കാവിക്കൊടിയേന്തിയ ഭാരതാംബ ; മുഖ്യമന്ത്രിയും ഗവർണറും തമ്മിൽ കത്തിൽ കുത്ത്
Friday, June 27, 2025 2:43 AM IST
തിരുവനന്തപുരം: സർക്കാരിന്റെ ഔദ്യോഗിക ചടങ്ങുകളിൽ കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം ഉപയോഗിക്കരുതെന്നും ഭരണഘടനാവിരുദ്ധമായ ഇത്തരം നടപടി ഇനി തുടരരുതെന്നും ആവശ്യപ്പെട്ടു മുഖ്യമന്ത്രി പിണറായി വിജയൻ ഗവർണർ ആർ.വി. അർലേക്കർക്കു കത്തു നൽകി.
ഔദ്യോഗിക പരിപാടികളിൽ ഭരണഘടന അംഗീകരിച്ച ദേശീയ ചിഹ്നങ്ങൾ മാത്രമേ ഉപയോഗിക്കാവൂ. മതേതരത്വത്തെ വെല്ലുവിളിക്കുന്ന സംഘടനകളുടെ ചിഹ്നങ്ങൾ ഔദ്യോഗിക ചടങ്ങുകളിൽ ഉപയോഗിക്കരുതെന്നും മുഖ്യമന്ത്രിയുടെ കത്തിൽ നിർദേശിച്ചു.
ഭാരതാംബ ചിത്ര വിവാദത്തത്തുടർന്നുള്ള മന്ത്രിസഭാ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രി ഗവർണർക്കു കത്ത് നൽകിയത്. നിർദേശ രൂപത്തിൽ ഗവർണർക്കു മുഖ്യമന്ത്രി കത്ത് നൽകുന്നത് സംസ്ഥാനത്തെ ആദ്യ സംഭവമാണ്. ഇന്നലെ മുംബൈക്കു പോയ ഗവർണർ ആർ.വി. അർലേക്കർ ജൂലൈ രണ്ടിന് തിരുവനന്തപുരത്തു മടങ്ങിയെത്തും. ഇതിനു ശേഷമാകും മുഖ്യമന്ത്രിയുടെ കത്തിനു മറുപടി നൽകുന്ന കാര്യത്തിൽ തീരുമാനമെടുക്കുകയെന്നാണു വിവരം. സർക്കാരിന്റെ ഔദ്യോഗിക ചടങ്ങുകളിൽ കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം വയ്ക്കരുത്. ഇനിയുള്ള പരിപാടികളിലെങ്കിലും ഭാരതാംബയുടെ ചിത്രം ഉപേക്ഷിക്കണം.
ഭരണഘടനാവിരുദ്ധമായ നടപടികളിലെ സർക്കാരിന്റെ പ്രതിഷേധം അറിയിക്കുന്നതായും കത്തിൽ പറയുന്നു. ബുധനാഴ്ച ചേർന്ന മന്ത്രിസഭായോഗം ഗവർണറെ എതിർപ്പ് അറിയിക്കാൻ മുഖ്യമന്ത്രിയെ ചുമതലപ്പെടുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി.
ഇന്നലെ തൃശൂർ കാർഷിക സർവകലാശാലയിലെ പരിപാടിക്കു ശേഷം മുംബൈക്കു പോയ ഗവർണർ ഗോവ, ഡൽഹി സന്ദർശം കഴിഞ്ഞ ശേഷമാകും രണ്ടിനു മടങ്ങിയെത്തുക. ഔദ്യോഗിക ചിഹ്നങ്ങൾക്ക് പുറമേയുള്ളവ സർക്കാർ പരിപാടികളിൽ ഉപയോഗിക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന നിയമോപദേശം സർക്കാരിനു ലഭിച്ചതായും കത്തിലുണ്ട്. ഭാരതാംബയുടെ ചിത്രം സംസ്ഥാനം നിർബന്ധമായും പാലിക്കേണ്ട ഭരണഘടനാ പ്രതീകമല്ലെന്ന നിലപാടാണ് സർക്കാരിനുള്ളത്.
