ഇറാൻ യുറേനിയം മാറ്റിയതിനു തെളിവില്ല: അമേരിക്ക
Saturday, June 28, 2025 1:18 AM IST
വാഷിംഗ്ടൺ ഡിസി: അമേരിക്കൻ ആക്രമണത്തിനു മുന്പ് ഇറാൻ തങ്ങളുടെ സന്പുഷ്ട യുറേനിയം സുരക്ഷിത കേന്ദ്രത്തിലേക്കു മാറ്റിയെന്നതിന് ഇന്റലിജൻസ് തെളിവില്ലെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത്.
അമേരിക്കൻ സേന കഴിഞ്ഞ ഞായറാഴ്ച ഇറാനിലെ മൂന്ന് ആണവ പ്ലാന്റുകളിൽ നടത്തിയ ബോംബാക്രമണത്തിന്റെ ഫലക്ഷമത സംബന്ധിച്ച് സംശയങ്ങൾ ഉയർന്നിരിക്കുന്ന പശ്ചാത്തലത്തിലാണ് ഹെഗ്സെത്ത് ഇതു പറഞ്ഞത്. അമേരിക്കൻ സേനയുടെ നേട്ടങ്ങളെ ഇകഴ്ത്തിക്കാട്ടാനാണു മാധ്യമങ്ങൾ ശ്രമിക്കുന്നതെന്നും ഹെഗ്സെത്ത് ആരോപിച്ചു.
അതേസമയം, അമേരിക്കൻ ആക്രമണത്തിലൂടെ ഇറാന്റെ ആണവദ്ധതികൾ അവസാനിച്ചിട്ടില്ലെന്ന വാദം ശക്തമായിട്ടുണ്ട്. അമേരിക്കൻ ആക്രമണത്തിനു മുന്പ് സന്പുഷ്ട യുറേനിയം ഇറാൻ രഹസ്യകേന്ദ്രത്തിലേക്കു മാറ്റിയെന്നാണു പറയുന്നത്.
അറുപതു ശതമാനം സന്പുഷ്ടീകരിച്ച 400 കിലോ യുറേനിയം ഇറാന്റെ കൈവശമുണ്ടായിരുന്നു. ഇസ്രയേലിന്റെയും അമേരിക്കയുടെയും ആക്രമണത്തിൽ ഈ യുറേനിയം ശേഖരത്തിന് എന്തു സംഭവിച്ചു എന്നതിൽ വ്യക്തതയില്ല.
അമേരിക്കൻ ആക്രമണത്തിനു രണ്ടു ദിവസം മുന്പ് ഇറാനിലെ ഫോർഡോ ആണവനിലയത്തിനു സമീപം വൻതോതിൽ വാഹനസാന്നിധ്യം ഉണ്ടായിരുന്നുവെന്ന് ഉപഗ്രഹചിത്രങ്ങളിലൂടെ വ്യക്തമായിരുന്നു.
ഇറാന്റെ സന്പുഷ്ട യുറേനിയം നശിച്ചിട്ടില്ലെന്നാണ് യൂറോപ്യൻ ഇന്റലിജൻസ് ഏജൻസികളുടെ നിഗമനം. ഇറേനിയൻ വൃത്തങ്ങളും ഇതേ സൂചനയാണു നല്കുന്നത്.
എന്നാൽ, ഇറാന്റെ ആണവപദ്ധതികൾ തുടച്ചുനീക്കി എന്നാണ് യുഎസ് പ്രസിഡന്റ് ട്രംപിന്റെ അവകാശവാദം.