സാങ്കേതിക സർവകലാശാലയുടെ കെടുകാര്യസ്ഥത ; പുതിയ കോഴ്സുകളുടെ അഫിലിയേഷൻ പാതിവഴിയിൽ
Friday, June 27, 2025 2:43 AM IST
തോമസ് വർഗീസ്
തിരുവനന്തപുരം: കേരളാ സാങ്കേതിക സർവകലാശാലയുടെ കെടുകാര്യസ്ഥത മൂലം സംസ്ഥാനത്തെ എൻജിനിയറിംഗ് കോളജുകളിൽ പുതുതായി അനുവദിച്ച കോഴ്സുകളുടെ അഫിലിയേഷൻ പാതി വഴിയിൽ.
എഐസിടിഇ അംഗീകാരം നല്കിയ കോഴ്സുകളാണ് ഇപ്പോൾ സാങ്കേതിക സർവകലാശാലയുടെ അലംഭാവം മൂലം ആരംഭിക്കാൻ കഴിയുമോ എന്ന സംശയനിഴലിലുള്ളത്. ഓൾ ഇന്ത്യ കൗണ്സിൽ ഓഫ് ടെക്നിക്കൽ എഡ്യുക്കേഷൻ( എഐസിടിഇ) നിരവധി പുതിയ കോഴ്സുകൾ അനുവദിക്കാൻ സാങ്കേതിക സർവകലാശാലയ്ക്ക് കീഴിലുള്ള കോളജുകൾക്ക് അപ്രൂവൽ നല്കിയിട്ട് നാളുകൾ പിന്നിട്ടു.
ഇത്തരത്തിൽ അപ്രൂവൽ ലഭിച്ച കോഴ്സുകൾ സംബന്ധിച്ച് സാങ്കേതിക സർവകലാശാല അതാത് കോളജുകളിൽ പരിശോധന നടത്തി, കോഴ്സിന് അഫിലിയേഷൻ നല്കിയാലാണ് കോഴ്സുകളിലേക്ക് വിദ്യാർഥികൾക്ക് പ്രവേശന കമ്മീഷണറുടെ റാങ്ക് പട്ടികയിൽ നിന്നും പ്രവേശനം നല്കാൻ കഴിയൂ. എന്നാൽ നിലവിൽ സർക്കാർ -ഗവർണർ പോരിനു പിന്നാലെ സർവകലാശാലയിൽ ദൈനംദിന പ്രവർത്തനങ്ങൾ പ്രതിസന്ധിയിലായിരിക്കുകയാണ്. ഇതോടെ കോളജുകളിൽ പരിശോധനയ്ക്കായി സർവകലാശാല സിൻഡിക്കറ്റ് അംഗങ്ങൾ ഉടനെ എത്താനുള്ള സാധ്യതയില്ലെന്നു സർവകലാശാല അധികൃതർ തന്നെ സൂചന നൽകുന്നു. ഈ സാഹചര്യത്തിൽ സർക്കാർ ഇടപെടൽ അടിയന്തരമായി വേണമെന്ന ആവശ്യമാണ് വിദ്യാർഥികളും രക്ഷിതാക്കളും മുന്നോട്ടുവയ്ക്കുന്നത്.
പുതിയ കോഴ്സുകളുടെ അഫിലിയേഷൻ സംബന്ധിച്ചു നിലനിൽക്കുന്ന പ്രതിസന്ധി സംസ്ഥാനത്തെ എൻജിനിയറിംഗ് കോളജ് മാനേജ്മെന്റ് അസോസിയേഷനുകൾ സർക്കാരുമായി നടത്തിയ ചർച്ചയിൽ വ്യക്തമാക്കിയതാണ്. എഐസിടിഇ അപ്രൂവൽ ലഭിച്ചതിനെ തുടർന്ന് പുതിയ കോഴ്സുകളുടെ അഫിലിയേഷൻ പരിശോധനയ്ക്കായി സർവകലാശാലയിൽ ഫീസ് അടച്ചവയാണ് സംസ്ഥാനത്തെ എൻജിനിയറിംഗ് കോളജുകളിലേറെയും. ഇത്തരത്തിലുള്ള കോളജുകളിൽ പുതിയ കോഴ്സുകൾക്ക് പ്രൊവിഷണലായി പ്രവേശനത്തിനുള്ള ക്രമീകരണം ഒരുക്കണമെന്ന ആവശ്യമാണ് ശക്തമായി ഉയരുന്നത്.
ഇതിനായി സാങ്കേതിക സർവകലാശാല പ്രവേശന പരീക്ഷാ കമ്മീഷണറുമായി ആശയവിനിമയം നടത്തി വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും കോളജ് അധികാരികളുടെയും ആശങ്ക പരിഹരിക്കണമെന്നതാണ് പൊതുവേ ഉയരുന്ന ആവശ്യം.
സാങ്കേതിക സർവകലാശാലയിൽ നിന്നും പ്രവേശന പരീക്ഷാ കമ്മീഷണറേറ്റിലേക്ക് ഇക്കാര്യത്തിലുള്ള സർവകലാശാലയുടെ നിലപാട് അറിയിച്ചാൽ പുതിയ കോഴ്സുകളിലേക്കുള്ള പ്രവേശനതടസം മാറും. ആയിരക്കണക്കിന് വിദ്യാർഥികൾക്ക് ഗുണകരമാകും.
പുതിയ കോഴ്സുകൾക്ക് അഫിലിയേഷൻ ലഭിക്കാത്തപോലെ കൂടുതൽ സീറ്റുകൾക്കായി അപേക്ഷിച്ച കോളജുകളും ഇത്തരത്തിലുള്ള പ്രതിസന്ധികൾക്ക് നടുവിലാണ്. സർവകലാശാല സംഘം കോളജുകളിൽ പരിശോധന നടത്തി കൂടുതൽ സീറ്റുകൾ അനുവദിക്കാനുള്ള സൗകര്യമുണ്ടെന്ന് അറിയിച്ചാൽ മാത്രമേ ഇതിന്റെയും നടപടികൾ പൂർത്തിയാക്കാൻ കഴിയുകയുള്ളൂ.