ഭാരതാംബ ചിത്ര വിവാദത്തത്തുടർന്നു രാജ്ഭവനിൽ നടത്തിയ ചടങ്ങിൽ സിപിഐ മന്ത്രി പി. പ്രസാദ് പങ്കെടുത്തിരുന്നില്ല. സിപിഎം പ്രതിനിധിയായി മന്ത്രി വി. ശിവൻകുട്ടി ചിത്രവിവാദത്തെത്തുടർന്നു രാജ്ഭവനിലെ ചടങ്ങു ബഹിഷ്കരിച്ചതും വിവാദമായിരുന്നു.
മുഖ്യമന്ത്രിക്ക് കത്തയച്ച് ഗവർണർ
തിരുവനന്തപുരം: ഭാരതാംബയിൽ വിട്ടു വീഴ്ചയില്ലെന്നു വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയന് ഗവർണർ ആർ.വി. അർലേക്കർ കത്തു നൽകി. പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പ്രോട്ടോകോൾ ലംഘനം നടത്തിയെന്നും ഭരണത്തലവനെ അവഹേളിച്ചെന്നും വ്യക്തമാക്കുന്ന കത്തിലാണ് കോടിക്കണക്കിനു ജനങ്ങളുടെ പ്രതീക്ഷയായ ഭാരതാംബ രാജ്യത്തിന്റെ പ്രതീകമാണെന്നും ഭാരതാംബയുടെ കാര്യത്തിൽ ഒരു വിട്ടു വീഴ്ചയ്ക്കും തയാറാല്ലെന്നും ഗവർണർ പറയുന്നത്.
ഭാരതാംബ ഏതെങ്കിലും ഒരു രാഷ്ട്രീയ പാർട്ടിയുടെ ആശയമല്ല. കോടിക്കണക്കിനു ജനങ്ങളുടെ പ്രതീക്ഷയാണ്. സ്വാതന്ത്ര്യത്തിൽ നിന്ന് ഉയർത്തെഴുന്നേറ്റതാണ് ഭാരതാംബ എന്ന പ്രതീകം. ഇപ്പോഴത്തെ പ്രശ്നങ്ങളെ റോഡിലേക്കു വലിച്ചിഴയ്ക്കുന്ന സർക്കാർ നടപടി ശരിയല്ല. ക്രമസമാധാന പ്രശ്നം സൃഷ്ടിക്കരുതെന്നും ഗവർണർ മുഖ്യമന്ത്രിക്കു നൽകിയ കത്തിൽ പറയുന്നു. മന്ത്രി വി. ശിവൻകുട്ടി പ്രോട്ടോകോൾ ലംഘനം നടത്തി.
ഗവർണർ പങ്കെടുക്കുന്ന പരിപാടിയിൽ വൈകി എത്തുന്നതും ഗവർണർ മടങ്ങുന്നതിനു മുൻപു പോകുന്നതും പ്രോട്ടോകോൾ ലംഘനമാണ്. ശിവൻകുട്ടി വൈകിയെത്തുകയും പറയാനുള്ളത് പറഞ്ഞിട്ടു ഇറങ്ങിപ്പോകുകയും ചെയ്തു. കുട്ടികളുടെ മുന്നിലാണ് മന്ത്രി ഇതു ചെയ്തത്.
കാവി നിറം ആർഎസ്എസിന്റെ നിറമല്ല. ഭരണഘടനാ നിർമാണവുമായി ബന്ധപ്പെട്ട ചർച്ചയിൽ കാവി നിറത്തെ മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവും മുൻ രാഷ്ട്രപതി ഡോ. എസ്. രാധാകൃഷ്ണനും പ്രകീർത്തിക്കുന്നുണ്ട്. ത്യാഗസന്നദ്ധതയുടേതാണ് കാവി നിറമെന്നും കത്തിൽ പറയുന്നു.