കാർഷിക മേഖലയിലെ സ്റ്റാർട്ടപ്പുകൾക്കായി കേര പദ്ധതി; ധാരണാപത്രം ഒപ്പിട്ടു
Saturday, June 21, 2025 11:39 PM IST
തിരുവനന്തപുരം: കേരളത്തിലെ കാർഷിക സമൂഹത്തെ സ്റ്റാർട്ടപ്പ് ഇക്കോ സിസ്റ്റത്തിലേക്ക് കൊണ്ടുവരുന്നത് ലക്ഷ്യമിട്ട് കേരള സ്റ്റാർട്ടപ്പ് മിഷൻ, കൃഷി വകുപ്പിന് കീഴിലുള്ള ’കേര’ പദ്ധതിയുമായി ധാരണാപത്രം ഒപ്പിട്ടു.
സംസ്ഥാനത്തെ കാർഷിക മേഖലയുടെ വളർച്ച ലക്ഷ്യമാക്കി കാലാവസ്ഥാ അനുരൂപക കൃഷിരീതികൾ പ്രോത്സാഹിപ്പിക്കുന്നതിന് ലോകബാങ്ക് സഹായത്തോടെ നടപ്പാക്കുന്ന ബൃഹത് പദ്ധതിയാണ് ‘കേര’ (കേരള ക്ലൈമറ്റ് റെസിലിയന്റ് അഗ്രി വാല്യു ചെയിൻ മോഡേണൈസേഷൻ).
കരാറിന്റെ ഭാഗമായി സംസ്ഥാനത്തുടനീളമുള്ള 150 കാർഷികാധിഷ്ഠിത സ്റ്റാർട്ടപ്പുകളെ ഇക്കോ സിസ്റ്റത്തിലേക്ക് കൊണ്ടുവരാനാണു പദ്ധതി ലക്ഷ്യമിടുന്നത്. ഇതുവഴി 40,000 കർഷകർക്ക് സ്റ്റാർട്ടപ്പുകളുടെ സേവനം ലഭ്യമാകും.
ഭക്ഷ്യകാർഷിക മേഖലയുടെ വാണിജ്യവത്കരണം പ്രോത്സാഹിപ്പിക്കുക എന്നതാണ് ‘കേര’ പദ്ധതിയുടെ പ്രധാന ലക്ഷ്യം. പ്രാദേശിക കർഷകരെയും കാർഷികഭക്ഷ്യ സംരംഭങ്ങളെയും ലക്ഷ്യമിട്ടുള്ള പദ്ധതിയുടെ കാലാവധി അഞ്ച് വർഷമാണ്.
ഇതുസംബന്ധിച്ച ധാരണാപത്രത്തിൽ കെഎസ് യു എം സിഇഒ അനൂപ് അംബികയും കേര അഡീഷണൽ പ്രോജക്ട് ഡയറക്ടർ പി. വിഷ്ണുരാജ് എന്നിവർ ഒപ്പുവച്ചു.
താത്പര്യമുള്ള അഗ്രി ടെക് സ്റ്റാർട്ടപ്പുകൾക്ക് കെഎസ്യുഎമ്മിന്റെ ഓണ്‍ലൈൻ പോർട്ടൽ വഴി അപേക്ഷ സമർപ്പിക്കാനാകും.