കാസര്‍ഗോഡ് അമ്മയെ മകന് തീകൊളുത്തി കൊന്ന സംഭവം; ക്രൂരത പണത്തിനുവേണ്ടിയാണെന്ന് മെൽവിൻ
Saturday, June 28, 2025 1:18 AM IST
കാസര്‍ഗോഡ്: മഞ്ചേശ്വരം വൊര്‍ക്കാടി നല്ലങ്കിയിലെ ഹില്‍ഡ മൊന്തേരോ(59)യെ പെട്രോളൊഴിച്ചു തീകൊളുത്തി കൊന്നത് പണം നല്‍കാത്ത വിരോധത്തിലെന്ന് മകന് മെല്വിന് മൊന്തേരോയുടെ (26) മൊഴി.
തനിക്ക് വിവാഹം കഴിക്കാന്‍ ആഗ്രഹമുണ്ടെന്നും ഇതിന്റെ ചെലവിനായി എട്ടു ലക്ഷം രൂപ വേണമെന്നും താന്‍ പലതവണ അമ്മയോട് ആവശ്യപ്പെട്ടിരുന്നതായി മെല്വിന് പറയുന്നു.
കൈവശം പണമില്ലെങ്കില്‍ സ്ഥലം പണയപ്പെടുത്തി പണം നല്‍കണമെന്ന് മെല്വിന് ആവശ്യപ്പെട്ടുവെങ്കിലും അമ്മ അതിനു തയാറായിരുന്നില്ല. ഇതേതുടര്‍ന്നുള്ള വിരോധമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് മൊഴി നല്‍കിയിരിക്കുന്നത്.
ഹില്ഡയ്ക്കൊപ്പം നിന്നു എന്ന വിരോധത്തിലാണ് ബന്ധുവായ ലോലിതയെ വീട്ടിലേക്കു വിളിച്ചുവരുത്തി അവരെയും തീ കൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചതെന്നും സംശയിക്കുന്നു.
മദ്യലഹരിയിലാണ് കൊലപാതകം നടത്തിയതെന്നാണു സൂചന. ചെങ്കല്‍ ക്വാറി തൊഴിലാളിയായ മെല്വിന് ഏതാനും ആഴ്ചയായി ജോലിക്കൊന്നും പോയിരുന്നില്ല. ഇയാള്‍ സ്ഥിരം മദ്യപനായിരുന്നുവെന്നാണ് പോലീസ് നല്കുന്ന സൂചന.
മെല്‍വിനെ കാസര്‍ഗോഡ് ജുഡീഷല്‍ മജിസ്ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തു. വ്യാഴാഴ്ച പുലര്‍ച്ചെ ഒന്നോടെയാണ് ഉറങ്ങിക്കിടന്ന അമ്മയെ മെല്വിന് പെട്രോള്‍ ഒഴിച്ച് ചുട്ടുകൊന്നത്. തൊട്ടുപിന്നാലെ മാതൃസഹോദരന്റെ ഭാര്യ ലോലിതയെയും ഇയാള്‍ പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയിരുന്നു.
കൃത്യം നടത്തിയശേഷം കര്‍ണാടകയിലേക്ക് കടന്ന പ്രതിയെ മണിക്കൂറുകള്‍ക്കകം മഞ്ചേശ്വരം പോലീസ് പിടികൂടിയിരുന്നു.