അൻവറിന്റെ സ്വാധീനം മനസിലാക്കാൻ സാധിച്ചില്ല: എം.വി. ഗോവിന്ദൻ
Saturday, June 28, 2025 2:40 AM IST
തിരുവനന്തപുരം: നിലന്പൂരിൽ ഇടതുമുന്നണിക്കു ലഭിക്കേണ്ട വോട്ടുകളിൽ ചോർച്ച ഉണ്ടായിട്ടുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ഇതു പാർട്ടി പരിശോധിക്കും. തിരുത്തേണ്ടതു തിരുത്തിത്തന്നെ മുന്നോട്ടു പോകും. അൻവറിന്റെ സ്വാധീനം മനസിലാക്കാൻ സാധിക്കാത്തതു വലിയ വീഴ്ച തന്നെയാണെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.
സംസ്ഥാന കമ്മിറ്റിയിൽ തനിക്കെതിരേ വിമർശനമുണ്ടായിട്ടില്ല. നിലന്പൂർ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പാർട്ടി സെക്രട്ടറിയെ കമ്മിറ്റി ഒന്നടങ്കം വിമർശിച്ചു, മുഖ്യമന്ത്രി പിണറായി വിജയൻ ശാസിച്ചു എന്നൊക്കെയുള്ള വ്യാജ പ്രചാരണങ്ങളാണ് ഇപ്പോൾ നടക്കുന്നത്.
പി. രാജീവും എളമരംകരീമുമൊക്കെ തന്നെ വിമർശിച്ചെന്ന തരത്തിൽ വ്യാജവാർത്തകളാണ് ചില മാധ്യമങ്ങൾ സൃഷ്ടിക്കുന്നത്. ഇത്തരം വാർത്തകൾക്കെതിരേ നിയമനടപടി സ്വീകരിക്കും. സത്യവിരുദ്ധവും കള്ളവുമായ വാർത്തയാണു പ്രചരിക്കുന്നതെന്നും സിപിഎം സംസ്ഥാന സമിതി യോഗത്തിനു ശേഷം എം.വി. ഗോവിന്ദൻ പറഞ്ഞു.
നിലന്പൂരിൽ തോറ്റെങ്കിലും എൽഡിഎഫിന്റെ രാഷ്ട്രീയ അടിത്തറ പോറലേൽക്കാതെ ശക്തിപ്പെട്ടു നിൽക്കുന്നുവെന്നാണു കാണാൻ കഴിയുന്നത്. നിലന്പൂരിൽ രാഷ്ട്രീയവോട്ട് വർധിപ്പിക്കാൻ തെരഞ്ഞെടുപ്പിൽ സാധിച്ചു. നിലന്പൂർ മണ്ഡലത്തിൽ കഴിഞ്ഞ ഒൻപതുവർഷം വലിയ വികസന പ്രവർത്തനങ്ങൾ സർക്കാരിന്റെ നേതൃത്വത്തിൽ നടത്തിയിരുന്നു. എന്നാൽ വികസനനേട്ടത്തെ സ്വതന്ത്ര നേട്ടമായി പി.വി. അൻവർ പ്രചരിപ്പിച്ചു. ഇതു സ്വതന്ത്ര സ്ഥാനാർഥിയായ അദ്ദേഹത്തിനു വോട്ട് വർധിക്കുന്നതിനിടയാക്കി.
എം. സ്വരാജിന്റെ സ്ഥാനാർഥിത്വത്തിനു വലിയ അംഗീകാരമാണു ലഭിച്ചത്. എന്നാൽ, പ്രതിപക്ഷവും മറ്റു ചില വർഗീയ ശക്തികളും സ്വരാജിനെതിരേ പ്രവർത്തിച്ചു. സ്വരാജിനുള്ള വായനയും അറിവും ഇത്തരക്കാർക്ക് എതിർപ്പിനു കാരണമായി. സ്വരാജിനെ വ്യക്തിപരമായി വരെ ഇവർ ആക്രമിച്ചെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.