ജലനിരപ്പ് 136 അടിയിലേക്ക് ; മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ഷട്ടറുകൾ തുറന്നേക്കും
Friday, June 27, 2025 2:43 AM IST
പ്രസാദ് സ്രാന്പിക്കൽ
കുമളി: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് അതിവേഗം ഉയരുന്നു. ഇന്നലെ രാവിലെ ആറിന് ജലനിരപ്പ് 133.65 അടിയിലെത്തി. വൈകുന്നേരത്തോടെ ജലനിരപ്പ് 134.6 അടി പിന്നിട്ടു. രാവിലെ സെക്കൻഡിൽ 4154 ഘനയടിയിലധികം വെള്ളം വൃഷ്ടിപ്രദേശത്തുനിന്ന് അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നുണ്ട്.
കനത്ത മഴ പെയ്യുന്നതിനാൽ നീരൊഴുക്ക് ഇന്നലെ വൈകുന്നേരം സെക്കൻഡിൽ 6084 ഘനയടിക്കു മുകളിലെത്തി. അണക്കെട്ട് പ്രദേശത്ത് ഇന്നലെ രാവിലെ 84.4 മില്ലിമീറ്ററും തേക്കടിയിൽ 43.4 മില്ലിമീറ്ററും മഴ പെയ്തു. ബുധനാഴ്ച രാവിലെ 132.8 അടിയായിരുന്നു ഡാമിലെ ജലനിരപ്പ്.
സെക്കൻഡിൽ 1800 ഘനയടി വെള്ളം തമിഴ്നാട്ടിലേക്ക് കൊണ്ടുപോകുന്നുണ്ട്. ഈ ജലം വൈഗ ഡാമിലാണ് സംഭരിക്കുന്നത്. മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് സംബന്ധിച്ചുള്ള റൂൾ കർവ് പ്രകാരം ഡാമിലെ ജലനിരപ്പ് 136 അടിയിലെത്തിയാൽ സ്പിൽവേ ഷട്ടറുകൾ തുറന്ന് ജലം പെരിയാറിലേക്ക് ഒഴുക്കണം.
കേരളത്തിന്റെ നിരന്തരമായുള്ള ആവശ്യത്തെത്തുടർന്നാണ് ഇപ്പോൾ റൂൾ കർവ് ലഭ്യമാക്കിയിരിക്കുന്നത്. ജൂലൈ 10 വരെയുള്ള റൂൾ കർവാണിത്. ഇതനുസരിച്ച് ഇടുക്കി ജില്ലാ ദുരന്ത നിവാരണ അഥോറിറ്റി ചെയർമാൻ കൂടിയായ ജില്ലാ കളക്ടർ വി. വിഗ്നേശ്വരി ജാഗ്രതാ മുന്നറിയിപ്പു നൽകിയിട്ടുണ്ട്.
ജലനിരപ്പ് സംബന്ധിച്ച റൂൾ കർവ്
മുല്ലപ്പെരിയാർ അണക്കെട്ടിൽ റൂൾ കർവ് ചട്ടമനുസരിച്ച് ജലം സംഭരിച്ചു നിർത്തുന്നതിന് ക്രമീകരണമുണ്ട്. 142 അടിവരെ ജലം ഡാമിൽ സംഭരിച്ചു നിർത്താൻ തമിഴ്നാടിന് അനുവാദമുണ്ടെങ്കിലും റൂൾ കർവ് അനുസരിച്ച് ഇപ്പോൾ ജലനിരപ്പ് 136 അടിയിലെത്തിയാൽ സ്പിൽവേ തുറന്ന് പെരിയാറ്റിലേക്ക് വെള്ളം ഒഴുക്കിവിടണം. ജൂലൈ 10 മുതൽ ജൂലൈ 19 വരെ 136.30 അടിയിലും ജൂലൈ 21 മുതൽ ജൂലൈ 31 വരെ 137 അടിയിലും ഓഗസ്റ്റ് 10 വരെ 137.50 അടിയിലും വെള്ളം സംഭരിച്ചുനിർത്താം.
ഓഗസ്റ്റ് 20 വരെ 138.40 അടി വരെയും ഓഗസ്റ്റ് 31 വരെ 139.80 അടിയിലും സെപ്റ്റംബർ 10 വരെ 140.90 അടിയിലും സെപ്റ്റംബർ 20 വരെ 142 അടിവരെയും ജലം സംഭരിക്കാം. അതിനുശേഷം ജലനിരപ്പ് കുറയ്ക്കുകയും പിന്നീട് ഉയർത്തുകയും ചെയ്യും.
സെപ്റ്റംബർ 30 വരെ 140 അടി വരെയും ഒക്ടോബർ 31വരെ 138 അടിയിലും നവംബർ 30 മുതൽ മാർച്ച് 31 വരെ ക്രമേണ 142 അടി വരെ ജലനിരപ്പ് നിലനിർത്താം.
റൂൾ കർവ് ലംഘിച്ച് 2018 ഓഗസ്റ്റിൽ തമിഴ്നാട് ജലനിരപ്പ് 142 അടിയിലെത്തിച്ചു
കുമളി: മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് സംബന്ധിച്ച റൂൾ കർവ് നിലനിൽക്കുന്പോൾ ഇതു മറച്ചുവച്ച് 2018 ഓഗസ്റ്റ് 26ന് ഡാമിൽ തമിഴ്നാട് 142 അടിവരെ വെള്ളം സംഭരിച്ചു നിർത്തി.
ജലലനിരപ്പ് 142 അടിയിലെത്തിയപ്പോഴാണ് അന്ന് തമിഴ്നാട് സ്പിൽ വേ തുറന്നത്. സ്പിൽവേയിലൂടെയുള്ള വെള്ളമൊഴുക്ക് നിയന്ത്രിക്കുന്നതിനും ഡാമിന്റെ താഴ്വാരങ്ങളിലെ ജനങ്ങളുടെ സുരക്ഷയും മുൻ നിർത്തിയാണ് ഡാമിൽ ശേഖരിച്ചു നിർത്താവുന്ന വെള്ളത്തിനു ക്രമീകരണം ഉണ്ടാക്കിയത്.
ഇതനുസരിച്ച് ഓഗസ്റ്റ് 31 വരെ ഡാമിൽ സംഭരിച്ചു നിർത്താവുന്ന ജലത്തിന്റെ അളവ് പരമാവധി 139.8 അടിയാണ്. ഈ സ്ഥാനത്താണ് 142 അടിവരെ വെള്ളം ഉയർത്തിയതിനു ശേഷം ഒരുമിച്ചു തുറന്നുവിട്ടത്.
കേരളത്തിന്റെ നിരന്തരമായ ആവശ്യത്തെ തുടർന്നാണ് ഇപ്പോൾ തമിഴ്നാട് റൂൾകർവ് പുറത്തുവിട്ടിരിക്കുന്നത്.