ജൂണ്‍ 30 മുതൽ ജൂലൈ 13 വരെ ഓൾ ഇംഗ്ലണ്ട് ക്ലബ്ബിൽ തീ പാറും
Saturday, June 28, 2025 11:36 PM IST
ലണ്ടൻ: ലോകത്തിലെ ഏറ്റവും പ്രശസ്തമായ ഗ്രാൻസ്ലാം ടൂർണമെന്റുകളിലൊന്നായ വിംബിൾഡണ്‍ ടെന്നീസ് ടൂർണമെന്റിന്റെ 2025 പതിപ്പിന് നാളെ തുടക്കം.
ഒരു മാസത്തിലധികം നീണ്ടുനിൽക്കുന്ന ടൂർണമെന്റിന്റെ ഫൈനൽ ജൂലൈ 12,13 തീയതികളിൽ നടക്കും. ഈ ആഴ്ച നടന്നുവന്നിരുന്ന യോഗ്യതാ റൗണ്ടിലെ വിജയികളും സീഡ് റാങ്കിൽ മുന്നിൽ നിൽക്കുന്നവരുമാണ് ടൂർണമെന്റിലേക്ക് യോഗ്യത നേടിയത്.
പുരുഷ സിംഗിൾസിൽ യാനിക് സിന്നറാണ് ഒന്നാം സീഡ്. വനിതകളിൽ അരീന സബലങ്കയും. പുരുഷൻമാരിൽ നിലവിലെ ചാന്പ്യൻ കാർലോസ് അൽകാരസ് രണ്ടാമതും അലക്സാണ്ടർ സ്വരേവ് മൂന്നാമതുമാണ്. 24 ഗ്രാൻസ്ലാം കിരീടങ്ങൾ നേടിയ നൊവാക് ജോക്കോവിച്ച് ആറാം സീഡാണ്.
വനിതകളിൽ കൊക്കോ ഗൗഫ്, ജാസ്മിൻ പൗലോനി, ഇഗാ ഷാൻടെക് എന്നിവരും മാറ്റുരയ്ക്കും. വനിതകളിലെ നിലവിലെ ജേതാവായ ബാർബോറാ ക്രെജിക്കോവ 17ാം സീഡാണ്.
മൂന്നാം കിരീടം ലക്ഷ്യം:
പുരുഷ സിംഗിൾസിൽ തുടർച്ചയായ മൂന്നാം കിരീടം ലക്ഷ്യമിട്ടെത്തുന്ന സ്പാനിഷ് താരം കാർലോസ് അൽകാരസിനെ ആദ്യ റൗണ്ടിൽ കാത്തിരിക്കുന്നത് ഇറ്റലിക്കാരൻ ഫാബിയോ ഫൊനീനി. റാങ്കിംഗിൽ 127-ാം സ്ഥാനത്താണെങ്കിലും അട്ടിമറികൾക്ക് കെൽപ്പുള്ള ഫൊനീനി ആദ്യ റൗണ്ടിൽ ഇരുപത്തിരണ്ടുകാരൻ അൽകാരസിനു വെല്ലുവിളിയായേക്കും.
ലോക ഒന്നാം നന്പർ ഇറ്റലിയുടെ യാനിക് സിന്നറിന് നാട്ടുകാരനും 94-ാം റാങ്കുകാരനുമായ ലൂക്ക നാർഡിയാണ് ആദ്യ റൗണ്ടിലെ എതിരാളി. 25-ാം ഗ്രാൻസ്ലാം കിരീടം ലക്ഷ്യമിടുന്ന സെർബിയയുടെ നൊവാക് ജോക്കോവിച്ച് ഫ്രാൻസിന്റെ അലക്സാന്ദ്രെ മുള്ളറെ ആദ്യ റൗണ്ടിൽ നേരിടും. ഗ്രൂപ്പ് ഘട്ടത്തിലെ എല്ലാ മത്സരങ്ങളും ജയിച്ചാൽ മറ്റൊരു അൽകാരസ്- സിന്നർ ഫൈനലിന് വിംബിൾഡനിൽ അരങ്ങൊരുങ്ങും.
വനിതാ സിംഗിൾസിൽ നിലവിലെ ചാന്പ്യൻ ചെക് റിപ്പബ്ലിക്കിന്റെ ബാർബറ ക്രെജിക്കോവ, ഫിലിപ്പീൻസ് താരം അലക്സാൻഡ്ര ഈലയെ ആദ്യ റൗണ്ടിൽ നേരിടും. ഫ്രഞ്ച് ഓപ്പണ്‍ കിരീടത്തിന്റെ തിളക്കവുമായി എത്തുന്ന യുഎസ് താരം കൊക്കോ ഗൗഫിന് കഴിഞ്ഞ വർഷത്തെ ഓസ്ട്രേലിയൻ ഓപ്പണ്‍ സെമിഫൈനലിസ്റ്റ് യുക്രെയ്നിന്റെ ഡയാന യസ്ട്രംസ്കയെയാണ് ആദ്യ റൗണ്ടിൽ നേരിടേണ്ടത്.
