എറണാകുളം-അങ്കമാലി അതിരൂപതയില്‍ പുതിയ മാര്‍ഗരേഖ പ്രകാരമുള്ള ക്രമീകരണം ജൂലൈ മൂന്നുമുതല്‍
Saturday, June 28, 2025 2:40 AM IST
കൊച്ചി: എറണാകുളം -അങ്കമാലി അതിരൂപതയില്‍ സീറോമലബാര്‍ സഭയുടെ ഏകീകൃത വിശുദ്ധ കുര്‍ബാനയര്‍പ്പണം സംബന്ധിച്ചുള്ള പ്രശ്നപരിഹാരത്തിന് വിവിധ തലങ്ങളിലെ കൂടിയാലോചനകള്‍ക്കുശേഷം പുതിയ മാര്‍ഗരേഖ.
ഇതിന്റെ വിശദാംശങ്ങള്‍ ഉള്‍പ്പെടുത്തി സഭയുടെ മേജര്‍ ആര്‍ച്ച്ബിഷപ്പും അതിരൂപതയുടെ മെത്രാപ്പോലീത്തയുമായ മാര്‍ റാഫേല്‍ തട്ടില്‍, അതിരൂപതയ്ക്കുവേണ്ടിയുള്ള മേജര്‍ ആര്‍ച്ച്ബിഷപ്പിന്റെ വികാരി മാര്‍ ജോസഫ് പാംപ്ലാനി എന്നിവര്‍ ചേര്‍ന്ന് സര്‍ക്കുലര്‍ പുറപ്പെടുവിച്ചു.
ഏകീകൃത കുര്‍ബാനയര്‍പ്പണം സീറോമലബാര്‍ സഭ മുഴുവനിലും മാറ്റമില്ലാതെ തുടരുമെന്ന് സര്‍ക്കുലര്‍ വ്യക്തമാക്കുന്നു. ഏകീകൃത രീതിയിലുള്ള കുർബാന എല്ലാ ദിവസവും അര്‍പ്പിക്കാന്‍ പ്രതിസന്ധികളുള്ള അതിരൂപതയിലെ പള്ളികളില്‍ 2024 ജൂണ്‍ 21 ലെ സിനഡനന്തര സര്‍ക്കുലറിലും ജൂലൈ ഒന്നിനു നല്കിയ വിശദീകരണക്കുറിപ്പിലുമുള്ള നിര്‍ദേശം പാലിക്കണം.
അതിരൂപതയിലെ എല്ലാ ഇടവക ദേവാലയങ്ങളിലും ഞായറാഴ്ചകളിലും കടമുള്ള മറ്റു ദിവസങ്ങളിലും ഏകീകൃത രീതിയില്‍ ഒരു കുര്‍ബാന അര്‍പ്പിക്കണം. ഏകീകൃത കുര്‍ബാന രാവിലെ 5.30നും 10.30നും ഇടയിലോ വൈകുന്നേരം 3.30നും ആറിനും ഇടയിലോ ഉള്ള സമയങ്ങളില്‍ ആരംഭിക്കുന്ന രീതിയില്‍ അര്‍പ്പിക്കണം.
ഞായറാഴ്ചകളില്‍ ഒരു കുര്‍ബാന മാത്രമുള്ള പള്ളികളില്‍ രണ്ടാമതൊരു കുര്ബാനയായോ ഒന്നിടവിട്ട ഞായറാഴ്ചകളിലോ ഏകീകൃത കുര്‍ബാന അര്‍പ്പിക്കണം. ദുക്റാന തിരുനാള്‍ ദിനമായ ജൂലൈ മൂന്നുമുതല്‍ ഈ ക്രമീകരണം ആരംഭിക്കണം.
