ഐടി ലോകത്തിനു വിസ്മയമായി ലുലു ഐടി ട്വിൻ ടവറുകൾ ഒരുങ്ങി
Thursday, June 26, 2025 12:15 AM IST
കൊച്ചി: ദക്ഷിണേന്ത്യയിലെ ഏറ്റവും ഉയരമേറിയതും കേരളത്തിലെ ഏറ്റവും വലുതുമായ ഐടി ഓഫീസ് സമുച്ചയമായ ലുലു ഐടി ട്വിൻ ടവറുകൾ കൊച്ചിയിൽ ഒരുങ്ങി.
കാക്കനാട് സ്മാർട്ട് സിറ്റിയിൽ 12.74 ഏക്കറിൽ 30 നിലകൾ വീതമുള്ള രണ്ടു ടവറുകളുടെ ഉയരം 152 മീറ്ററാണ്. വിസ്തീർണം 35 ലക്ഷം ചതുരശ്ര അടി. ലുലു ട്വിൻ ടവറുകളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ 28ന് നിർവഹിക്കും.
30,000ത്തിലേറെ പ്രഫഷണലുകൾക്കു തൊഴിൽ ലഭിക്കുമെന്നു പ്രതീക്ഷിക്കപ്പെടുന്ന ഐടി ട്വിൻ ടവറുകൾ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിയുടെ സ്വപ്നപദ്ധതികളിലൊന്നാണ്. 1,500 കോടിയിലേറെ രൂപ മുതൽമുടക്കിലാണ് ഐടി സമുച്ചയം യാഥാർഥ്യമായത്. ടവറുകളിലെ 25 ലക്ഷം ചതുരശ്രയടി ഐടി കമ്പനികൾക്കായുള്ള ഓഫീസ് സ്പേസാണ്. 30,000 ത്തിലേറെ ടെക് പ്രഫഷണലുകൾക്കു ജോലി ചെയ്യാനാകും.
അടുത്ത മൂന്നു വർഷത്തിനകം അരലക്ഷം ഐടി പ്രഫഷണലുകൾക്ക് ലുലു ഐടി പാർക്കുകളിലൂടെ ജോലി നൽകുകയാണു ലക്ഷ്യമെന്ന് ഡയറക്ടർ ആൻഡ് സിഇഒ അഭിലാഷ് വലിയവളപ്പിൽ പത്രസമ്മേളനത്തിൽ പറഞ്ഞു.
നിലവിൽ ഇൻഫോ പാർക്കിലെ ലുലുവിന്റെ രണ്ട് സൈബർ ടവറുകളിലായി 13,800 പ്രഫഷണലുകൾ ജോലി ചെയ്യുന്നുണ്ട്. ഇതിനു പുറമെയാണ് ലുലു ഐടി ട്വിൻ ടവറുകളിൽ ഒരുങ്ങുന്ന തൊഴിലവസരങ്ങൾ.
ഐടി-എഐ രംഗത്ത് ദക്ഷിണേന്ത്യയിലെ ഏറ്റവും മികച്ച അടിസ്ഥാന സൗകര്യങ്ങളാണ് ലുലു ഐടി ട്വിൻ ടവറുകളിൽ ഒരുക്കിയിട്ടുള്ളതെന്ന് ലുലു ഐടി പാർക്ക്സ് ഡയറക്ടർ ആൻഡ് സിഒഒ അബ്ദുൾ റഹ്മാൻ വ്യക്തമാക്കി.
കേരളത്തിലെ വിദ്യാസമ്പന്നർക്കു നാട്ടിൽത്തന്നെ മികച്ച തൊഴിലവസരം ഉറപ്പാക്കുകയെന്ന ലക്ഷ്യമാണ് ഓഫീസ് സമുച്ചയത്തിലൂടെ ലുലു യാഥാർഥ്യമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കൊച്ചിയുടെ ഭാവി മുന്നിൽക്കണ്ടാണ് ലുലുവിന്റെ ബൃഹത്തായ ഐടി പദ്ധതി. മറ്റു മെട്രോ നഗരങ്ങളേക്കാൾ മൂന്നിലൊന്ന് വാടകച്ചെലവ് മാത്രമാണു കൊച്ചിയിലുള്ളത്. കേരളത്തിന്റെ ഐടി വികസനത്തിന് കൂടുതൽ വേഗത പകരുമെന്നും അദ്ദേഹം വ്യക്തമാക്കി.