സുമിത് നാഗൽ ഇല്ല
യോഗ്യതാ റൗണ്ടിൽതന്നെ സിംഗിൾസിലെ ഇന്ത്യയുടെ പ്രതീക്ഷയായ സുമിത് നാഗൽ പുറത്തായി. ആദ്യ റൗണ്ടിലായിരുന്നു സുമിതിന്റെ പുറത്താകൽ. ലോക 300-ാം നന്പർ താരമായ നാഗൽ, ലോക 368-ാം നന്പർ താരമായ സെപ്പിയറിയോട് 2-6, 6-4, 2-6 എന്ന സ്കോറിനാണ് പരാജയപ്പെട്ടത്.
വിന്പിൾഡണ് സിമ്പിളല്ല

ലോകത്തിലെ ഏറ്റവും പഴക്കമുള്ളതും ടെന്നീസ് താരങ്ങൾ ഏറെ വിലമതിക്കുന്നതുമായ ടൂർണമെന്റാണ് വിംബിൾഡണ്‍ ചാന്പ്യൻഷിപ്പ്. 1877 മുതൽ ലണ്ടനിലെ ഓൾ ഇംഗ്ലണ്ട് ക്ലബ്ബിലാണ് ഈ മത്സരം നടത്തുന്നത്. പുൽകോർട്ടിൽ നടക്കുന്ന ഏക ഗ്രാൻഡ് സ്ലാം ടൂർണമെന്റാണിത്.
എല്ലാ വർഷവും ജൂണ്‍ അവസാനവും ജൂലൈ ആദ്യ ആഴ്ചകളിലുമായിട്ടാണ് മത്സരം നടക്കുക.ടൂർണമെന്റ് തുടങ്ങി രണ്ടാമത്തെ ഞായറാഴ്ച നടക്കുന്ന പുരുഷവിഭാഗം സിംഗിൾസ് ഫൈനലോടെ ആ വർഷത്തെ വിംബിൾഡണ്‍ അവസാനിക്കുന്നു. എല്ലാ വർഷവും അഞ്ച് പ്രധാന ഇനങ്ങളിലും നാല് ജൂണിയർ ഇനങ്ങളിലും നാല് ക്ഷണിക്കപ്പെട്ടവർക്കുള്ള ഇനങ്ങളിലും മത്സരം നടക്കും.
ഗ്രാൻസ്ലാം ടൂർണമെന്റുകളിൽ ഓസ്ട്രേലിയൻ ഓപ്പണ്‍, ഫ്രഞ്ച് ഓപ്പണ്‍ എന്നിവയ്ക്കുശേഷമാണ് വിംബിൾഡണ്‍ നടക്കുക. അതിനുശേഷം അവസാന ഗ്രാൻസ്ലാം ടൂർണമെന്റായ യുഎസ് ഓപ്പണ്‍ നടക്കും.
സമ്മാനത്തുക 623 കോടി രൂപ
വിംബിൾഡൻ ടെന്നിസിന്റെ സമ്മാനത്തുക വർധിപ്പിച്ച് സംഘാടകർ. 5.35 കോടി പൗണ്ടാണ് (ഏകദേശം 623 കോടി രൂപ) ഇത്തവണത്തെ ആകെ സമ്മാനത്തുക. മുൻ വർഷത്തെക്കാൾ ഏഴ് ശതമാനം വർധന. പുരുഷ)- വനിതാ സിംഗിൾസ് ജേതാക്കൾക്ക് 30 ലക്ഷം പൗണ്ട് വീതം (ഏകദേശം 35 കോടി രൂപ) സമ്മാനത്തുകയായി ലഭിക്കും. സിംഗിൾസിൽ ആദ്യ റൗണ്ടിൽ പുറത്താകുന്നവർക്ക് 77 ലക്ഷം രൂപ ലഭിക്കും.
ലൈൻ ജഡ്ജസ് ഒൗട്ട്!
ലൈൻ ജഡ്ജസിനെ ഒഴിവാക്കി ഇലക്്ട്രോണിക് ലൈൻ കോളിംഗ് സംവിധാനം ഉപയോഗിക്കുന്നതാണ് ഇത്തവണത്തെ വിംബിൾഡനിലെ ഒരു സുപ്രധാന മാറ്റം.
വിംബിൾഡൻ ടെന്നിസിന്റെ 147 വർഷത്തെ ചരിത്രത്തിലാദ്യമായാണ് ലൈൻ വിധി നിർണയത്തിന് ഇലക്ട്രോണിക് സംവിധാനം ഉപയോഗിക്കുന്നത്.
യുഎസ് ഓപ്പണ്‍, ഓസ്ട്രേലിയൻ ഓപ്പണ്‍ ടൂർണമെന്റുകൾ നേരത്തേ തന്നെ ഇലക്ട്രോണിക് സംവിധാനത്തിലേക്ക് വഴിമാറി. ഫ്രഞ്ച് ഓപ്പണിൽ ഇത്തവണയും ലൈൻ ജഡ്ജസ് ഉണ്ടായിരുന്നു.