കുര്‍ബാനയര്‍പ്പണവുമായി ബന്ധപ്പെട്ടു സിവില്‍ കേസുകള്‍ നിലനില്‍ക്കുന്ന ഇടവകകളില്‍ ഉള്‍പ്പെടെ കോടതിയലക്ഷ്യമാകില്ലെന്നു നിയമോപദേശമുള്ള സാഹചര്യത്തില്‍ പുതിയ നിര്‍ദേശങ്ങള്‍ പാലിക്കണം.
ഒരു കുര്‍ബാന ഏകീകൃത രീതിയില്‍ അര്‍പ്പിക്കുന്ന അതിരൂപതയിലെ ഇടവകളില്‍, സിനഡ് ഈ വിഷയത്തില്‍ തീരുമാനമെടുക്കുന്ന സമയംവരെ നിലവിലുള്ള കുര്‍ബാനക്രമം സാധുവായി തുടരാവുന്നതും ഞായറാഴ്ച കടത്തിനു പരിഹാരമാകുന്നതുമാണ്.
ഏകീകൃത കുര്‍ബാനയര്‍പ്പണരീതിയെ സംബന്ധിച്ച പുതിയ ക്രമീകരണത്തില്‍ സിനഡ് മാറ്റംവരുത്തും മുമ്പ് അതിരൂപതയിലെ കാനോനിക സമിതികളുമായി ആലോചിക്കും. എല്ലാ പള്ളികളിലും എല്ലാ കുര്‍ബാനകളിലും വിശുദ്ധ കുര്‍ബാനയുടെ തക്സയില്‍ നിര്ദേശിച്ചിരിക്കുന്നതുപോലെ വചനവേദി (ബേമ്മാ) ഉപയോഗിക്കണം.
നിലവിലെ സാഹചര്യത്തില്‍ മേജര്‍ ആര്‍ച്ച്ബിഷപ്പും അതിരൂപതയ്ക്കുവേണ്ടിയുള്ള മേജര്‍ ആര്‍ച്ച്ബിഷപ്പിന്റെ വികാരിയും അതിരൂപതയിലെ പള്ളികള്‍ സന്ദര്‍ശിക്കുമ്പോള്‍ ഏകീകൃതരീതിയിലാണ് കുര്‍ബാനയര്‍പ്പിക്കുക. കുടുംബാംഗങ്ങളുടെയും ബന്ധുക്കളുടെയും ആത്മീയ ആവശ്യങ്ങള്‍ക്കായി അതിരൂപതയിലെ ഇടവകകളിലെത്തുന്ന സഭയിലെ മറ്റു മെത്രാന്മാര്ക്കും ഏകീകൃതരീതിയില്‍ കുര്‍ബാനയര്‍പ്പിക്കുന്നതിനു സാഹചര്യമൊരുക്കേണ്ടതുണ്ട്.
ഏകീകൃത രീതിയില്‍ കുര്‍ബാനയര്‍പ്പിക്കാനുള്ള സത്യവാങ്മൂലം നല്‍കിയിട്ടുള്ള നവവൈദികര്ക്ക്, തങ്ങള്‍ ശുശ്രൂഷ ചെയ്യുന്ന ഇടവകകളിലെ അജപാലന സാഹചര്യം ആവശ്യപ്പെടുന്നെങ്കില്‍, അവരുടെ രേഖാമൂലമുള്ള അപേക്ഷ അതിരൂപതാധ്യക്ഷന്‍ വിലയിരുത്തി കാനന്‍ നിയമപ്രകാരം ഇളവ് നല്‍കും. അച്ചടക്കനടപടികള്‍ക്കു വിധേയരായ വൈദികരുടെ വിഷയങ്ങള്‍ കാനോനിക നിയമസാധ്യതകളുടെ വെളിച്ചത്തില്‍ രമ്യമായി പരിഹരിക്കും.
