മൂന്നാം അമ്പയറുടെ മണ്ടത്തരങ്ങള്‍!
Saturday, June 28, 2025 1:18 AM IST
ബ്രിജ്ടൗണ് (ബാര്‍ബഡോസ്): വെസ്റ്റ് ഇന്‍ഡീസും ഓസ്ട്രേലിയയും തമ്മില്‍ ബ്രിജ്ടൗണിലെ കെന്‍സിംഗ്ടണ്‍ ഓവല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ഒന്നാം ടെസ്റ്റ് ക്രിക്കറ്റില്‍ ആദ്യ രണ്ട് ദിനത്തില്‍ കൊഴിഞ്ഞത് 24 വിക്കറ്റ്.
ഓസ്ട്രേലിയ ഒന്നാം ഇന്നിംഗ്സില്‍ 180നു പുറത്തായപ്പോള്‍ വെസ്റ്റ് ഇന്‍ഡീസിന്റെ മറുപടി 190ല്‍ അവസാനിച്ചു. ഓസീസിന്റെ രണ്ടാം ഇന്നിംഗ്സ് 92/4 എന്ന നിലയില്‍ നില്‍ക്കുമ്പോഴാണ് രണ്ടാംദിനം സ്റ്റംപ് എടുത്തത്.
വിക്കറ്റുകള്‍ വീഴുന്നതുപോലെ ടെസ്റ്റിന്റെ രണ്ടാംദിനം ശ്രദ്ധനേടിയ മറ്റൊന്നുണ്ട്, തേര്‍ഡ് അമ്പയറിന്റെ ആനമണ്ടത്തരങ്ങള്‍. ഒന്നും രണ്ടുമല്ല, അഞ്ച് തവണയാണ് തേര്‍ഡ് അമ്പയറിന്റെ തീരുമാനങ്ങള്‍ക്കുമേല്‍ സംശയത്തിന്റെ നിഴല്‍ പരന്നത്. രണ്ടാംദിനത്തില്‍ തേര്‍ഡ് അമ്പയറിന്റെ വിവാദ തീരുമാനങ്ങള്‍...
റോസ്റ്റണ്‍ ചേസ്: രണ്ടാംദിനം, ആദ്യ ഓവര്‍
തീരുമാനം: നോട്ടൗട്ട് (പന്ത് പാഡില്‍ അല്ല, ബാറ്റിലാണ് തട്ടിയതെന്നു ടിവി അമ്പയര്‍ അഡ്രിയാന്‍ ഹോള്‍ഡ്സ്റ്റോക് വിധിച്ചു)
വിവാദം: പന്ത് ബാറ്റില്‍ കൊള്ളുന്നതിനു മുമ്പ് അള്‍ട്രാഎഡ്ജ് കാണിച്ചു. നേരിട്ട് പാഡില്‍ കൊണ്ടശേഷമാണ് ബാറ്റിലേക്ക് പന്ത് എത്തിയതെന്ന സൂചന. എന്നാല്‍, അമ്പയര്‍ അതിനെ ഇന്‍സൈഡ് എഡ്ജ് ആക്കി.
ഇംപാക്ട്: ചേസ് ക്രീസില്‍ തുടര്‍ന്നു. 44 റണ്‍സ് എടുത്തശേഷമാണ് പുറത്തായത്.
റോസ്റ്റണ്‍ ചേസ്:എല്‍ബിഡബ്ല്യു
തീരുമാനം: ഔട്ട് (ഓണ്‍ ഫീല്‍ഡ് അമ്പയര്‍ എല്‍ബിഡബ്ല്യു വിധിച്ചു; തേര്‍ഡ് അമ്പയര്‍ ശരിവച്ചു)
വിവാദം: പന്ത് ബാറ്റില്‍ കൊള്ളാതെ പാഡില്‍ കൊണ്ടതായി അള്‍ട്രാ എഡ്ജ്. ചേസ് ബാറ്റില്‍ പന്ത് കൊണ്ടതായി അറിയിച്ചു. പന്ത് ബാറ്റിലും അകലെ ആയിരുന്നെന്ന് തേര്‍ഡ് അമ്പയര്‍.
