്യങ്ങൾ കണക്കിലെടുത്ത് ലോക്കാട് ഗ്യാപ്പിൽ കഴിഞ്ഞ രണ്ടു ദിവസങ്ങളായി രാത്രി കാല യാത്രയ്ക്ക് നിരോധനമുണ്ട്. പകൽ റോഡിന്റെ വശങ്ങളിൽ പാർക്കിംഗ് പാടില്ലെന്നും നിർദേശമുണ്ട്.
കാലവർഷം ശക്തമായി തുടർന്നാൽ നിയന്ത്രണങ്ങൾ തുടർന്നേക്കും. ഗ്യാപ്പിൽനിന്നു ബൈസണ്വാലിയിലേക്കു പോകുന്ന വഴിയിൽ കഴിഞ്ഞ ദിവസം മണ്ണിടിഞ്ഞ് ഗതാഗതതടസം നേരിട്ടിരുന്നു.
മണ്ണ് നീക്കം ചെയ്ത് ഗതാഗതം പുനരാരംഭിച്ചെങ്കിലും ഈ റോഡിലും മണ്ണിടിച്ചിൽ ഭീഷണി നിലനിൽക്കുകയാണ്. മൂന്നാറിൽ പെയ്യുന്ന കനത്ത മഴ ചിലയിടങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെടുന്നതിനും കാരണമായി.
കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 104.50 മില്ലിമീറ്റർ മഴയായിരുന്നു മൂന്നാറിലും പരിസര പ്രദേശങ്ങളിലും ലഭിച്ചത്. നല്ലതണ്ണി എസ്റ്റേറ്റിലെ കല്ലാർ വെസ്റ്റ് ഡിവിഷനിലേക്ക് പോകുന്ന വഴി ഉൾപ്പെടെ വെള്ളത്തിലായതോടെ തൊഴിലാളികൾ യാത്ര ചെയ്യുവാൻ വളരെ ബുദ്ധിമുട്ടുക യാണ്്.