പുതിയ ധാരണകള്‍ നിലവില്‍ വരുന്നതോടെ സിവില്‍ കോടതികളില്‍ നിലനില്‍ക്കുന്ന വ്യവഹാരങ്ങള്‍ തീര്‍പ്പാക്കാന്‍ അതിരൂപതാ നേതൃത്വം സത്യവാങ്മൂലം നല്‍കും. ഏകീകൃത കുര്‍ബാന മാത്രമുള്ള പള്ളികളില്‍ ഈ ക്രമം മാറ്റമില്ലാതെ തുടരും. ഇവിടെ നിലവിലുള്ള പ്രശ്നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കും.
പുതിയ ക്രമീകരണങ്ങള്‍ നടപ്പാക്കുന്ന സാഹചര്യത്തില്‍ അതിരൂപതയുടെ നിലവിലെ കൂരിയ അംഗങ്ങള്‍ ജൂലൈ മൂന്നു മുതല്‍ പുതിയ ഉത്തരവാദിത്വങ്ങളിലേക്കു മാറുമെന്നും സര്‍ക്കുലര്‍ വ്യക്തമാക്കുന്നു. സര്‍ക്കുലര്‍ അതിരൂപതയിലെ പള്ളികളില്‍ നാളെ വിശുദ്ധ കുര്‍ബാനമധ്യേ വായിക്കും.
തീരുമാനം വിവിധ തലങ്ങളിലെ ചർച്ചകൾക്കുശേഷം
വിശുദ്ധ കുര്‍ബാനയര്‍പ്പണവുമായി ബന്ധപ്പെട്ട് അതിരൂപതയില്‍ നിലനില്‍ക്കുന്ന പ്രതിസന്ധികള്‍ക്കു പരിഹാരം കണ്ടെത്താന്‍ വ്യത്യസ്ത നിലപാടുകളുള്ള അല്മായരുടെയും വൈദികരുടെയും പ്രതിനിധികളുമായി ചര്‍ച്ചകള്‍ നടത്തിയെന്ന് സർക്കുലറിൽ സൂചിപ്പിക്കുന്നു. ഇതിന്റെ വെളിച്ചത്തിലും സിനഡിന്റെ തീരുമാനങ്ങള്‍ ആധാരമാക്കിയുമാണു മാര്‍ഗരേഖ തയാറാക്കിയത്.
പൗരസ്ത്യ സഭകള്‍ക്കായുള്ള വത്തിക്കാന്‍ കാര്യാലയത്തിന്റെ പ്രീഫെക്ട് കര്‍ദിനാള്‍ ക്ലൗദിയോ ഗുജറോത്തി, പൊന്തിഫിക്കല്‍ ഡലഗേറ്റ് ആര്‍ച്ച്ബിഷപ് സിറിള്‍ വാസില്‍ എന്നിവരുമായുള്ള സ്ഥിരം സിനഡ് അംഗങ്ങളുടെ ഓണ്‍ലൈന്‍ യോഗങ്ങള്‍, അതിരൂപതയിലെ വൈദികസമിതി അംഗങ്ങള്‍, ഫൊറോന വികാരിമാര്‍, ആലോചനാസമിതി അംഗങ്ങള്‍ എന്നിവരുടെ സംയുക്ത സമ്മേളനം, സമ്പൂര്‍ണ വൈദിക സമ്മേളനം എന്നിവയിലും മാര്‍ഗരേഖ ചര്‍ച്ച ചെയ്തു.
ഇതിന്റെയെല്ലാം വെളിച്ചത്തിലാണ് അതിരൂപതയില്‍ നിലനില്‍ക്കുന്ന പ്രത്യേക സാഹചര്യത്തില്‍ സിനഡ് തീരുമാനം നടപ്പിലാക്കിക്കൊണ്ട് സമാധാനാന്തരീക്ഷം സ്ഥാപിക്കാനുള്ള ഏറ്റവും പ്രായോഗികമായ അജപാലന മാര്‍ഗം എന്ന നിലയില്‍ പുതിയ നിര്‍ദേശങ്ങള്‍ നല്‍കുന്നതെന്നും സര്‍ക്കുലര്‍ വ്യക്തമാക്കുന്നു.