സംസ്ഥാന പോലീസ് മേധാവി പട്ടികയിൽ നിതിൻ, രവത, യോഗേഷ്
Friday, June 27, 2025 2:43 AM IST
തിരുവനന്തപുരം: സംസ്ഥാന പോലീസ് മേധാവിയാകാൻ യുപിഎസ്സി യോഗം അംഗീകരിച്ച ഡിജിപിമാരുടെ പട്ടികയിൽ സീനിയർമാരായ നിതിൻ അഗർവാൾ, രവത ചന്ദ്രശേഖർ, യോഗേഷ് ഗുപ്ത എന്നിവർ തന്നെ ഇടം നേടി. ഇവരിൽ സീനിയറായ നിതിൻ അഗർവാളാകും സംസ്ഥാന പോലീസ് മേധാവി സ്ഥാനത്തേക്ക് സംസ്ഥാന സർക്കാർ നിർദേശിക്കാൻ സാധ്യത.
അടുത്ത ദിവസങ്ങളിൽ മൂന്നു പേരിൽ ഒരാളെ സംസ്ഥാന പോലീസ് മേധാവിയായി നിശ്ചയിക്കും. 30നാണ് നിലവിലെ ഡിജിപി ഷെയ്ക് ദർബേഷ് സാഹിബിന്റെ കാലാവധി കഴിയുന്നത്.
സീനിയോരിറ്റിയുടെ അടിസ്ഥാനത്തിൽ നാലാമത്തെ ഡിജിപിയായ മനോജ് ഏബ്രഹാമിന്റെ ഫയൽ യുപിഎസ്സി പരിഗണിച്ചില്ല. നിതിൻ അഗർവാൾ, രവത ചന്ദ്രശേഖർ, യോഗേഷ് ഗുപ്ത എന്നിവർ സംസ്ഥാന പോലീസ് മേധാവിയുടെ കേന്ദ്ര പട്ടികയിൽ ഇടം നേടാൻ സാധ്യതയുണ്ടെന്നു നേരത്തെ ദീപിക റിപ്പോർട്ട് ചെയ്തിരുന്നു.
പോലീസ് മേധാവിയെ നിയമിക്കാനുള്ള മൂന്നംഗ ചുരുക്കപ്പട്ടികയുണ്ടാക്കാനുള്ള യുപിഎസ്സി യോഗം ഉച്ചയ്ക്ക് 12നു തുടങ്ങിയെങ്കിലും 15- 20 മിനിറ്റ് മാത്രമാണു നീണ്ടത്. സീനിയോരിറ്റിയും സർവീസ് രേഖകളും ഐബി റിപ്പോർട്ടുമാണ് പരിഗണിച്ചത്. വിജിലൻസ് കേസുകളോ അച്ചടക്ക നടപടികളോ ഉള്ളവരെ ഒഴിവാക്കാൻ നിശ്ചയിച്ചിരുന്നു.
യുപിഎസ്സി ചെയർമാൻ, കേന്ദ്ര ആഭ്യന്തര സെക്രട്ടറി, കേന്ദ്രസേനയുടെ മേധാവി, ചീഫ് സെക്രട്ടറി ഡോ.എ.ജയതിലക്, സംസ്ഥാന പോലീസ് മേധാവി ഷെയ്ക് ദർബേഷ് സാഹിബ് എന്നിവരാണ് യോഗത്തിൽ പങ്കെടുത്തത്.
സംസ്ഥാനം നൽകിയ പട്ടികയിൽ ഉൾപ്പെടുത്തിയിരുന്ന എഡിജിപിമാരായ സുരേഷ് രാജ് പുരോഹിത്, എം.ആർ. അജിത്കുമാർ എന്നിവരുടെ പേരുകൾ യുപിഎസ്സി ഉൾപ്പെടുത്തിയില്ല.
ബിഎസ്എഫ് മേധാവിയായിരിക്കെ കേന്ദ്രം മാതൃ കേഡറിലേക്കു മടക്കി അയച്ച നിതിൻ അഗർവാൾ നിലവിൽ റോഡ് സുരക്ഷാ കമ്മീഷണറാണ്. രവത ചന്ദ്രശേഖർ കഴിഞ്ഞ 10 വർഷമായി ഐബിയിലാണ്. യോഗേഷ് ഗുപ്ത നിലവിൽ ഫയർഫോഴ്സ് മേധാവിയാണ്.