സൈബർ തട്ടിപ്പ് : മട്ടന്നൂരിലെ ഡോക്ടറുടെ 4.43 കോടി നഷ്ടമായി
Friday, June 27, 2025 2:43 AM IST
കണ്ണൂർ: നിക്ഷേപിക്കുന്ന തുകയുടെ ഇരട്ടി നൽകാമെന്ന വാട്സാപ്പ് സന്ദേശത്തിൽ വിശ്വസിച്ച് കണ്ണൂരിൽ ഡോക്ടർക്കു നഷ്ടമായത് 4,43,20,000 രൂപ. മട്ടന്നൂർ സ്വദേശിയായ ഡോക്ടർക്കാണ് വൻതുക നഷ്ടമായത്.
ഏപ്രിൽ മുതൽ ജൂൺ 25 വരെയുള്ള കാലയളവിലാണ് പലതവണകളിലായി പണം തട്ടിയെടുത്തത്. വാട്സാപ്പ് വഴി മെസേജ് കണ്ട് വ്യാജ ഷെയർ ട്രേഡിംഗ് പ്ലാറ്റ്ഫോം വഴി ട്രേഡിംഗ് ചെയ്യാൻ ശ്രമിച്ച പരാതിക്കാരനെക്കൊണ്ട് പ്രതികൾ വിവിധ അക്കൗണ്ടുകളിലേക്കു പണം നിക്ഷേപിപ്പിക്കുകയായിരുന്നു.
പരാതിക്കാരൻ പണം പിൻവലിക്കാൻ ശ്രമിച്ചപ്പോൾ വിവിധ ചാർജുകൾ എന്ന് പറഞ്ഞു വീണ്ടും പണം വാങ്ങിയെടുത്ത് നിക്ഷേപിച്ച പണമോ വാഗ്ദാനം ചെയ്ത ലാഭമോ നല്‍കാതെ വഞ്ചിച്ചെന്നാണു പരാതി. കണ്ണൂർ സിറ്റി സൈബർ ക്രൈം പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
വാട്സാപ്പ് വഴി പാർട്ട് ടൈം ജോലി ചെയ്യുന്നതിനായി പ്രതികളുടെ നിർദേശപ്രകാരം വിവിധ ടാസ്കുകൾക്കു പണം നല്കിയ പിണറായി സ്വദേശിയുടെ 6,25,000 രൂപ നഷ്ടമായി. ടെലഗ്രാം വഴി പാര്‍ട്ട് ടൈം ജോലി ചെയ്യുന്നതിനായി പ്രതികളുടെ നിര്‍ദേശപ്രകാരം വിവിധ ടാസ്കുകൾക്കു വിവിധ അക്കൗണ്ടുകളിലേക്കു പണം നിക്ഷേപിച്ച ചക്കരക്കല്ല് സ്വദേശിയുടെ 2,05,000 രൂപ നഷ്ടമായി.
ഫേസ്ബുക്കിൽ പരസ്യം കണ്ട് പർച്ചേസ് ചെയ്യുന്നതിനായി പണം നല്കിയ പിണറായി സ്വദേശിയുടെ 74,000 രൂപ നഷ്ടമായി. ഓൺലൈൻ ലോൺ നൽകാമെന്ന് പറഞ്ഞു വിവിധ ചാർജുകളെന്ന വ്യാജേന പിണറായി സ്വദേശിയിൽ നിന്നും 64,999 രൂപയും തട്ടിയെടുത്തു.
ഓൺലൈൻ പരസ്യം കണ്ട് വാട്സാപ്പ് വഴി ചാറ്റ് ചെയ്ത് കാമറ പർച്ചേസ് ചെയ്യുന്നതിനായി പണം നല്കിയ കതിരൂർ സ്വദേശിയുടെ 43,000 രൂപ നഷ്ടമായി. ഫേസ്ബുക്ക് പരസ്യം കണ്ട് പർച്ചേസ് ചെയ്യുന്നതിനായി പണം നല്കിയ പിണറായി സ്വദേശിയുടെ 21,400 രൂപ നഷ്ടമായി.