ഇസ്രയേലിനെ തോൽപ്പിച്ചു, അമേരിക്കയുടെ മുഖത്തടിച്ചു: ആയത്തുള്ള അലി ഖമനയ്
Friday, June 27, 2025 1:28 AM IST
ദുബായ്: ഖത്തറിലെ യുഎസ് സൈനിക താവളം ആക്രമിച്ചതിലൂടെ അമേരിക്കയുടെ മുഖത്ത് ശക്തമായ അടിയാണ് ഇറാൻ നൽകിയതെന്ന് പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയ്.
“തങ്ങൾ ഇടപെട്ടില്ലെങ്കിൽ സയണിസ്റ്റ് ഭരണകൂടം തകർന്നു തരിപ്പണമാകുമെന്ന തോന്നൽ കാരണമാണ് യുഎസ് വിഷയത്തിൽ തലയിട്ടത്. യുഎസിന്റെ സൈനിക താവളത്തിൽ സംഭവിച്ചത് ഭാവിയിലും ആവർത്തിക്കാം’’ -അദ്ദേഹം കൂട്ടിച്ചേർത്തു.
ഇസ്രയേൽ-ഇറാൻ വെടിനിർത്തൽ നിലവിൽവന്നതിനുശേഷം ആദ്യമായാണ് ഖമനയ് പ്രതികരിക്കുന്നത്. ജൂൺ 18നാണ് ഇതിനു മുൻപ് അദ്ദേഹം ടെലിവിഷനിലൂടെ സംസാരിച്ചത്.
പത്ത് മിനിറ്റോളം നീണ്ട പ്രസംഗത്തിലുടനീളം യുഎസിനും ഇസ്രയേലിനെതിരേയുമുള്ള മുന്നറിയിപ്പുകളും ഭീഷണികളുമായിരുന്നു. ഇറാന്റെ ആണവകേന്ദ്രങ്ങളിൽ ബങ്കർ ബസ്റ്റർ ബോംബുകൾ ഉപയോഗിച്ച് യുഎസ് നടത്തിയ ആക്രമണങ്ങളെ നിസാരവത്കരിച്ച ഖമനയ്, അവയേൽപ്പിച്ച ആഘാതം യുഎസ് പർവതീകരിച്ച് കാണിക്കുകയാണെന്നും കാര്യമായി ഒന്നും നേടാൻ അവർക്ക് സാധിച്ചിട്ടില്ലെന്നും പറഞ്ഞു.
അതേസമയം, യുഎസ് ആക്രമണം ഇറാന്റെ ആണവപരിപാടിക്ക് മേൽ കനത്ത നാശം വിതച്ചെന്ന മുൻനിലപാട് അന്താരാഷ്ട്ര ആണവോർജ ഏജൻസി ഡയറക്ടർ റാഫേൽ ഗ്രോസി ആവർത്തിച്ചു.
ഇറാനിലെ ജനജീവിതം വെടിനിർത്തലിനു ശേഷം സാധാരണ നിലയിലേക്ക് മടങ്ങുകയാണ്. ഇന്നലെ രാജ്യത്തിന്റെ വ്യോമപാത താത്കാലികമായി തുറക്കുകയും ടെഹ്റാനിലെ കടകന്പോളങ്ങളും നിരത്തുകളും സജീവമാകുകയും ചെയ്തിട്ടുണ്ട്.
ദീർഘകാലത്തേക്കു സമാധാനം നിലനിർത്തുന്നതിനായി യുഎസ്-ഇറാൻ ചർച്ചകൾ അടുത്തയാഴ്ച നടക്കുമെന്ന് ട്രംപ് അറിയിച്ചിട്ടുണ്ടെങ്കിലും ഇറാൻ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.