ട്വിൻ ടവറുകൾ പ്രവർത്തനസജ്ജമായതോടെ കൊച്ചിയിലെ ഏറ്റവും വലിയ ഐടി അടിസ്ഥാനസൗകര്യ ദാതാക്കളാകും ലുലു ഗ്രൂപ്പ്. ദക്ഷിണേന്ത്യയിലെതന്നെ ഏറ്റവും മികച്ച ഐക്കോണിക് ഐടി ഇൻഫ്രാസ്ട്രക്ചർ പ്രോജക്ടാണ് ഇതോടെ യാഥാർഥ്യമാകുന്നത്.
28ന് രാവിലെ 11.30ന് നടക്കുന്ന ഉദ്ഘാടനച്ചടങ്ങിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ അധ്യക്ഷത വഹിക്കും. ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി ആമുഖപ്രസംഗം നടത്തും. മന്ത്രിമാർ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും.
ലുലു ഗ്രൂപ്പ് ഇന്ത്യ ഡയറക്ടർ ആൻഡ് സിഇഒ എം.എ. നിഷാദ്, ലുലു ഗ്രൂപ്പ് ഇന്ത്യ ഡയറക്ടർ ഫഹാസ് അഷ്റഫ്, ലുലു ഇന്ത്യ സിഒഒ രജിത് രാധാകൃഷ്ണൻ, ലുലു ഗ്രൂപ്പ് ഇന്ത്യ മീഡിയ ഹെഡ് എൻ.ബി. സ്വരാജ്, ലുലു ഐടി പാർക്ക്സ് സിഎഫ്ഒ മൂർത്തി ബുഗാട്ട തുടങ്ങിയവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.
ലോകോത്തര സൗകര്യങ്ങൾ
ബൃഹത്തായ ഓട്ടോമേറ്റഡ് - റോബോട്ടിക് പാർക്കിംഗ് സൗകര്യം, ഓൺസൈറ്റ് ഹെലിപ്പാഡ് തുടങ്ങി അത്യാധുനിക സൗകര്യങ്ങൾ ടവറുകളിലുണ്ട്. 3200 കാറുകൾക്കുള്ള റോബോട്ടിക് പാർക്കിംഗ്, 1300 കൺവൻഷണൽ പാർക്കിംഗ് അടക്കം മൂന്നു നിലകളിലായി 4500 കാറുകൾക്ക് ഒരേസമയം പാർക്ക് ചെയ്യാം.
ലീഡ് പ്ലാറ്റിനം പ്രീ-സർട്ടിഫൈഡ് ബിൽഡിംഗ് അംഗീകാരത്തോടെയാണു ട്വിൻ ടവറുകൾ നിർമിച്ചിട്ടുള്ളത്. നൂറു ശതമാനം പവർ ബാക്ക് അപ്പ്, 67 ഹൈ സ്പീഡ് ലിഫ്റ്റുകൾ, 12 എസ്കലേറ്ററുകൾ, 2500 പേർക്ക് ഒരേസമയം ഭക്ഷണം കഴിക്കാൻ സൗകര്യമുള്ള ഫുഡ് കോർട്ട്, 600 പേർക്ക് ഇരിക്കാൻ സൗകര്യമുള്ള അത്യാധുനിക കോൺഫറൻസ് ഹാൾ തുടങ്ങിയവയും ഒരുക്കിയിട്ടുണ്ട്.
ഇലക്ട്രിക് വെഹിക്കിള്‍ ചാര്‍ജിംഗ് പോയിന്റുകള്‍, ഡാറ്റ സെന്റര്‍ സൗകര്യം, ബാങ്കിംഗ് സൗകര്യങ്ങൾ, കൺവീനിയൻസ് സ്റ്റോറുകൾ, ജിംനേഷ്യം, ഔട്ട്ഡോർ ഗാർഡൻ, ക്രെഷ്, ഓപ്പൺ സീറ്റിംഗ് സ്പേസ്, മഴവെള്ള സംഭരണി, മാലിന്യസംസ്കരണ പ്ലാന്റ് തുടങ്ങിയവയും ലുലു ട്വിൻ ടവറുകളിൽ സജ്ജമാണ്.