ഭൂപരിഷ്കരണ നിയമത്തിൽ മാറ്റംവരുത്തേണ്ട സാഹചര്യമില്ല: മന്ത്രി കെ. രാജൻ
Friday, June 27, 2025 2:43 AM IST
തിരുവനന്തപുരം: ഭൂപരിഷ്കരണ നിയമത്തിൽ കാതലായ മാറ്റം വരുത്തേണ്ട സാഹചര്യമില്ലെന്ന് റവന്യു മന്ത്രി കെ. രാജൻ. സംസ്ഥാന റവന്യു, സർവേ വകുപ്പ് സംഘടിപ്പിക്കുന്ന നാലു ദിവസത്തെ ഡിജിറ്റൽ റീസർവേ ’ഭൂമി’ ദേശീയ കോണ്ക്ലേവിന്റെ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വ്യവസായ നിക്ഷേപം കൂടുതലായി ആകർഷിക്കാൻ ഭൂപരിഷ്കരണ നിയമത്തിൽ മാറ്റം വരുത്തണമെന്നു നേരത്തേ നടന്ന ഉന്നതതല യോഗത്തിൽ വ്യവസായ വകുപ്പ് നിർദേശം വച്ചിരുന്നു. ഇതു പരോക്ഷമായി തള്ളുന്ന സമീപനമാണ് റവന്യു മന്ത്രി സ്വീകരിച്ചത്.
കേരളത്തിന്റെ സാമൂഹിക മാറ്റത്തിന് അടിത്തറ പാകിയതു ഭൂപരിഷ്കരണ നിയമമാണ്. അനിവാര്യമായ ഭേദഗതി അടക്കം കാലോചിതമായ മാറ്റങ്ങൾ നേരത്തേ നിയമത്തിൽ വരുത്തിയിട്ടുണ്ട്. നമ്മെ മാതൃകയാക്കി പല സംസ്ഥാനങ്ങളും സദൃശ്യമായ ഭൂപരിഷ്കരണം നടപ്പാക്കിയെങ്കിലും കേരളത്തിന്റെ ഭൂപരിഷ്കരണ നിയമത്തോളം കരുത്തും വിശാലവും ആയിരുന്നില്ല ഇവയൊന്നും. സാമൂഹിക മാറ്റത്തിൽ അധിഷ്ഠിതമായ ഭൂ വിതരണത്തിനാണ് ഭൂപരിഷ്കരണ നിയമം നേതൃത്വം നൽകിയത്.
ജന്മിത്തം അവസാനിപ്പിച്ച്, ഭൂമി കൈവശം വച്ച് കൃഷി ചെയ്ത് വന്നവരെ ഭൂ ഉടമകളാക്കുവാൻ നിയമം അവസരം ഉണ്ടാക്കുന്നുണ്ട്. വ്യാവസായ, വാണിജ്യ, വിദ്യാഭ്യാസ, ചാരിറ്റബിൾ ആവശ്യങ്ങൾക്കുൾപ്പെടെയുള്ള വികസന ആവശ്യങ്ങൾക്ക് സർക്കാരിന് അധികാരം നൽകുന്ന വ്യവസ്ഥകളും ഭൂപരിഷ്കരണ നിയമത്തിലുണ്ടെന്നും മന്ത്രി പറഞ്ഞു.
ഡിജിറ്റൽ റീ സർവേ പൂർത്തിയായ വില്ലേജുകളിൽ ഇനി മുതൽ ഭൂമി രജിസ്ട്രേഷന് മുൻപുതന്നെ ഭൂമിയുടെ അംഗീകൃത സ്കെച്ചും രേഖകളും ലഭ്യമാക്കുന്നതിലൂടെ ഇവ ആധാരത്തിന്റെ ഭാഗമാകും. ഇതുവഴി ഭൂമി കൈമാറ്റത്തിലെ കബളിപ്പിക്കൽ പൂർണമായി ഇല്ലാതാക്കാനാകുമെന്നും മന്ത്രി പറഞ്ഞു. കേന്ദ്ര ലാൻഡ് ആൻഡ് റിസോഴ്സ് വകുപ്പ് സെക്രട്ടറി മനോജ് ജോഷി അധ്യക്ഷത വഹിച്ചു.
ഹിമാചൽ പ്രദേശ് റവന്യു മന്ത്രി ജയ്സിംഗ് നേഹി, ലാൻഡ് റവന്യു കമ്മീഷണർ മുഹമ്മദ് വൈ.സെയ്ഫുള്ള, റവന്യു വകുപ്പ് സെക്രട്ടറി എം.ജി. രാജമാണിക്യം എന്നിവർ പ്രസംഗിച്ചു.
രാജ്യത്തെ 23 സംസ്ഥാനങ്ങളിൽ നിന്നുള്ള ഉന്നത ഉദ്യോഗസ്ഥർ ഉൾപ്പെടെ 120 പ്രതിനിധികളാണു പങ്കെടുക്കുന്നത്. ഇന്നു വൈകുന്നേരം പ്രതിനിധി സമ്മേളനത്തോടെ സമാപിക്കും.