കൊളംബോ കപ്പൽശാല നിയന്ത്രണം ഇന്ത്യൻ കന്പനിക്ക്
Sunday, June 29, 2025 12:33 AM IST
മുംബൈ: ഇന്ത്യയിലെ മസഗോണ്‍ ഷിപ് ബിൽഡേഴ്സ് ശ്രീലങ്കയിലെ ഏറ്റവും വലുതും പ്രധാനപ്പെട്ടതുമായ കപ്പൽശാല കൊളംബോ ഡോക് യാർഡ് പിഎൽസിയുടെ ഭൂരിഭാഗം ഓഹരികൾ ഏറ്റെടുത്തു.
കൊളംബോ ഡോക്ക്യാർഡ് പിഎൽസിയിലെ 51 ശതമാനം ഓഹരികളാണ് മസഗോണ്‍ ഡോക്ക് ഷിപ് ബിൽഡേഴ്സ് ലിമിറ്റഡ് (എം ഡിഎൽ) വാങ്ങിയത്. 52.96 മില്യണ്‍ ഡോളറിനാണ് (ഏകദേശം 452 കോടി രൂപ) പൊതുമേഖലാ സ്ഥാപനമായ മസഗോണ്‍ ഡോക്ക് ഷിപ് ബിൽഡേഴ്സിന്റെ ആദ്യ അന്താരാഷ്ട്ര ഏറ്റെടുക്കൽ പൂർത്തിയായത്.
കഴിഞ്ഞ വർഷം, കൊളംബോ ഡോക്ക്യാർഡിൽ ഭൂരിഭാഗം ഓഹരികളും കൈവശം വച്ചിരുന്ന ജാപ്പനീസ് കന്പനിയായ ഒനോമിച്ചി ഡോക്ക്യാർഡ്, ഓഹരികൾ വിൽക്കാൻ തീരുമാനിച്ചിരുന്നു. ഇവരിൽനിന്നാണ് 51 ശതമാനം ഓഹരികൾ മസഗോണ്‍ സ്വന്തമാക്കിയത്. 51 ശതമാനം ഓഹരി ഏറ്റെടുത്തതോടെ കൊളംബോ ഡോക്ക്യർഡിന്റെ നിയന്ത്രണാധികാരവും മസഗോണിന് സ്വന്തമാകും.
പൊതുമേഖലാ സ്ഥാപനമായ മസഗോണിന്റെ ഏറ്റെടുക്കലോടെ കപ്പൽ നിർമാണത്തിലും കപ്പലുകളുടെ അറ്റകുറ്റപ്പണികളിലും പുതിയ സാധ്യതകൾ തേടാനും മേഖലയിലേക്കുള്ള ചൈനീസ് കടന്നുകയറ്റം കുറക്കാനും കഴിയും. അഞ്ച് പതിറ്റാണ്ടായി കപ്പൽ നിർമാണ മേഖലയിൽ പ്രവർത്തിക്കുന്ന കൊളംബോ ഡോക്ക്യാർഡ് പിഎൽസി ശ്രീലങ്കയിലെ ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യപ്പെട്ട കന്പനിയാണ്.
കൊളംബോ ഡോക്ക്യാർഡ്
1974 മുതൽ പ്രവർത്തിക്കുന്ന കൊളംബോ ഡോക്ക്യാർഡ് ജപ്പാൻ, നോർവേ, ഫ്രാൻസ്, യുഎഇ, ഇന്ത്യ, മറ്റ് നിരവധി ആഫ്രിക്കൻ രാജ്യങ്ങൾ എന്നിവയുൾപ്പെടെ നിരവധി രാജ്യങ്ങൾക്കായി ഓഫ്ഷോർ സപ്പോർട്ട് വെസലുകൾ, കേബിൾ-ലേയിംഗ് കപ്പലുകൾ, ടാങ്കറുകൾ, പട്രോൾ ബോട്ടുകൾ എന്നിവ നിർമിക്കുന്നതിൽ വൈദഗ്ധ്യം നേടിയിട്ടുണ്ട്.
കൊളംബോ തുറമുഖത്തിൽ സ്ഥിതി ചെയ്യുന്ന തന്ത്രപ്രധാന കപ്പൽ നിർമാണ ശാലയായ കൊളംബോ ഡോക്ക്യാർഡ് നിലവിൽ നഷ്ടത്തിലാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 2024 ൽ കൊളംബോ ഡോക്ക്യാർഡ് ഏകദേശം 70.7 കോടി രൂപയുടെ നഷ്ടം റിപ്പോർട്ട് ചെയ്തു.
2024 നവംബറിലാണ് ജാപ്പനീസ് കന്പനിയായ ഒനോമിച്ചി കൊളംബോ ഡോക്ക്യാർഡിന്റെ ഓഹരികൾ വിൽക്കുന്നുവെന്ന് അറിയിച്ചത്. തുടർന്ന് തുറമുഖത്തിന്റെ പ്രവർത്തനം മുന്നോട്ടു കൊണ്ടുപോകാൻ നിക്ഷേപകരെ തേടി ശ്രീലങ്കൻ സർക്കാർ ഇന്ത്യക്കു മുന്നിലെത്തി. കന്പനിയുടെ സാന്പത്തിക നിലയിലും ഇപ്പോഴുള്ള ജീവനക്കാരുടെ കാര്യത്തിലും ചില ആശങ്കകളുണ്ടായതിനാൽ കാര്യങ്ങൾ നീണ്ടുപോയി.
നിരവധി പരിശോധനകൾക്ക് ശേഷം എംഡിഎല്ലിന് കൊളംബോ ഡോക്ക്യാർഡ് ഏറ്റെടുക്കാനുള്ള അനുമതി ലഭിക്കുകയായിരുന്നു. ഏറ്റെടുക്കൽ നടപടികൾ 4-6 മാസമെടുത്താണ് പൂർത്തിയാക്കുന്നത്. ഇതാദ്യമായാണ് ഇന്ത്യയിലെ ഒരു കപ്പൽ നിർമാണ കന്പനി വിദേശ കന്പനിയിൽ ഇത്രയധികം നിക്ഷേപം നടത്തുന്നത്.
നിലവിൽ കന്പനിയെ നിയന്ത്രിക്കുന്ന ഒനോമിച്ചി ഡോക്ക്യാർഡ്, ജാപ്പനീസ്, ശ്രീലങ്കൻ സർക്കാരുകളിൽനിന്ന് സാന്പത്തിക ആശ്വാസത്തിനായി അപേക്ഷിച്ചിട്ടുണ്ട്.
ഇന്ത്യക്ക് ഗുണകരം
ലോകത്തിലെ സുപ്രധാന സമുദ്രവാണിജ്യ ഇടനാഴിയായ ഇന്ത്യൻ ഓഷ്യൻ റീജണിൽ (ഐഒആർ) മികച്ച അവസരമാണ് കൊളംബോ ഡോക്ക്യാർഡ് തുറന്നിടുന്നത്. മേഖലയിലെ സാന്നിധ്യം വർധിപ്പിക്കുന്നതിനൊപ്പം ആഗോള കപ്പൽ നിർമാണ, മറൈൻ എൻജിനിയറിംഗ് മേഖലയിലും സാന്നിധ്യമറിയിക്കാൻ മസഗോണ്‍ ഡോക്കിനാകും.