നിലമ്പൂരിൽ ജയിച്ചതു ജമാഅത്തെ ഇസ്ലാമി: രാജീവ് ചന്ദ്രശേഖർ
Saturday, June 28, 2025 1:18 AM IST
തൃശൂർ: ഒരൊറ്റ സമുദായത്തിന്റെ വോട്ടുപിടിക്കാൻ കേരളത്തിൽ ഇടതു-വലതുമുന്നണികൾ തമ്മിൽ മത്സരമാണെന്ന് ബിജെപി സംസ്ഥാനപ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ.
നിലമ്പൂരിൽ ജയിച്ചതു കോണ്ഗ്രസല്ല ജമാഅത്തെ ഇസ്ലാമിയാണ്. നിലമ്പൂരിലെ ജയം കേരളം മുഴുവൻ കിട്ടുമെന്നു കോണ്ഗ്രസ് പറയുന്നതു നുണയാണെന്നും അതുണ്ടാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തൃശൂരിലെ നമോഭവനിൽ ബിജെപി സംസ്ഥാന നേതൃസമിതിയോഗത്തിൽ സംസാരിക്കുകയായിരുന്നു രാജീവ് ചന്ദ്രശേഖർ.
നിലമ്പൂരിൽ ജനങ്ങളുടെ ഒരു പ്രശ്നത്തെക്കുറിച്ചും ഇടതുപക്ഷം പ്രചാരണവേളയിൽ സംസാരിച്ചില്ല. നിയമസഭാ തെരഞ്ഞെടുപ്പുവരെയുള്ള അടുത്ത എട്ടുമാസവും ഇരുമുന്നണികളും വികസനരാഷ്ട്രീയം പറയില്ല. ബിജെപി നിലമ്പൂരിൽ വികസനംപറഞ്ഞ് വോട്ടുതേടിയപ്പോൾ പവർ പൊളിറ്റിക്സിന്റെ കളിയാണ് എൽഡിഎഫും യുഡിഎഫും അവിടെ നടത്തിയത്.
കേന്ദ്രം കൊണ്ടുവരുന്ന എല്ലാ പദ്ധതിയും തങ്ങളുടേതാണെന്ന് അവകാശപ്പെടുന്ന എൽഡിഎഫ് സർക്കാരിനെ ജനം ഇപ്പോൾ വിശ്വസിക്കുന്നില്ല. അതു തിരിച്ചറിഞ്ഞതുകൊണ്ടാണ് ഇടതുപക്ഷം ഇപ്പോൾ ഭാരത് മാതയ്ക്കും ആർഎസ്എസിനുമെതിരേ തിരിഞ്ഞിരിക്കുന്നത്.
ഇടതുപക്ഷവും യുഡിഎഫും കേരളത്തിൽ നടപ്പാക്കാൻ പോകുന്നത് അപകടരാഷ്ട്രീയമാണ്. അ(അഴിമതി), പ (പ്രീണനം), ക (കള്ളം) ടം (കടം) എന്നിവയാണ് പിണറായി സർക്കാരിന്റെ രാഷ്ട്രീയം. കോണ്ഗ്രസ് ഭരിക്കുന്ന കർണാടക, തെലുങ്കാന, ഹിമാചൽ സർക്കാരുകളുടെ അവസ്ഥയും മറിച്ചല്ലെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
ബിജെപി ദേശീയ നിർവാഹകസമിതിയംഗങ്ങളായ കുമ്മനം രാജശേഖരൻ, പി.കെ. കൃഷ്ണദാസ്, സംസ്ഥാന വൈസ് പ്രസിഡന്റുമാരായ എ.എൻ. രാധകൃഷ്ണൻ, ശോഭ സുരേന്ദ്രൻ, സംസ്ഥാന ജനറൽ സെക്രട്ടറിമാരായ എം.ടി. രമേശ്, അഡ്വ.പി. സുധീർ, സി. കൃഷ്ണകുമാർ, സംസ്ഥാന സെക്രട്ടറി അഡ്വ. എസ്. സുരേഷ്, തൃശൂർ സിറ്റി ജില്ലാ പ്രസിഡന്റ് ജസ്റ്റിൻ ജേക്കബ്, നിലന്പൂർ എൻഡിഎ സ്ഥാനാർഥിയായിരുന്ന അഡ്വ. മോഹൻ ജോർജ് എന്നിവർ പ്രസംഗിച്ചു.