ക്രൈസ്തവ ജീവനക്കാരെക്കുറിച്ചുള്ള അനാവശ്യ വിവരാന്വേഷണം നിരുത്സാഹപ്പെടുത്തണം: കെസിബിസി വിദ്യാഭ്യാസ കമ്മീഷന്
Friday, June 27, 2025 2:43 AM IST
കൊച്ചി: ക്രൈസ്തവ ജീവനക്കാരെക്കുറിച്ചുള്ള അനാവശ്യ വിവരാന്വേഷണങ്ങള്‍ സര്‍ക്കാര്‍ നിരുത്സാഹപ്പെടുത്തണമെന്ന് കെസിബിസി വിദ്യാഭ്യാസ കമ്മീഷന്.
ദുരുദ്ദേശ്യപരമായ ഒരു പരാതിയെത്തുടര്‍ന്ന് ക്രൈസ്തവരായ സ്കൂള്‍ ജീവനക്കാരെക്കുറിച്ചു വിവരശേഖരണം നടത്താനൊരുങ്ങിയ വിദ്യാഭ്യാസ വകുപ്പിലെ നാല് ഉദ്യോഗസ്ഥര്‍ സസ്പെന്‍ഡ് ചെയ്യപ്പെട്ടത് രണ്ടു മാസം മുമ്പാണ്.
നേരത്തെ പരാതിയുന്നയിച്ച വ്യക്തി വീണ്ടും കോളജുകളിലെ ജീവനക്കാരായ വൈദികരെയും സന്യസ്തരെയുംകുറിച്ചുള്ള വിവരാന്വേഷണം നടത്തിയ സംഭവത്തില്‍ വിവരങ്ങള്‍ ലഭ്യമാക്കാന്‍ തൃശൂര്‍ കോളീജിയറ്റ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ കോളജുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
തസ്തികകളിലും നിയമനങ്ങളിലും മതാടിസ്ഥാനത്തിലുള്ള വേര്‍തിരിവുകള്‍ ഇല്ല എന്നിരിക്കെ ഇത്തരം വിവരാന്വേഷണങ്ങളും അനുബന്ധ വാര്‍ത്തകളും തെറ്റിദ്ധാരണകള്‍ക്കും മതസ്പര്‍ധയ്ക്കും കാരണമാകുമെന്നതിനാല്‍ ഇതുപോലുള്ള നീക്കങ്ങള്‍ പ്രോത്സാഹിപ്പിക്കപ്പെടാന്‍ പാടില്ല. ദുരുദ്ദേശ്യപരമായ ഇത്തരം പരാതികളിന്മേല് നടപടികള്‍ സ്വീകരിക്കുമ്പോള്‍ ബന്ധപ്പെട്ട അധികാരികള്‍ വിവേചനബുദ്ധി പ്രകടിപ്പിക്കേണ്ടതുണ്ടെന്ന് കെസിബിസി വിദ്യാഭ്യാസ കമ്മീഷന് വ്യക്തമാക്കി.
മുമ്പ് ഈ വിഷയത്തില്‍ ഇടപെട്ട വിദ്യാഭ്യാസമന്ത്രി, അടിസ്ഥാനരഹിതമായ പരാതിയുന്നയിച്ച വ്യക്തിക്കെതിരേ പോലീസില്‍ പരാതി നല്കാന് പൊതുവിദ്യാഭ്യാസ ഡയറക്ടറോടു നിർദേശിച്ചിരുന്നു. പരാതിയില്‍ മാതൃകാപരമായ നടപടി സ്വീകരിക്കാനും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നില്ലെന്ന് ഉറപ്പുവരുത്താനും സര്‍ക്കാര്‍ തയാറാകണം.
മതസ്പർധ സൃഷ്ടിക്കുകയും വിഭാഗീയ ചിന്തകള്‍ക്കു വഴിയൊരുക്കുകയും ദുഷ്പ്രചാരണങ്ങള്‍ നടത്തി സാമൂഹ്യ ഐക്യത്തിനും സമാധാനത്തിനും വെല്ലുവിളികള്‍ ഉയര്‍ത്തുകയും ചെയ്യുന്ന വ്യക്തികളെയും അവര്‍ക്കു പിന്‍ബലം നല്കുന്ന പ്രസ്ഥാനങ്ങളെയും സമൂഹം തിരിച്ചറിയുകയും നിരുത്സാഹപ്പെടുത്തുകയും വേണമെന്ന് കെസിബിസി വിദ്യാഭ്യാസ കമ്മീഷന് സെക്രട്ടറി ഫാ. ആന്റണി വക്കോ അറയ്ക്കല്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.