ക്ഷമിച്ചും സാക്ഷ്യം നല്കിയും ഐക്യത്തിലെത്തുക: മാർപാപ്പ
Monday, June 30, 2025 1:21 AM IST
വത്തിക്കാൻ സിറ്റി: ക്ഷമിച്ചും സാക്ഷ്യം നല്കിയും ഐക്യത്തിലെത്തിച്ചേരണമെന്ന് ലെയോ പതിനാലാമൻ മാർപാപ്പ. പത്രോസ്, പൗലോസ് ശ്ലീഹന്മാരുടെ തിരുനാൾ കൂടിയായ ഇന്നലെ വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയുടെ ബാൽക്കണിയിയിൽ ത്രികാലജപ പ്രാർഥന ചൊല്ലി സന്ദേശം നല്കുകയായിരുന്നു അദ്ദേഹം.
പത്രോസ്, പൗലോസ് ശ്ലീഹന്മാരുടെ പാത പിന്തുടർന്നു ക്ഷമയെന്ന കഴിവ് ആർജിക്കേണ്ടതിനെക്കുറിച്ചും സഭകൾക്കിടയിൽ ഐക്യമുണ്ടാകേണ്ടതിനെക്കുറിച്ചുമാണ് മാർപാപ്പ സംസാരിച്ചത്.
റോമാ സഭയുടെ വേരുകൾ രൂപംകൊണ്ടത് ഈ ശ്ലീഹന്മാരുടെ രക്തസാക്ഷിത്വത്തിലാണെന്ന് മാർപാപ്പ ഓർമിപ്പിച്ചു. ശ്ലീഹന്മാരുടെ പാരന്പര്യമാണ് ക്രിസ്തുവിലുള്ള വിശ്വാസത്തിനുവേണ്ടി ജീവൻ ത്യജിക്കാൻ ഇന്നും ക്രൈസ്തവർക്കു പ്രചോദനം നല്കുന്നത്. പത്രോസും പൗലോസും ചിന്തിയ രക്തത്താൽ ഇതര സഭകളെ സേവിക്കാൻ റോമാസഭ പ്രതിജ്ഞാബദ്ധമാണ്.
സഭാ സ്ഥാപനത്തിൽ പത്രോസിന്റെ പങ്കിനെക്കുറിച്ചു വിശദീകരിച്ച മാർപാപ്പ, യഥാർഥ പാറ ക്രിസ്തുവാണെന്നു പറഞ്ഞു. പണിക്കാർ ഉപേക്ഷിച്ച, ദൈവം മൂലക്കല്ലായി തെരഞ്ഞെടുത്ത പാറ ക്രിസ്തുവാണ്.
ക്രിസ്തുവിനെ പിന്തുടരാൻ ആഗ്രഹിക്കുന്നവർ ദുഷ്കരമായ പാതയാണ് തെരഞ്ഞെടുക്കുന്നതെന്ന് മാർപാപ്പ ഓർമിപ്പിച്ചു. ആത്മാവിന്റെ ദാരിദ്ര്യവും നീതിക്കായുള്ള ദാഹവും എതിർപ്പുകളിലും പ്രതിബന്ധങ്ങളിലുമായിരിക്കും അവസാനിക്കുക. എന്നാൽ ദൈവമഹത്വം വെളിപ്പെടുന്ന ഏക പാത ഇതുമാത്രമാണ്.
പൂർണതയിലൂടെ ആർജിക്കുന്ന ഒന്നല്ല വിശുദ്ധപദവിയെന്നും മാർപാപ്പ വിശദീകരിച്ചു. ക്ഷമിക്കാനുള്ള കഴിവാണ് മനുഷ്യനെ വിശുദ്ധനാക്കുന്നത്. അപ്പസ്തോലന്മാരുടെ തെറ്റുകളും കുറ്റങ്ങളും സുവിശേഷങ്ങൾ മറച്ചുവയ്ക്കുന്നില്ല. ക്ഷമിക്കപ്പെട്ടതിലൂടെയാണ് അപ്പസ്തോലന്മാർ മഹത്വം ആർജിച്ചത്. യേശു വീണ്ടും വീണ്ടും പത്രോസിനെയും പൗലോസിനെയും വിളിച്ചതുപോലെ നമ്മളെയും ആവർത്തിച്ചു വിളിക്കുന്നു. ഇതാണു നമ്മുടെ പ്രത്യാശയെന്നും ജൂബിലി വർഷം അതിന്റെ ഓർമപ്പെടുത്തലാണെന്നും മാർപാപ്പ കൂട്ടിച്ചേർത്തു.