സൂംബ അടിച്ചേല്‍പ്പിക്കരുതെന്ന് വി.ഡി. സതീശന്
Sunday, June 29, 2025 2:11 AM IST
കൊച്ചി: സ്കൂളുകളിലെ സൂംബ പരിശീലനം അടിച്ചേല്‍പ്പിക്കരുതെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശന്. സൂംബയ്ക്ക് താന്‍ എതിരല്ല. ആരെങ്കിലും പരാതി പറഞ്ഞാല്‍ അവരുമായി ചര്‍ച്ച ചെയ്തു ബുദ്ധിപൂര്‍വമായി വിഷയം കൈകര്യം ചെയ്യണം.
ഇതു വിവാദമാക്കേണ്ട കാര്യമില്ല. പച്ചവെള്ളത്തിന് തീപിടിപ്പിക്കുന്ന വര്‍ഗീയതയുള്ള സംസ്ഥാനമായി കേരളം മാറുകയാണ്. വിഷയത്തില്‍ പരാതിക്കാരുമായി സര്‍ക്കാര്‍ സംസാരിച്ച് പരിഹാരമുണ്ടാക്കുകയാണു വേണ്ടതെന്നും സതീശന് കൊച്ചിയില്‍ പറഞ്ഞു.
മതേതരത്വവും സോഷ്യലിസവും ഭരണഘടനയില്‍നിന്ന് എടുത്തുനീക്കണമെന്ന് ആവശ്യപ്പെടുന്ന ആര്‍എസ്എസ് നേതാക്കന്മാരുടെ ശ്രമത്തിനെതിരായി യുഡിഎഫ് കാമ്പയിന് നടത്തും.
ഭരണഘടനയുടെ പവിത്രതയും മൂല്യവും നഷ്ടപ്പെടുത്താനും ഇന്ത്യയെ മറ്റൊരു മതാധിഷ്ഠിത രാഷ്ട്രമാക്കാനുള്ള ശ്രമത്തെ ചെറുത്തുതോല്‍പ്പിക്കും. ഭരണഘടനയുടെ അന്തഃസത്തയാണു മതേതരത്വവും സോഷിലിസവും. ഇതു രണ്ടും മാറ്റിയാല്‍ ഭരണഘടന മരിച്ചു എന്നാണ് അര്‍ഥം. -സതീശൻ ചൂണ്ടിക്കാട്ടി.
സുരേഷ് ഗോപി നായകനായ ചിത്രത്തിന്റെ പേരു മാറ്റാന്‍ ആവശ്യപ്പെട്ട സംഭവം ഗൗരവതരമാണ്. ഇങ്ങനെ പോയാല്‍ മലയാളി ഏറെ ഇഷ്ടപ്പെട്ട മംഗലശേരി നീലകണ്ഠന് എന്ന കഥാപാത്രത്തിന്റെ പേരു മാറ്റാന്‍ ഇനി ആവശ്യപ്പെടുമോ.
ഡല്‍ഹിയില്‍ ഇരിക്കുന്നവര്‍ എത്ര അധഃപതിച്ചുവെന്നതിന്റെ തെളിവാണിത്. സുരേഷ് ഗോപി കലാകാരനെന്ന നിലയിലാണ് ഈ ചിത്രത്തില്‍ അഭിനയിച്ചിട്ടുള്ളത്. സിനിമയിലടക്കം എല്ലായിടത്തും അധികാരരാഷ്ട്രീയം കൈ കടത്തുകയണ്. വൈകാതെ നോവലുകളിലും ഇത്തരം പേരുകള്‍ ഇടാന്‍ പറ്റാത്ത അവസ്ഥ വരുമല്ലോയെന്നും സതീശന് പറഞ്ഞു.