ഇംപാക്ട്: പന്ത് പാഡില്‍ കൊള്ളുന്നതിനു മുമ്പ് ബാറ്റില്‍ ഉരസിയെന്നു തെളിഞ്ഞെങ്കിലും റോസ്റ്റണ്‍ ചേസിനു ക്രീസ് വിടേണ്ടിവന്നു.
കാമറൂണ്‍ ഗ്രീന്‍: എല്‍ബി അപ്പീല്‍
തീരുമാനം: നോട്ടൗട്ട് (അമ്പയര്‍ നോട്ടൗട്ട് വിധിച്ചു; തേര്‍ഡ് അമ്പയര്‍ അത് ശരിവച്ചു)
വിവാദം: ബാറ്റ് പാഡ് ഫ്ളാപ്പില്‍ കുടുങ്ങി. അള്‍ട്രാ എഡ്ജ് കാണിച്ചു. നോട്ടൗട്ട് ആയതിനാല്‍ ബോള്‍ ട്രാക്കിംഗ് കാണിച്ചില്ല.
ഇംപാക്ട്: ഗ്രീന്‍ രക്ഷപ്പെട്ടു. പുറത്താകുമായിരുന്നു എന്ന് പിന്നീടുള്ള ദൃശ്യങ്ങളില്‍ വെളിപ്പെട്ടു.
ഷായ് ഹോപ്പ്: കീപ്പർ ക്യാച്ച്
തീരുമാനം: ഔട്ട് (വിക്കറ്റ് കീപ്പര്‍ അലക്സ് കാരെയുടെ ക്യാച്ച് ക്ലീന്‍ ആണെന്ന് തേര്‍ഡ് അമ്പയര്‍)
വിവാദം: ഇന്‍സൈഡ് എഡ്ജ് ആയ പന്ത് വിക്കറ്റിനു പിന്നില്‍ കാരെ ഇടത്തേക്കു ഡൈവ് ചെയ്ത് ഗ്ലൗവിനുള്ളിലാക്കി. എന്നാല്‍, പന്ത് നിലത്തു തട്ടിയതായി റിവ്യൂവില്‍ തെളിഞ്ഞു. 2023 ആഷസില്‍ ഇംഗ്ലണ്ടിന്റെ ബെന്‍ ഡക്കറ്റിനെ സമാന രീതിയില്‍ മിച്ചല്‍ സ്റ്റാര്‍ക്ക് പിടിച്ചെങ്കിലും ഔട്ട് വിധിച്ചിരുന്നില്ല.
ഇംപാക്ട്: 48 റണ്‍സ് നേടിയ ഹോപ്പ് പുറത്ത്. ഹോപ്പും റോസ്റ്റണ്‍ ചേസും (44) ആയിരുന്നു വിന്‍ഡീസ് ഇന്നിംഗ്സിലെ ടോപ് സ്കോറര്‍മാര്‍. വിന്‍ഡീസ് പോരാട്ടം അതോടെ അവസാനിച്ചു.
ട്രാവിസ് ഹെഡ്: എഡ്ജ്

തീരുമാനം: നോട്ടൗട്ട് (വിക്കറ്റ് കീപ്പര്‍ ഷായ് ഹോപ്പിന്റെ ക്യാച്ചിന് ആവശ്യമായ എവിഡെന്‍സ് ഇല്ലെന്നു തീരുമാനം)
വിവാദം: ഹെഡ് ഔട്ടാണെന്ന് വിന്‍ഡീസ് ടീം. ഓസീസ് ക്യാപ്റ്റന്‍ മിച്ചല്‍ സ്റ്റാര്‍ക്ക് അടക്കം അതേ വിശ്വാസത്തിലായിരുന്നു.
ഇംപാക്ട്: ഹെഡ് ക്രീസില്‍ തുടര്‍ന്നു. രണ്ടാംദിനം അവസാനിക്കുമ്പോള്‍ ഹെഡും (13 നോട്ടൗട്ട്) ബ്യൂ വെബ്സ്റ്ററുമായിരുന്നു (19) ക്രീസില്‍.