എഡ്വിൻ, നീയെന്നും അമ്മയുടെ കരളല്ലേ..!
Saturday, June 28, 2025 1:18 AM IST
കൊച്ചി: എഡ്വിന്റെ പുഞ്ചിരികൾക്ക് അമ്മ അശ്വതിയുടെ കരളലിവിന്റെ ഈണമാണ്. അതുകൊണ്ട് അശ്വതി പറയും... ‘എന്റെ കരളാണിവൻ’ .
കുഞ്ഞിന് മുത്തം നൽകി ഇടുക്കി ആനക്കുളം സ്വദേശി അശ്വതി ഇതു പറഞ്ഞപ്പോൾ ചുറ്റും നിന്ന നഴ്സുമാരുടെ കണ്ണുകൾ നിറഞ്ഞു. അപൂർവ കരൾരോഗം ബാധിച്ച ഒമ്പതു മാസം മാത്രം പ്രായമുള്ള എഡ്വിനു കരളേകിയത് അമ്മ അശ്വതിയായിരുന്നു. ആലുവ രാജഗിരി ആശുപത്രിയിലെ ഡോക്ടർമാരാണ് വിജയകരമായി കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തിയത്.
കുഞ്ഞ് ജനിച്ചശേഷം നടത്തിയ മഞ്ഞപ്പിത്ത പരിശോധനയിലാണ് ബിലിയറി അട്രീസിയ എന്ന അപൂർവ കരൾ രോഗമാണെന്നു കണ്ടെത്തിയത്. പിത്തവാഹിനി കുഴലിൽ ഉണ്ടായ തടസമായിരുന്നു കാരണം.
ശസ്ത്രക്രിയയിലൂടെ പരിഹരിക്കാൻ കഴിയാതെ വന്നതോടെ കുഞ്ഞിന്റെ കരളിൽ പിത്തരസം അടിഞ്ഞ് ലിവർ സിറോസിസിലേക്ക് നയിച്ചു. വയറ്റിൽ വെള്ളക്കെട്ടും രക്തം കട്ടപിടിക്കാനുള്ള കഴിവ് കുറഞ്ഞ അവസ്ഥയിലുമായിരുന്നു എഡ്വിനെ രാജഗിരിയിൽ എത്തിച്ചത്. കരൾ മാറ്റിവയ്ക്കുക മാത്രമായിരുന്നു പരിഹാരം.
രാജഗിരി ആശുപത്രിയിലെ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയാ വിദഗ്ധൻ ഡോ. ബിജു ചന്ദ്രന്റെ നേതൃത്വത്തിലായിരുന്നു ചികിത്സ. നേരത്തേ തലച്ചോറിലുണ്ടായ രക്തസ്രാവത്തിന് ന്യൂറോ സർജറിക്കു വിധേയനായത് കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയിൽ വെല്ലുവിളിയായിരുന്നെന്ന് ഡോ. ബിജു ചന്ദ്രന് പറഞ്ഞു.
എഡ്വിന്റെ പിതാവ് റോജന്റെ ദിവസവേതനം മാത്രമായിരുന്നു കുടുംബത്തിന്റെ ഏക ആശ്രയം. സാമ്പത്തികമായി ബുദ്ധിമുട്ടിയ കുടുംബത്തിനായി ശസ്ത്രക്രിയാനിരക്കിൽ ഇളവ് നൽകി രാജഗിരി ആശുപത്രി മാനേജ്മെന്റും സഹായനിധി രൂപീകരിച്ച് മാങ്കുളം പഞ്ചായത്തും പിന്തുണ നൽകി.
അനസ്തേഷ്യ, പീഡിയാട്രിക് ന്യൂറോളജി, ന്യൂറോ സർജറി, ക്രിട്ടിക്കൽ കെയർ വിഭാഗങ്ങളിലെ ഡോക്ടർമാർക്കൊപ്പം ട്രാൻസ്പ്ലാന്റ് ഐസിയുവിലെ നഴ്സുമാരും എഡ്വിന്റെ പരിചരണത്തിൽ പങ്കാളികളായി.